Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightലോകോത്തര...

ലോകോത്തര നടനിലേക്കുള്ള സിനിമാദൂരങ്ങൾ (INTERVIEW)

text_fields
bookmark_border
Chemban vinod Interview
cancel

ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച നടനുള്ള രജതമയൂരം ചെമ്പൻ വിന ോദിലൂടെ കേരളക്കരയിൽ എത്തിയിരിക്കുന്നു. പിതാവിെൻറ മരണം സൃഷ്ടിക്കുന്ന മാനസികാഘാതവും പേറി തനിക്ക് മുന്നിലുള്ള പ്രശ്നങ്ങളെ അതിജീവിക്കാൻ ശ്രമിക്കുന്ന ‘ഇൗശി’ എന്ന കഥാപാത്രമായി ‘ഇൗ. മ. യൗ’ വിൽ കാഴ്ചവെച്ച സമാനതകളില്ലാത്ത പ്രകടനത്തിന് അർഹിച്ചതാണ് ഇൗ പുരസ്കാരം. ചിത്രം ഒരുക്കിയ അദ്ദേഹത്തിെൻറ ചിരകാല സുഹൃത്ത് ലിജോ ജോസ് പെല്ലിശ്ശേരിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്.

അഭിനയ ജീവിതത്തിെൻറ എട്ടാം വർഷത്തിൽ എത്തിനിൽക്കുേമ്പാഴാണ്, ആഗോള നിലവാരമുള്ള ചിത്രങ്ങളിലെ ലോകോത്തര നടൻമാരോട് മാറ്റുരച്ച് ചെമ്പൻ വിനോദ് ഇൗ പുരസ്കാരം സ്വന്തമാക്കുന്നത്. മലയാള സിനിമയുടെ അവിഭാജ്യഭാഗമാണ് ഇന്ന് ചെമ്പന്‍ വിനോദ്. ‘ആമേന്‍’, ‘ടമാര്‍ പഠാര്‍’, ‘സപ്തമശ്രീ തസ്കരാ’, ‘ഇയ്യോബിന്‍െറ പുസ്തകം’, ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ മുതൽ ഇൗ. മ. യൗ വരെയുള്ള സിനിമകളിലെ അഭിനയത്തിലൂടെ പ്രേക്ഷകന്‍െറ നിറ, രൂപ, അഭിനയ സങ്കല്‍പങ്ങളെ ചെമ്പന്‍ വിനോദ് അട്ടിമറിച്ചിരിക്കുന്നു. ‘അങ്കമാലി ഡയറീസി’ലൂടെ രചന രംഗത്തും അദ്ദേഹം ശ്രദ്ധേയസാന്നിധ്യമായി. തെൻറ സിനിമാ ജീവിതവും സങ്കല്‍പങ്ങളും ചെമ്പന്‍ വിനോദ് തുറന്നുപറയുന്നു.

ചരിത്രത്തിൽ ആദ്യമായി െഎ.എഫ്.എഫ്.െഎയിലെ മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന് ലഭിക്കുകയാണ് താങ്കളിലൂടെ എന്ത് തോന്നുന്നു?

അവാർഡ് വളരെ സന്തോഷം നൽകുന്നതാണ്. ഏറ്റവും വലിയ സന്തോഷം ആത്മസുഹൃത്ത് ലിജോക്ക് ഒപ്പം പുരസ്കാരം നേടാനായതാണ്. എന്നിലെ അഭിനേതാവിെന തിരിച്ചറിഞ്ഞത് ലിജോയാണ്. അവെൻറ സിനിമയിലെ വേഷത്തിന് തന്നെയാണ് പുരസ്കാരം ലഭിക്കുന്നത്. ഒരേ വേദിയിൽ വെച്ച് രണ്ട് പേർക്കും ഒരുമിച്ച് അവാർഡ് വാങ്ങാനായത് വലിയ സന്തോഷമുണ്ടാക്കുന്നു കാര്യമാണ്. മലയാള സിനിമയെ പ്രതിനിധീകരിച്ച് ഇത്തരം വലിയ ചലച്ചിത്രോത്സവങ്ങളിൽ പെങ്കടുക്കാൻ സാധിച്ചതിലും മലയാളത്തിന് നേട്ടങ്ങൾ ഉണ്ടാക്കി നൽകുവാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമുണ്ട്.

Chemban vinod

പുതിയ സിനിമകൾ ?
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ ആണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം. അതിെൻറ ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

‘സപ്തമ ശ്രീ തസ്കരാ’യില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന വികാരി കഥാപാത്രത്തിന് മുന്നില്‍ താങ്കളുടെ കള്ളന്‍കഥാപാത്രം കുമ്പസരിക്കുന്ന രംഗമുണ്ട്. ‘നായകന്‍’ മുതല്‍ ഇൗ. മ. യൗ വരെ എല്ലാ ലിജോ ചിത്രങ്ങളിലും ചെമ്പന്‍ ഉണ്ട്. നിങ്ങള്‍ക്കിടയില്‍ എന്ത് രസതന്ത്രമാണ് പ്രവര്‍ത്തിക്കുന്നത്?

17 വയസ്സ് മുതലുള്ള സൗഹൃദമാണ് ലിജോയുമായി. എന്ന് വെച്ച് സിനിമയും സൗഹൃദവും പരിധിയില്‍ കവിഞ്ഞ് കൂട്ടിക്കുഴക്കാറില്ല. സുഹൃത്ത് ആയതുകൊണ്ട് ലിജോയുടെ എല്ലാ സിനിമകളിലും ഞാന്‍ ഉണ്ടാകണം എന്ന ധാരണയും ഞങ്ങള്‍ തമ്മിലില്ല. പറ്റിയ കഥാപാത്രമുണ്ടെങ്കില്‍ ലിജോ വിളിക്കും. സിനിമയോട് നൂറ് ശതമാനം നീതി പുലര്‍ത്തണമല്ളോ. ആ കഥാപത്രം ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് കൂടി തോന്നണം. ഇതുവരെയുള്ള സിനിമകളില്‍ രണ്ട് പേര്‍ക്കും അങ്ങനെ തോന്നിയെന്ന് മാത്രം. രണ്ട് പേര്‍ക്കും സ്വന്തമായ സ്പേസും ഫ്രീഡവും ഉണ്ട്. എന്നെ വിദേശ സിനിമകള്‍ കാണാന്‍ പഠിപ്പിച്ചത് ലിജോ ആണ്. ഹോളിവുഡ് സിനിമകള്‍ കാണുമായിരുന്നെങ്കിലും കൊറിയന്‍, ലാറ്റിനമേരിക്കന്‍, ഫ്രഞ്ച് സിനിമകളൊക്കെ കാണുന്നത് ലിജോയുമായുള്ള സഹവാസം കൊണ്ടാണ്. സിനിമാ അഭിരുചിയും കാഴ്ചപ്പാടും മാറുന്നത് അങ്ങനെയാണ്. അഭിനയത്തിലെ സൂക്ഷ്മതയും ഭാവവുമൊക്കെ ശ്രദ്ധിച്ച് തുടങ്ങുന്നത് അങ്ങനെയാണ്.

Chemban vinod ee ma yau

അങ്കമാലി ഡയറീസ് പോലെ രചനയിലേക്ക് വീണ്ടും കടക്കുന്നുണ്ടോ?
ചില കഥകൾ മനസ്സിലുണ്ട്. ഒന്നും പക്ഷേ, പുറത്ത് പറയാവുന്ന തലത്തിലേക്ക് എത്തിയിട്ടില്ല.

സിനിമയില്‍ എത്തുമെന്ന് എന്നെങ്കിലും പ്രതീക്ഷിച്ചിരുന്നോ?
ഒരിക്കലുമില്ല. സിനിമ വിദൂര സ്വപ്നങ്ങളില്‍പോലുമില്ലായിരുന്നു. ഫിസിയോതെറപ്പി ആണ് പഠിച്ചത്. ബംഗളൂരുവിൽ ആയിരുന്നു പഠനം. ശേഷം അവിടെ തന്നെ ബിസിനസ് ചെയ്തു. ബിസിനസിലെ വളര്‍ച്ച മാത്രമായിരുന്നു എന്‍െറ ലക്ഷ്യവും സ്വപ്നവും.

സിനിമാ കുടുംബത്തില്‍നിന്നല്ല വരുന്നത്, കാര്യമായ കലാപാരമ്പര്യം അവകാശപ്പെടാന്‍ ഇല്ലെന്നും പറഞ്ഞു, അഭിനയം അടങ്ങാത്ത ആഗ്രഹവുമായിരുന്നില്ല, എന്ത് ധൈര്യത്തിലാണ് ‘നായകനി’ലെ ആ വേഷം ഏറ്റെടുക്കുന്നത്?

കണ്ട സിനിമകള്‍ തന്നെയായിരുന്നു ഊര്‍ജം. ലിജോ കൂട്ടുകാരന്‍ ആയിരുന്നു എന്നതുതന്നെയാണ് ‘നായകനി’ലെ വേഷം ധൈര്യപൂര്‍വം ഏറ്റെടുക്കാനുള്ള കാരണം. ‘‘നീ ചെയ്ത് നോക്ക്. ശരിയായില്ളെങ്കില്‍ കൂടുതല്‍ അരിവറുക്കാനൊന്നും നില്‍ക്കണ്ട, പൊക്കോ’’ എന്നും ലിജോ പറഞ്ഞു. പിന്നെ ഒന്നും പേടിക്കാനില്ലല്ളോ. പിന്നെയിനി അഭിനയം മോശമായാലും എനിക്ക് വിഷമം തോന്നില്ലായിരുന്നു.
ചെറുപ്പത്തില്‍ പള്ളിയില്‍ അള്‍ത്താര സംഘത്തില്‍ ഉണ്ടായിരുന്നു. അങ്കമാലി വലിയ ഇടവകയാണ്. പള്ളിപരിപാടികള്‍ക്ക് എല്ലാം ധാരാളം ആളുകള്‍ ഉണ്ടാകും. പത്ത് വയസു മുതല്‍ പതിനഞ്ച് വയസുവരെ ഞാന്‍ അള്‍ത്താര സംഘത്തില്‍ ഉണ്ടായിരുന്നു. ആളുകളെ അഭിമുഖീകരിക്കല്‍ പ്രശ്നം ആകാത്തതിെൻറ കാരണം ഈ അനുഭവങ്ങളായിരുന്നു.

EE Ma Yau

താങ്കളുടെ ചലച്ചിത്രജീവിതത്തെ ‘ആമേന്’ മുമ്പും ശേഷവും എന്ന് വേര്‍തിരിക്കാമോ?

തീര്‍ച്ചയായും. ‘ആമേന്‍’ മുതലുള്ള സിനിമായാത്ര വ്യത്യസ്തമാണ്. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ പതിവായി കാണുന്ന വില്ലനുപറ്റിയ ആകാരവും രൂപവുമാണല്ളോ എനിക്കുള്ളത്. വില്ലന്‍ വേഷങ്ങളാണ് സ്വാഭാവികമായും കൂടുതല്‍ എനിക്ക് കിട്ടുക. എന്നാല്‍, വില്ലനില്‍നിന്ന് സ്വഭാവനടനിലേക്കുള്ള മാറ്റത്തിന് തുടക്കമിട്ടത് ‘ആമേനാ’യിരുന്നു. ‘ഓര്‍ഡിനറി’ വരെയുള്ള വില്ലന്‍ കഥാപാത്രങ്ങള്‍ ആയിരുന്നു തുടര്‍ന്നും ലഭിച്ചിരുന്നത് എങ്കില്‍ രണ്ട് മൂന്ന് സിനിമകള്‍ കഴിഞ്ഞ് ഞാന്‍ സിനിമ ഉപേക്ഷിച്ചേനെ. ബിസിനസില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ. സിനിമ ഉപേക്ഷിക്കാതിരിക്കാനാണ് എനിക്ക് കൂടുതല്‍ കാരണങ്ങള്‍ വേണ്ടിയിരുന്നത്. ‘ആമേന്‍’ ആണ് ശരിക്കും വഴിത്തിരിവുണ്ടാക്കിയത്. ‘സപ്തമശ്രീ തസ്കരാ$’ എന്നെ സിനിമയില്‍തന്നെ പിടിച്ചിരുത്തി. ‘സപ്തമശ്രീ തസ്കരാ$’ക്ക് ശേഷമാണ് സിനിമകൊണ്ട് ജീവിക്കാന്‍ കഴിയും എന്ന് തോന്നുന്നത്. അതുവരെയുള്ള നിലവാരത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ബോധ്യപ്പെട്ടതുകൊണ്ട് മാത്രമാണ് സിനിമ തുടരാന്‍ തീരുമാനിച്ചത്.

വില്ലനില്‍നിന്ന് ഹാസ്യനടനിലേക്കുള്ള ദൂരം എത്ര?
നോക്കൂ. എല്ലാവരിലും ഒരു വില്ലനും കൊമേഡിയനും ഉണ്ടല്ലോ. എത്ര തമാശ പറയാത്ത ആളാണെങ്കിലും ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ ഇടയില്‍ ഇരിക്കുമ്പോള്‍ ഇച്ചിരി തമാശയൊക്കെ പറയും. ഞാന്‍ കൂടുതല്‍ സംസാരിക്കുന്നയാളാണ്. ഞാന്‍ പറയുന്ന തമാശകള്‍ക്കൊക്കെ സുഹൃത്തുക്കള്‍ ചിരിക്കാറുമുണ്ട്. അതേ ഞാന്‍ തന്നെ, നമ്മുടെ സുഹൃത്തിന്‍െറ പെങ്ങളോട് അപമര്യാദയായി പെരുമാറിയ ഒരുത്തനെ കൈയില്‍ കിട്ടിയാല്‍ രണ്ട് പൊട്ടിച്ചെന്നിരിക്കും. അത്തരക്കാരെ ചായകൊടുത്ത് ഉപദേശിക്കാനൊന്നും എനിക്കറിയില്ല. അപ്പോള്‍ വില്ലത്തരം എല്ലാവരിലും ഉണ്ട്. നര്‍മബോധം ഇല്ലെങ്കില്‍ നമ്മുടെ ജീവിതം പാഴായി എന്നാണ് എന്‍െറ പക്ഷം. എന്നില്‍ എല്ലാ മാനുഷികതകളും ഉണ്ട്. സ്കൂള്‍, കോളജ് കാലത്ത് എല്ലാവരും കാണിക്കുന്ന വില്ലത്തരം ഞാനും കാണിച്ചിട്ടുണ്ട്. അത്തരം ഭാവങ്ങള്‍ സംവിധായകന്‍ നമ്മളില്‍നിന്ന് ആവശ്യപ്പെടുമ്പോള്‍ പരമാവധി പൂര്‍ണതയോടെ നല്‍കുന്നു.

ഇൗ.മ.യൗ വിലെ ‘ഇൗശി’ ‘ടമാര്‍ പഠാറി’ലെ ട്യൂബ്ലൈറ്റ് മണി, ‘ഇയ്യോബിെൻറ പുസ്തക’ത്തിലെ ഡിമിത്രി, ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’യിലെ ബെന്നി. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളായി ഇവ വിലയിരുത്താമോ?

ഞാന്‍ ചെയ്ത വേഷങ്ങള്‍ വലിയ സംഭവണ് എന്നൊന്നും കരുതുന്നില്ല. എത്രയോ മഹാനടന്മാര്‍ ഇതിലേറെ മികച്ച വേഷങ്ങള്‍ അനായാസേന ചെയ്തുപോയിട്ടുണ്ട്. തിലകന്‍, കുതിരവട്ടം പപ്പു,ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഇപ്പോഴും സജീവമായ കെ.പി.എ.സി ലളിത. ഇവരൊക്കെയുള്ളപ്പോള്‍ എന്‍െറ ഏതെങ്കിലും കഥാപാത്രങ്ങളെ പ്രത്യേകമായി എടുത്ത് വിലയിരുത്തുന്നതില്‍ വലിയ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. നെടുമുടി വേണുവിനെ പോലുള്ള അസാധ്യ അഭിനയശേഷിയുള്ള നടന്മാര്‍ നമുക്കുണ്ട്. കമല്‍ഹാസന്‍ വരെ സ്തംഭിച്ചുപോയ അഭിനയശേഷിയുള്ള അത്തരം പ്രതിഭകളുടെ സിനിമകളൊക്കെയാണ് യഥാര്‍ഥത്തില്‍ വിലയിരുത്തപ്പെടണ്ടേത്.

പിന്നെ, നമ്മുടെ കഴിവ് കൊണ്ട് മാത്രമല്ലല്ലോ ഇതൊന്നും. ‘ഇയ്യോബിെൻറ പുസ്തകം’ ചെയ്യുമ്പോള്‍ ഡിമിത്രിയെ കുറിച്ച കൃത്യമായ ചിത്രം സംവിധായകന്‍ അമല്‍ നീരദ് നല്‍കിയിരുന്നു. സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞ് തരുന്ന കാര്യങ്ങള്‍ വെച്ച് മനസ്സില്‍ കഥാപാത്രത്തെ രൂപപ്പെടുത്തും. വ്യക്തതക്കുറവുണ്ടെങ്കില്‍ അവരോട് സംശയങ്ങള്‍ ചോദിക്കും. ഇയാളുടെ ബോഡി ലാംഗ്വേജ് ഇങ്ങനെയായിരിക്കുമോ, സംസാരരീതി ഇങ്ങനയല്ളേ എന്നിങ്ങനെയൊക്കെ. പിന്നെ നമ്മുടേതായ ഇംപ്രവൈസേഷന്‍ നടത്തി അഭിനയിക്കും.

chemban vinood

സ്ക്രിപ്റ്റ് വിശദമായി വായിക്കുന്ന പതിവുണ്ടോ?
ഇല്ല, വിശദമായി വായിക്കാറില്ല. എെൻറ കഥാപാത്രം എന്താണ് എന്ന് പൊതുവായി ചോദിച്ച് മനസ്സിലാക്കും. പിന്നെ, അമല്‍നീരദും മറ്റുമൊക്കെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. സിനിമയുടെ ചര്‍ച്ചാവേളയില്‍ പലപ്പോഴും അവരുടെ കൂടെയുണ്ടാകും. അതുകൊണ്ട് കഥാപാത്രത്തെ ഉള്‍ക്കൊള്ളല്‍ അത്ര പ്രയാസമുണ്ടാകില്ല.

ഇ. മ.യൗ വിലെ അടക്കം കഥാപാത്രങ്ങള്‍ എല്ലാം ഡൗണ്‍ ടു എര്‍ത്ത് ആണ്. ഒരുപാട് ജീവിതാനുഭവങ്ങള്‍ ഉള്ള ആള്‍ക്കേ ഇത്ര സൂക്ഷ്മതയോടെ അവ അവതരിപ്പിക്കാനാകൂ?

അങ്കമാലിപോലുള്ള ചെറിയ പ്രദേശത്ത് ജീവിച്ചുവളര്‍ന്ന ആളാണ് ഞാന്‍. ഇത്രയും കാലം കേരളത്തിലും കര്‍ണാടകയിലുമൊക്കെയായി ജീവിച്ച ഒരാള്‍ക്ക് ജീവിതാനുഭവങ്ങള്‍ തീര്‍ച്ചയായും കുറച്ചൊക്കെ കാണുമല്ളോ. നമ്മള്‍ നേരിട്ട് കണ്ടതും കേട്ടതും ഒക്കെയായ ഒരുപാട് ജീവിതങ്ങളുണ്ട്. എന്ന് വെച്ച് ഒന്നിനെയും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, അവരില്‍നിന്ന് ചില അംശങ്ങള്‍ എടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

നായകവേഷങ്ങളും ചെയ്തല്ലോ ഇതിനിടയില്‍?
‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന ചിത്രത്തില്‍ ശരിക്കും പറഞ്ഞാല്‍ വിനയ് ഫോര്‍ട്ട് ആണ് നായകന്‍. ‘ശിഖാമണി’യിലെ കഥാപാത്രത്തിന് വ്യത്യസ്തമായ ഒരു തലം ഉണ്ട് എന്നത് കൊണ്ടാണ് ആ വേഷം ഏറ്റെടുക്കാന്‍ തയാറായത്. നായകവേഷം എനിക്ക് ഓഫര്‍ ചെയ്ത എട്ടൊമ്പത് സ്ക്രിപ്റ്റുകള്‍ വന്നതാണ്. എല്ലാം കോമഡിസ്വഭാവത്തിലുള്ള കഥകള്‍. എന്നില്‍ അങ്ങനെ നായകനു പറ്റിയ എലമൻറ് ഇല്ല എന്ന് പറഞ്ഞാണ് അതെല്ലാം ഒഴിവാക്കിയത്. അല്ളെങ്കില്‍ അത്രയും മികച്ച സ്ക്രിപ്റ്റുകള്‍ ആകണം. അങ്ങനെയൊന്ന് വന്നതുമില്ല. ‘ശിഖാമണി’ കഥ പറഞ്ഞപ്പോള്‍ വളരെ റിയലിസ്റ്റിക് ആയി എടുക്കുമെന്നാണ് എന്നോട് പറഞ്ഞത്. സിനിമ പുറത്ത് വന്നപ്പോള്‍ അത് കുറച്ച് സിനിമാറ്റിക് ആയി. അതുകൊണ്ട് തന്നെ ‘ശിഖാമണി’ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എല്ലാ അര്‍ഥത്തിലും മികച്ച സിനിമയാണ്. അതിന് ജെന്യൂനിറ്റി ഉണ്ടായിരുന്നു. നിര്‍മാതാവിന് നല്ല നേട്ടവും ഉണ്ടാക്കിക്കൊടുത്തു.

ഓരോ ഉടലിനും ആകാരത്തിനും നിറത്തിനും മലയാള സിനിമ നിര്‍ണിതമായ വേഷങ്ങള്‍ നിശ്ചയിച്ചിട്ടില്ലേ? താങ്കള്‍ക്ക് ഇതിനകം മിക്കവാറും വേഷങ്ങള്‍ അതിന് തെളിവല്ലേ?

പണ്ടൊക്കെ അഭിനേതാവിെൻറ ഉടലും ആകാരവും നോക്കി വേഷങ്ങള്‍ നിശ്ചയിക്കുന്ന രീതി ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്‍ മാറ്റം വരുന്നുണ്ട് എന്നാണ് എന്‍െറ അഭിപ്രായം. ഉദാഹരണത്തിന് ‘ലോഡ് ലിവിങ്സ്റ്റണ്‍ ഏഴായിരം കണ്ടി’യില്‍ ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഇംഗ്ളീഷ് സംസാരിക്കുന്ന പ്രഫസറുടേതാണ്. നമ്മള്‍ മലയാളികള്‍ പൊതുവെ ഇംഗ്ളീഷ് അറിയാത്തവര്‍ മോശക്കാരാണ് എന്നാണല്ളോ കരുതിപ്പോരുന്നത്. തീര്‍ച്ചയായും എനിക്ക് ലഭിച്ച കഥപാത്രങ്ങള്‍ അത്തരത്തിലുള്ളതാണ്. ദ്രാവിഡിയന്‍ ഒൗട്ട്ലുക്ക് ആണല്ലോ നമുക്കുള്ളത്. അപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ എന്നെ തേടിവരുക സ്വാഭാവികം. അതിനര്‍ഥം ഞാന്‍ എന്തെങ്കിലും വിവേചനം നേരിടുന്നു എന്നല്ല. നിറം ഒരു പ്രശ്നം തന്നെയാണ്. അത് നിഷേധിക്കുന്നില്ല. എന്നിരുന്നാലും ഫോര്‍മല്‍ ഡ്രസ് ഒക്കെ ഇട്ട്, കണ്ണടയൊക്കെ വെച്ച്,അത്യാവശ്യം ഇംഗ്ലീഷ് സംസാരിച്ച്, കലക്ടറുടെ വേഷമൊക്കെ ചെയ്യാന്‍ ഉള്ള ധൈര്യം എനിക്കുണ്ട്. എനിക്ക് നാടന്‍ കഥാപാത്രങ്ങളേ ചേരൂ എന്ന ധാരണ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഞാന്‍ അതേക്കുറിച്ച് വിശദമായി പഠിക്കാത്തതുകൊണ്ട് കൂടുതല്‍ പറയാന്‍ പറ്റില്ല. കഥാപാത്രങ്ങളെ എങ്ങനെ സമീപിക്കണം എന്ന വ്യക്തമായ ധാരണയുണ്ട്.

താങ്കള്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ തന്നെ നോക്കൂ, കള്ളന്‍, കള്ളക്കടത്തുകാരന്‍, നാടോടി..?

കള്ളന്‍വേഷം ഞാന്‍ ചെയ്ത ചിത്രങ്ങളായിരുന്നു ‘സപ്തമശീ തസ്കരാ’, ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’, ‘ഒരു സെക്കന്‍ഡ് ക്ളാസ് യാത്ര’. ‘ആമേന്’ ശേഷം എനിക്ക് ഏറ്റവും കൂടുതല്‍ പ്രശംസ കിട്ടിയ കഥാപാത്രങ്ങളായിരുന്നു അവ. അതിനര്‍ഥം പ്രേക്ഷകര്‍ക്ക് അതിഷ്ടപ്പെട്ടു എന്നാണല്ളോ. അവരുടെ ഇഷ്ടം അമ്പലത്തിലും വീടുകളിലും കയറി കക്കുന്നതിനോടല്ലല്ലോ? ആ വേഷം അവര്‍ക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാകും. എന്നിലെ ആ എലമൻറ് മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടാകും. പൂര്‍ണബോധ്യത്തോടെയാണ് ഞാന്‍ അത് ചെയ്യുന്നത്. വളരെ കോണ്‍ഷ്യസ് ആയാണ് വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നത്.‘മീശമാധവനി’ല്‍ ദിലീപേട്ടെൻറ കഥാപാത്രം നോക്കൂ. അദ്ദേഹം വെളുത്ത് സുന്ദരനായ ആല്ലേ. എല്ലാ പ്രായത്തിലുള്ളവരും ഇന്നും ആസ്വദിക്കുന്ന കഥാപാത്രമല്ലേ അത്. നമുക്ക് ഒരേ പോലുള്ള കഥാപാത്രങ്ങളാണല്ലോ വരുന്നത് എന്ന് പറഞ്ഞ് വേവലാതിപ്പെടാനൊന്നും ഞാനില്ല ഏതായാലും.

സലീംകുമാര്‍ ഒരിക്കല്‍ പറഞ്ഞു, ഇനി ചാണകക്കുഴിയില്‍ വീഴാന്‍ താനില്ലെന്ന്. ആ പ്രസ്താവനയിലൂടെ അദ്ദേഹം ഉയര്‍ത്തിയ രാഷ്ട്രീയം താങ്കളും പങ്കുവെക്കുന്നില്ലേ?

ഓരോ കാലഘട്ടത്തിലും സിനിമക്ക് ഓരോ രീതികള്‍ ഉണ്ടായിരുന്നു. അത്തരം സീനുകള്‍ കണ്ട് ഞാനും നിങ്ങളും ചിരിച്ചിട്ടുണ്ട്. ഒരോ കാലത്തും സിനിമക്കുണ്ടാകുന്ന മാറ്റമാണത്. ഇന്ന് എന്തായാലും അത്തരം സീനുകള്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. എന്നിരുന്നാലും ഇനി കുറച്ച് കാലത്തേക്ക് കള്ളന്‍വേഷം ചെയ്യുന്നില്ല എന്ന് തന്നെയാണ് എന്‍െറ തീരുമാനം. ഇനി ചിലപ്പോള്‍ കുറേ കാലം കഴിഞ്ഞാകും ഞാന്‍ കള്ളന്‍വേഷം ചെയ്യുക.

സിനിമാതാരങ്ങള്‍ക്കിടയില്‍ സജീവമായ പോസിറ്റിവ് ട്രെന്‍ഡ് ആണ് സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകള്‍. അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ, ഇടപെടാന്‍ ശ്രമിക്കാറുണ്ടോ?

ശ്രദ്ധിക്കാറുണ്ട്, സൂക്ഷ്മമായി വീക്ഷിക്കാറുണ്ട്. ഇടപെടാന്‍ ശ്രമിക്കാറില്ല. അതിനര്‍ഥം ഒട്ടും പ്രതികരണശേഷിയില്ലാത്ത ആളാണ് എന്നല്ല. അത്തരം വിഷയങ്ങളില്‍ നമ്മുടേതായ സര്‍ക്കിളില്‍ വീക്ഷണങ്ങള്‍ പങ്കുവെക്കാറുണ്ട്. ജിഷയുടെ കൊലപാതകം പോലുള്ള വിഷയങ്ങളിലെല്ലാം എനിക്ക് എന്‍േറതായ നിലപാടുകളുണ്ട്. യഥാര്‍ഥ വിഷയങ്ങള്‍ സമൂഹത്തില്‍ പലപ്പോഴും അഡ്രസ് ചെയ്യപ്പെടുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് മദ്യനിരോധനം എടുക്കാം. ശരിയാണ്, നല്ല തീരുമാനം. ഒരുപാട് കുടുംബങ്ങളുടെ കണ്ണീര് തുടക്കാന്‍ ആ തീരുമാനം സഹായിച്ചിട്ടുണ്ട്. ഞാന്‍ സമ്മതിക്കുന്നു. അതേസമയം തന്നെ, പത്രങ്ങളില്‍ നിത്യവാര്‍ത്തയായ മഴക്കാലരോഗങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങളും നോക്കൂ. എലിപ്പനി ബാധിച്ച് മരിച്ചു, ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. രാവിലെ പത്രം തുറന്നാല്‍ ഇത്തരം മരണവാര്‍ത്തകളാണ് എന്നെ പോലുള്ള ശരാശരി മലയാളി കാണേണ്ടി വരുന്നത്. പനി ബാധിച്ച് ദിനേന ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു. മദ്യം നിരോധിക്കുന്നതില്‍ കാണിച്ച ഉത്സാഹം ആരെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കാണിക്കാറുണ്ടോ. ഫലപ്രദമായി ഇടപെടാന്‍ ശ്രമിക്കാറുണ്ടോ?
എണ്ണക്ക് വിലകൂടി, കുറഞ്ഞു, സ്വര്‍ണത്തിന് വില കൂടി ഇതൊക്കെ വായിക്കുന്നപോലെ ഈ മരണവാര്‍ത്തകളും വായിച്ച് വായിച്ച് അവസാനം നമ്മളിലും ഒരു നിര്‍വികാരത രൂപംകൊണ്ടിട്ടുണ്ട്. അഞ്ച് പേര്‍ മരിക്കുന്നു എന്നതിനര്‍ഥം അഞ്ച് കുടുംബങ്ങളുടെ ആശ്രയം ഇല്ലാതായി എന്ന് കൂടിയാണ്. അത് അത്ര ചെറിയ വിഷയമാണോ? നോക്കൂ, ഞാന്‍ ഈ കാര്‍ ഓടിക്കുന്നത് (കാറില്‍ ഇരുന്നാണ് ഈ അഭിമുഖം) ഒരു ലക്ഷത്തി പതിനായിരം രൂപ വര്‍ഷാവര്‍ഷം നികുതി കൊടുത്തിട്ടാണ്. എന്നിട്ട് ഞാന്‍ സഞ്ചരിക്കുന്ന റോഡ് നിങ്ങള്‍ കണ്ടില്ളേ. അതില്‍ ഞാന്‍ ദു$ഖിച്ചിട്ടോ പ്രതികരിച്ചിട്ടോ വല്ല കാര്യവുമുണ്ടോ? welcome to india, this is my country,i love my india എന്നല്ലാതെ എന്നെപ്പോലുള്ള ഒരു പൗരന് വേറെന്ത് പറയാനാകും ഇത്തരം സന്ദര്‍ഭങ്ങളില്‍.

സിനിമ സാമൂഹികപ്രവര്‍ത്തനം കൂടിയാണ്. ആനിലക്ക് താരങ്ങളുടെ ഇടപെടലുകള്‍ പെട്ടെന്ന് സമൂഹശ്രദ്ധ ആകര്‍ഷിക്കില്ലേ?

എന്നില്‍ നിക്ഷിപ്തമാകുന്ന കഥാപാത്രങ്ങള്‍ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വിധം പരമാവധി സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ് എന്നില്‍ അര്‍പ്പിതമായ സാമൂഹികസേവനം. ഇപ്പോഴത്തെ അവസ്ഥവെച്ച് സിനിമയാണ് എന്‍െറ ജീവിതനിയോഗം. ഓരോരുത്തര്‍ക്കും ഓരോ മേഖലകളില്ലേ?

കഥാപാത്ര നിര്‍മിതിയില്‍ മുതല്‍ നിര്‍മാണത്തില്‍ വരെ മാറ്റങ്ങള്‍ മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായിട്ടുണ്ട്. അത്തരം പുതുതല മുറ സിനിമകള്‍ക്കൊപ്പം എത്തിയ ഒരാള്‍ എന്ന നിലക്ക് എങ്ങനെയാണ് അതിനെ കാണുന്നത്?

87 വയസ്സുള്ളപ്പോഴാണ് ക്ലിന്‍സ് ഈസ്റ്റ്വുഡ് അമേരിക്കന്‍ സ്നൈപ്പര്‍ പോലുള്ള അതിഗംഭീര പടം പിടിക്കുന്നത്. അങ്ങനെയൊരു സിനിമയെ കുറിച്ച് തല്‍ക്കാലം ഇന്ത്യയില്‍ ആരും ആലോചിച്ചിട്ടില്ല. അദ്ദേഹത്തിന്‍െറ ശൈലിയും യുവാവായ സംവിധായകന്‍െറ ശൈലിയും വ്യത്യസ്തമാകും. അപ്പോള്‍ ജനറേഷനിലെ മാറ്റം സിനിമയിലും മാറ്റമുണ്ടാക്കും. മാറ്റങ്ങള്‍ ഓരോ കാലഘട്ടത്തിലും വന്നിട്ടുണ്ട്. ഭരതനും പത്മരാജനും അവരുടെ കാലഘട്ടത്തില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയവരാണ്.

ശേഷമാണ് കമല്‍ സാറും ജോഷി സാറും സത്യന്‍ അന്തിക്കാട് സാറും ഒക്കെ വന്നത്. ന്യൂജനറേഷന്‍ എന്ന് പറയുന്നതിന് പകരം സീനിയര്‍ -ജൂനിയര്‍ എന്ന് പറയുന്നതാകും കൂടുതല്‍ ശരി. മലയാളിയുടെ ജീവിതത്തില്‍ വന്ന മാറ്റം സിനിമയിലും പ്രതിഫലിച്ചിട്ടുണ്ട്. ഇന്ന് പുതിയ കാലത്തെ കഥ പറയുന്ന സിനിമയില്‍ കാമുകന്‍ കാമുകന് പ്രേമലേഖനം കൊടുക്കുന്ന രംഗമുണ്ടാകില്ലല്ളോ. ഇന്നത്തെ രീതിയിലുള്ള ചുംബന സീന്‍ ഒരു പത്ത് വര്‍ഷം മുമ്പ് നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലായിരുന്നു. സിനിമയെ കുറിച്ച കൃത്യമായ ധാരണയോടെയാണ് പ്രേക്ഷകന്‍ തിയറ്ററില്‍ എത്തുന്നത്. സംവിധായകന്‍ ആരാണ്, കഥയെന്താണ്, തിരക്കഥാകൃത്ത് ആരാണ് ഇതൊക്കെ നന്നായി അറിഞ്ഞ ശേഷമാണ് അവന്‍ സിനിമ കാണാന്‍ വന്നിരിക്കുന്നത്. ഇനി സിനിമ തുടങ്ങ്, ഇതുവരെ പറയാത്തത് എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത് എന്നാവും അവനിലെ ചോദ്യം.

പ്രേക്ഷകെൻറ അഭിരുചിയിലും ആസ്വാദനനിലവാരത്തിലും കാര്യമായ മാറ്റം ഉണ്ടായില്ലേ? രജനീകാന്ത് പോലും ആ മാറ്റം ഒരു പരിധിവരെ ഉള്‍ക്കൊള്ളുന്നു എന്നതിന് തെളിവല്ലേ ‘കബാലി’യും ‘കാല’യുമൊക്കെ?

തീര്‍ച്ചയായും ആ മാറ്റം പ്രകടമാണ്. ഒരേ പ്രേക്ഷകന് തന്നെ വ്യത്യസ്ത അഭിരുചികള്‍ കൈവന്നിട്ടുണ്ട്. രജനീകാന്തിന്‍െറ സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകന്‍ ആ സിനിമയില്‍ അദ്ദേഹത്തിന് സര്‍വ സ്വാതന്ത്ര്യവും അനുവദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍െറ എല്ലാ ഹീറോയിസവും അവന് ഉള്‍ക്കൊള്ളാനാകും. അതേ പ്രേക്ഷകന്‍ കമല്‍ഹാസെൻറ സിനിമക്ക് പോകുന്നത് മറ്റൊരു തരം ട്രീറ്റ്മെന്‍റ് പ്രതീക്ഷിച്ചാണ്. ചിലര്‍ വെറും ആസ്വാദനത്തിനാകും സിനിമക്ക് പോകുന്നത്. മറ്റു ചിലര്‍ നല്ല പ്രമേയവും അഭിനയവും ആസ്വദിക്കാനാകും. ‘മഹേഷിെൻറ പ്രതികാര’വും ‘പ്രേമ’വും പ്രേക്ഷകന്‍ ഒരേ തലത്തില്‍നിന്നല്ല കണ്ടിരിക്കുക. രണ്ടും സൂപ്പര്‍ഹിറ്റുകളാണ്. അതേ പ്രേക്ഷകന്‍തന്നെ ‘കബാലി’ക്ക് പോയി കൈയടിക്കുകയും ചെയ്യുന്നു. ‘ദ കോണ്‍ജുറിങ ്-2’ കാണാന്‍ ഞാനും ലിജോയും ഒന്നിച്ചാണ് പോയത്. അങ്കമാലിയിലെ പോലുള്ള ഒരു സ്ഥലത്ത് പോലും ആ ഹൊറര്‍ പടം ഹൗസ്ഫുള്‍ ആയി കുറെ ദിവസം ഓടി. ഈ അഭിരുചിവൈവിധ്യം മലയാളിയുടെ സവിശേഷതയാണ് എന്നാണ് എെൻറ അഭിപ്രായം.

സിനിമ ഗുണപരമായും ദോഷകരമായും സമൂഹത്തെ സ്വാധീനിക്കുന്നില്ലേ? സെന്‍സറിങ്ങിനെ കുറിച്ച് എന്തുപറയുന്നു?

സിനിമ സമൂഹത്തില്‍ പോസിറ്റീവായി ധാരാളം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന സിനിമ കണ്ടിട്ട് ധാരാളം കുടുംബിനികള്‍ വീട്ടില്‍ കൃഷി ചെയ്യാന്‍ തുടങ്ങി. വിഷാംശം നിറഞ്ഞ പച്ചക്കറികളെ കുറിച്ച് ചെറിയ തോതിലെങ്കിലും സമൂഹത്തെ ബോധവത്കരിക്കാന്‍ ആ സിനിമക്കായി. പിന്നെ സിനിമയിലെ അശ്ളീല രംഗങ്ങളോ തെറി സംഭാഷണങ്ങളോ കണ്ടും കേട്ടും വഴി തെറ്റുന്ന തലമുറയാണോ നമുക്ക് മുന്നിലുള്ളത്? എനിക്കങ്ങനെ തോന്നുന്നില്ല. ഒന്നോ രണ്ടോ ക്ളിക്കില്‍ ആവശ്യമായതെല്ലാം ഒരാളുടെ സ്മാര്‍ട്ട് ഫോണില്‍ ലഭിക്കും. അത് പോണ്‍ ആയാലും ക്രിമിനലിസമായാലും ശരി. പിന്നെ അതു കാണാന്‍ ഒരാള്‍ സിനിമ കാണുന്നു എന്ന് കരുതുന്നതില്‍ എന്തര്‍ഥമാണുള്ളത്.

അതേസമയം, മതത്തെ പറ്റിയോ രാഷ്ട്രീയത്തെ പറ്റിയോ വിവാദപരമായ എന്തെങ്കിലും ഉണ്ടെങ്കില്‍, അല്ളെങ്കില്‍ ചരിത്രപുരുഷന്മാരെ അവഹേളിക്കുന്ന തരത്തില്‍ വല്ലതും ഉണ്ടെങ്കില്‍ അതെല്ലാം സമൂഹത്തെ തെറ്റായി ചിന്തിപ്പിക്കും എന്നത് ശരിയാണ്. ഒരാള്‍ക്ക് ചീത്തയാകാനും വഴിതെറ്റാനും സിനിമ തന്നെ വേണമെന്നുണ്ടോ?

സിനിമ കണ്ട് പ്രേക്ഷകര്‍ നേരിട്ട് പ്രതികരണം അറിയിക്കാറുണ്ടോ?
ധാരാളം. ‘കലി’യിലെ എന്‍െറ കഥാപാത്രം കണ്ടിട്ട് ധാരാളം പേര്‍ എന്നെ നേരിട്ട് വിളിച്ചു. ഭാര്യയോടും എന്‍െറ സഹോദരിയോടും ചിലര്‍ പറഞ്ഞത്്, ആ കഥാപാത്രം കണ്ടിട്ട് ചെമ്പനെ കയറി അടിക്കാന്‍ തോന്നി എന്നൊക്കെയാണ്. ഇ. മ.യൗവിലെ കഥാപാത്രം, ‘സപ്തമശ്രീ’യിലെ കഥാപാത്രം, ‘ഡബിള്‍ ബാരലി’ലെ ഡീസലിന്‍െറ നടത്തം ഇതൊക്കെ ഇഷ്ടപ്പെട്ട പ്രേക്ഷകര്‍ നേരിട്ട് സന്തോഷം അറിയിച്ചിട്ടുണ്ട്.

സിനിമ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കിയോ? അതോ പഴയ ചെമ്പന്‍ വിനോദ് തന്നെയാണോ ഇപ്പോഴും?
കാരക്ടറിന് ഒരു മാറ്റവും വന്നിട്ടില്ല. ആളുകളോട് സംസാരിക്കുമ്പോള്‍, ഇടപെടുമ്പോള്‍ കുറച്ച് ഗൗരവത്തില്‍, കുറച്ച് കൂടി ഉത്തരവാദിത്തത്തോടെ സംസാരിക്കാറുണ്ട്. ഹോട്ടലുകളില്‍ ചെല്ലുമ്പോള്‍ നമുക്ക് മാത്രം നല്ല ഭക്ഷണം തരാറുണ്ട്. ഒരിക്കല്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നപ്പോള്‍ മീന്‍ ചോദിച്ചു. ഹോട്ടലുകാരന്‍ പറഞ്ഞു, ‘‘അത് വേണ്ട സാര്‍, അത് കഴിക്കണ്ട.’’ ഞാന്‍ ചോദിച്ചു, ‘‘ഇതല്ളേ നിങ്ങള്‍ എല്ലാവര്‍ക്കും കൊടുക്കുന്നത്?’’
‘‘അല്ല സര്‍, അതല്ല, അത് പഴകിയതാണ്. സാറിന് വേറെ തരാം’’. ‘‘എനിക്ക് നിങ്ങളുടെ ഭക്ഷണം വേണ്ട’’ എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോരുകയാണുണ്ടായത്. സിനിമാതാരം ആകുന്നതിന് മുമ്പായിരുന്നു ഈ സംഭവമെങ്കില്‍ ആ പഴകിയ മീന്‍കറി എന്‍െറ വയറിലത്തെിയേനെ.

chemban with lal

സിനിമക്ക് പുറത്തെ വിനോദങ്ങള്‍ എന്തെല്ലാം?
അടിസ്ഥാനപരമായി ഞാന്‍ സഞ്ചാരിയാണ്. ധാരാളം യാത്ര പോകും. കൂട്ടുകാരുമൊത്തും കുടുംബത്തോടൊപ്പവും യാത്ര പോകാറുണ്ട്. നാട്ടിലും ബംഗളൂരുവിലുമായി ധാരാളം സുഹൃത്തുക്കളുണ്ട്. അവരോടൊപ്പം ധാരാളം സമയം ചെലവഴിക്കും. ചെറിയ ഒഴിവ് കിട്ടിയാല്‍ ബംഗളൂരുവില്‍ പോകുക എന്നതാണ് രീതി. വായനയില്‍ താല്‍പര്യമുണ്ട്. ഇടക്ക് വായന മുറിഞ്ഞ് പോയിരുന്നു. ഇപ്പോള്‍ വീണ്ടും സജീവമായിട്ടുണ്ട്. ഇഷ്ടം തോന്നുന്ന പുസ്തകങ്ങള്‍ വാങ്ങും. ചിലത് അതുപോലെ തന്നെ അവിടെ കിടക്കും. ചിലത് ഒറ്റയിരിപ്പില്‍ വായിച്ച് തീര്‍ക്കും.

സോഷ്യല്‍ മീഡിയയില്‍ സജീവമാണോ?
ഒരു മാധ്യമം എന്നനിലക്ക് സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ട്രോളുകള്‍ എല്ലാം കാണാറുണ്ട്. എന്‍െറ ഫോട്ടോ വെച്ചുള്ള ട്രോളുകള്‍ ധാരാളം കണ്ടിട്ടുണ്ട്. ആസ്വദിക്കാറുണ്ട്. പത്രം വായിച്ചും ന്യൂസ്ചാനല്‍ കണ്ടും അറിയുന്നതിനെക്കാള്‍ ആനുകാലിക വിവരങ്ങള്‍ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയുമൊക്കെയാണ് ഇപ്പോള്‍ അറിയുന്നത്.

നാട്, കുടുംബം?
അങ്കമാലിയിലാണ് വീട്. അപ്പച്ചന്‍ എം.സി. ജോസ്, അമ്മ ആനിസ്. ഭാര്യ സുനിത ന്യൂയോര്‍ക്കില്‍ ഫിസിയോതെറപ്പിസ്റ്റായി ജോലിചെയ്യുന്നു. മകന്‍ ജോണ്‍ ക്രിസ് ചെമ്പന്‍ അവരോടൊപ്പമാണ്. സഹോദരിയും സഹോദരനും ആസ്ട്രേലിയയിലാണ്. സിനിമയില്ലാത്ത സമയംനോക്കി വര്‍ഷത്തില്‍ മൂന്നോ നാലോ തവണ ഞാന്‍ അമേരിക്കയില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ പോകും. അതിനനുസരിച്ചാണ് സിനിമകള്‍ കമ്മിറ്റ് ചെയ്യാറുള്ളത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chemban vinod joseMalayalam InterviewsMovie SpecialIFFI AwardChemban
News Summary - Chemban vinod Responds IFFI Award-Movie Interview
Next Story