അരങ്ങൊഴിഞ്ഞ അരിങ്ങോടർ
text_fieldsലക്ഷണമൊത്ത നായകനായ പ്രേംനസീറിനെക്കാളും അജാനുബാഹുവായ മധുവിനെക്കാളും ഉയരമുള്ള വെളുത്ത് നീണ്ട മനുഷ്യൻ. പാഞ്ഞുവരുന്ന തീവണ്ടിക്കു മുന്നിലേക്ക് സുമലതയെ വലിച്ചെറിഞ്ഞ് ഒരു സിഗരറ്റും പുകച്ചു നിൽക്കുന്ന മീശിയില്ലാത്ത അയാളെക്കണ്ട് തിയറ്ററിലിരുന്നവരുടെ രക്തം ഒരു നിമിഷം ഉറഞ്ഞുപോയിരിക്കണം. കൊട്ടാരക്കരയ്ക്ക് ശേഷം മലയാള സിമ കണ്ട cold blodded willain ശരിക്കും ആ 31കാരനായിരുന്നു. 1981ൽ ജോഷി സംവിധാനം ചെയ്ത ‘രക്തം’ എന്ന സിനിമയുടെ ടൈറ്റിൽ കാർഡിൽ ‘ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ മുഖം ക്യാപ്റ്റൻ രാജു’ എന്നു നാമകരണം ചെയ്തിരുന്നു.
അക്കാലത്ത് രണ്ടു വർഷം പഴക്കമുള്ള സിനിമയൊക്കെയായിരുന്നു ഞങ്ങളൂടെ നാട്ടിലെ ഒാലക്കൊട്ടകയിലെ ‘ന്യൂ റിലീസ്’. 1986ലെ ഒരു ദിവസം ഞങ്ങളുടെ ആ ഒാലക്കൊട്ടകയിലൊന്നിൽ ഒരു അതിശയമുണ്ടായി. ഒരു സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ആ തിയറ്റിലേക്ക് പ്രേക്ഷകരെ കാണാൻ വന്നു. അതുവെര നഗരങ്ങളിൽ മാത്രം കേട്ടുകേഴ്വിയുണ്ടായിരുന്ന ‘ഗോൾഡൻ ജൂബിലി’ ആദ്യമായി ഞങ്ങളുടെ നാട്ടിൻപുറത്തും ആഘോഷിച്ചു. നങ്ങ്യാർകുളങ്ങര അർച്ചന എന്ന വെറുമൊരു സി ക്ലാസ് തിയറ്ററിൽ സിനിമ റിലീസ് ചെയ്യുന്നതും അമ്പത് ദിവസം നിറഞ്ഞ സദസ്സിൽ മൂന്നു ഷോയും കളിക്കുന്നതും ചരിത്ര സംഭവമായിരുന്നു. ‘ആവനാഴി’ എന്ന ആ ചിത്രത്തിലെ നയകൻ ഇൻസ്പെക്ടർ ബൽറാമും വില്ലനായ സത്യരാജും മറ്റ് കഥാപാത്രങ്ങളും ബീഡിപ്പുകയും വറുത്ത കപ്പലണ്ടിയും മണക്കുന്ന ആ ഒാലത്തിയറ്ററിനുള്ളിൽ വന്നപ്പോൾ നാട്ടുകാർക്ക് ഉത്സവം തന്നെയായിരുന്നു.
അപ്പോഴും ആ താരനിരയിൽ പൊക്കം കൂടുതൽ സത്യരാജിന്, അല്ല ക്യാപ്റ്റൻ രാജുവിനായിരുന്നു. മമ്മുട്ടിയെ കാണുന്നതിനെക്കാൾ കൗതുകം ക്യാപ്റ്റൻ രാജുവിനെ കാണാനായിരുന്നു. അയാളിപ്പോൾ തോക്കെടുക്കുമെന്നും കുട്ടികളായ ഞങ്ങൾക്കുനേരെ നോക്കി കാഞ്ചിവലിക്കുമെന്നും ഭയന്നുപോയി. അത്രയും പേടിയോടെയാണ് അയാളെ നോക്കിനിന്നത്.
രക്തത്തിനും ആവനാഴിക്കും ഇടയിൽ കടന്നുപോയത് അഞ്ച് വർഷമാണ്. പക്ഷേ, ആ അഞ്ചു വർഷമാണ് മമ്മൂട്ടിയുടെയും മോഹൻലാലിെൻറയും എന്ന പോലെ ക്യാപ്റ്റൻ രാജുവിെൻറയും ജീവിതത്തിൽ നിർണായകമായത്. ആദ്യ ചിത്രത്തിനും ശേഷം െഎ.വി. ശശി സംവിധാനം ചെയ്ത ‘തടാക’ത്തിൽ വില്ലനും സ്വഭാവനടനും കൂടി ചേർന്ന അത്യന്തം സങ്കീർണമായ ജബ്ബാർ ഖാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നായകനെക്കാൾ ഒരുപടി മുന്നിൽ കയറി നിന്നപ്പോൾ ക്യാപ്റ്റനിലെ നടനെ ചലച്ചിത്ര ലോകത്തിന് അംഗീകരിേക്കണ്ടിവന്നു. ഒരർത്ഥത്തിൽ െഎ.വി. ശശിയാണ് രാജുവിന് ബ്രേക്ക് നൽകിയത്.
സിൽക്ക് സ്മിത നായികയായ ‘രതിലയ’ത്തിൽ ആദ്യമായി നായക വേഷമണിഞ്ഞത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് നായകനായി ‘ആഴി’ എന്ന നവോദയ സിനിമയിൽ മികച്ച വേഷം കൈകാര്യം ചെയ്തെങ്കിലും എന്തുകൊണ്ടോ നായകനായി ക്യാപ്റ്റനെ അംഗീകരിക്കാൻ മലയാള സിനിമ വൈമുഖ്യം കാണിച്ചു.
വില്ലൻ വേഷത്തിന് ഒരു കുഴപ്പമുണ്ട്. ഒരിക്കൽ അതണിഞ്ഞുകഴിഞ്ഞാൽ പിന്നെ അത്ര എളുപ്പമല്ല അതിൽനിന്ന് ഉൗരിപ്പോകാൻ. മോർച്ചറി, പാസ്പോർട്ട്, ഇനിയെങ്കിലും, കൂലി, നദി മുതൽ നദിവരെ, പൊൻതൂവൽ തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിൽ ഏതാണ്ടെരേ ട്രാക്കിൽ മുന്നോട്ടുപോയി. അതിനിടയിൽ 1983ൽ ‘ചന്ദ്രശേഖരൻ’ സംവിധാനം ചെയ്ത ‘ആന’ എന്ന ചിത്രത്തിൽ റെയ്ഞ്ചർ നരേന്ദ്രൻ എന്ന കഥാപാത്രം വില്ലനിൽ നിന്നൊരു വിടുതലായിരുന്നു. അതിെൻറ മറ്റൊരു പതിപ്പായിരുന്നു 84ലെ സൂപ്പർ ഹിറ്റ് ചിത്രം ‘അതിരാത്ര’ത്തിലെ മോഹൽലാലിെൻറ ജ്യേഷ്ഠനായ പോലീസ് ഒാഫീസർ. പക്ഷേ, പിന്നെയും വില്ലൻ വേഷങ്ങളിലേക്ക് കാലം ക്യാപ്റ്റൻ രാജുവിനെ തള്ളിവിട്ടു.
1983ൽ അശോക് കുമാർ സംവിധാനം ചെയ്ത ‘കൂലി’ എന്ന ചിത്രത്തിലായിരുന്നു വാടക കൊലയാളിയായി ക്യാപ്റ്റൻ വേഷമിട്ടത്. പിന്നീട് വാടക കൊലയാളിയെ ആവശ്യമുള്ളപ്പോഴൊക്കെ മലയാള സിനിമ ക്യാപ്റ്റൻ രാജുവിെൻറ വാതിലിൽ മുട്ടി. അതിൽ ലക്ഷണമൊത്ത രണ്ട് വാടക കൊലയാളികളായിരുന്നു െഎ.വി. ശശിയുടെ ‘ആവനാഴി’യിലെ സത്യരാജും സിബി മലയിലിെൻറ ‘ആഗസ്റ്റ് ഒന്നി’ലെ പല പേരുകളുള്ള കൊലയാളിയും. ടെലസ്കോപിക് ഗണ്ണും കൈയുറയും തലയിൽ പ്രത്യേക തരം തൊപ്പിയും കൂളിങ് ഗ്ലാസ് കണ്ണടയും ധരിച്ച ക്യാപ്റ്റൻ സ്ക്രീനിലെ നിമിഷങ്ങളെ മരവിപ്പിച്ചു നിർത്തി.
ഇതിപ്പോൾ ട്രോളുകളുടെ കാലമാണ്. എന്തിനും ഏതിനും ട്രോളന്മാർ ആവർത്തിക്കുന്ന ഒരു ഡയലോഗുണ്ട്. കത്തിയും വടിവാളും ബോംബുമൊക്കെയായി വന്നിട്ടും ശവമായി മാറിയ ആ പവനായി. ‘പവനായി ശവമായി..’ 1987ലെ ഹിറ്റ് ചിത്രം സത്യൻ അന്തിക്കാടിെൻറ ‘നാേടാടിക്കാറ്റി’ലെ പവനായി എന്ന വാടക കൊലയാളി പക്ഷേ, വില്ലനിലെ കൊമേഡിയൻ ആയിരുന്നു. കോമഡി വേഷവും തനിക്കിണങ്ങുമെന്ന് ക്യാപ്റ്റൻ രാജു തെളിയിച്ചു. ‘സി.െഎ.ഡി മൂസ’യിൽ രാജു ഇൗ വേഷത്തിെൻറ മറ്റൊരു തനിയാവർത്തനം കാഴ്ചവെച്ചു. ‘ആഗസ്റ്റ് ഒന്നി’ലെ വില്ലനായിരുന്നു ശരിക്കും cold blooded willain.
പക്ഷേ, ഇൗ വില്ലൻ വേഷങ്ങളുടെ ഒന്നും പേരിലായിരിക്കില്ല മലയാള സിനിമയിൽ ക്യാപ്റ്റൻ രാജു എന്ന നടൻ അടയാളപ്പെടുത്തുക. എം.ടി. മലയാളത്തിന് നൽകിയ ഏറ്റവും മികച്ച കഥാപാത്രത്തിെൻറ പേരിലായിരിക്കും അത്. തെക്കൻ തുളുനാടൻ അടവുകളുടെ തമ്പുരാനായ ‘അരിങ്ങോടർ’ എന്ന ഒറ്റ കഥാപാത്രത്തിെൻറ പേരിൽ.
മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘വടക്കൻ വീരഗാഥ’യിലെ ചന്തു എന്ന കഥാപാത്രത്തിനൊപ്പമോ അതിനും മുകളിലോ ആയിരുന്നു വാർത്തു വാളും പകർത്തുവാളും അറിയുന്ന, അരിശം കൊണ്ട് ജ്വലിക്കുന്ന ചേകവനെ വെറും കൈകൊണ്ട് അടിപതറിക്കുന്ന അരിങ്ങോടർ എന്ന കഥാപാത്രം. ആരോമൽ ചേകവരുടെ അരച്ചുരികയിൽ അവസാനിച്ച വടക്കൻ പാട്ടിലെ അരിങ്ങോടർ കുടിലതകളുടെയും ക്രൗര്യത്തിെൻറയും പകർപ്പായിരുന്നു. പക്ഷേ ചേകവനായി പിറന്നുപോയവെൻറ സ്തോഭത്തെ എം.ടി നിശ്വാസം ചേർത്ത് ഇറക്കിവെച്ചത് അരിങ്ങോടരുടെ കൊടുങ്കാറ്റ് കുലച്ച നെഞ്ചിലായിരുന്നു. എവിടെയോ തനിക്കായ് കാത്തിരിക്കുന്ന ഒരു വാളിനെക്കുറിച്ച് തുമ്പു മുറിച്ച വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് അരിങ്ങോടർ പറയുന്ന ഒരു നിമിഷമുണ്ട്. ക്യാപ്റ്റൻ രാജുവിനല്ലാതെ മറ്റൊരാൾക്കും പൂർണമാക്കാൻ കഴിയാത്ത ആ ദീർഘനിശ്വാസം ഒരിക്കലും മറക്കാത്ത അനുഭവമാക്കി. അതുവരെ പറഞ്ഞ വടക്കൻ പാട്ടു കഥകളിലെ വില്ലനായിരുന്ന അരിങ്ങോടർ ഒാരോ മലയാളിയുടെയും ഹൃദയത്തെ തൊട്ട വേദനയായി.
ആദ്യത്തെ എട്ടു വർഷക്കാലം കിട്ടിയ വൈവിധ്യമുള്ള കഥാപാത്രങ്ങൾ പിന്നെ ക്യാപ്റ്റനെ തേടി വന്നില്ല എന്നു പറയാം. അരിങ്ങോടർക്കു ശേഷം മികച്ച കഥാപാത്രങ്ങളില്ലാത്ത കരിയറായിരുന്നു അേദ്ദഹത്തിെൻറത്. വടക്കൻ വീരഗാഥ ടീം വീണ്ടും ‘പഴശ്ശിരാജ’ യുമായി വന്നപ്പോൾ മഞ്ചേരിയിൽ ഉണ്ണിമൂത്ത എന്ന കഥാപാത്രത്തെ നൽകി ഹരിഹരൻ ഒരിക്കൽ കൂടി ക്യാപ്റ്റൻ രാജു ഇവിടെയുണ്ട് എന്ന് ഒാർമപ്പെടുത്തി.
അഭിനേതാവിെൻറ അനുഭവങ്ങളുമായി രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തെങ്കിലും അത് ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ, ആ സംവിധാനത്തിന് ഒരു പ്രത്യേകത അവകാശപ്പെടാനുണ്ട്. തമിഴിലെ സൂപ്പർ താരവും ദേശീയ അവാർഡ് ജേതാവുമായി വിക്രം ആദ്യമായി നായകവേഷമണിഞ്ഞത് ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത ‘ഇതാ ഒരു സ്നേഹ ഗീതം’ എന്ന ചിത്രത്തിലായിരുന്നു. (1997). ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം മമ്മൂട്ടിക്കൊപ്പം ‘മാസ്റ്റർ പീസ്’ എന്ന ചിത്രത്തിൽ വേഷമിട്ടിരുന്നു.
37 വർഷം നീണ്ട കരിയറിെൻറ അവസാന ഘട്ടം രോഗം കൊണ്ടു വലഞ്ഞതായിരുന്നു. പക്ഷാഘാതം വന്ന ശേഷം ഒരു പാതിയിൽ ചൂടും ഒരു പാതിയിൽ തണുപ്പും പേറിയ ശരീരവുമായാണ് താൻ കഴിയുന്നതെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതോർക്കുന്നു. വില്ലൻ വേഷങ്ങളായിരുന്നു കൂടുതലെങ്കിലും ജീവിതത്തിൽ വില്ലത്തരങ്ങളില്ലാത്ത നിഷ്കളങ്കനായ മനുഷ്യനാണെന്ന് ഒറ്റത്തവണ നേരിൽ സംസാരിച്ചാൽ ബോധ്യമാകും. വലിയ ശരീരമുള്ള ഒരു കുട്ടി എന്നാണ് സഹപ്രവർത്തകർ ഇൗ മുൻ സൈനികെന വിശേഷിപ്പിച്ചിരുന്നത്.
പത്തനംതിട്ട ജില്ലയിലെ ഒാമല്ലൂരിൽ ജനിച്ച രാജു 21ാം വയസ്സിൽ സൈന്യത്തിൽ സെക്കൻറ് ലെഫ്റ്റനൻറ് ആയി. അതിൽനിന്ന് ക്യാപ്റ്റനായി വിരമിച്ച്
ബോംബേയിൽ നാടക സംഘങ്ങളിൽ സജീവമായിരുന്ന രാജു പിന്നീട് സിനിമയിൽ എത്തിപ്പെടുകയായിരുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 500 ഒാളം ചിത്രം 37 വർഷത്തിനുള്ളിൽ അദ്ദേഹം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.