ചിലപ്പോൾ പെൺകുട്ടി: സിനിമ റിലീസാവാത്തതിന് കാരണം സെൻസർബോർഡിെൻറ പിടിവാശിയെന്ന് നിർമാതാവ്
text_fieldsദമ്മാം: സെൻസർ ബോർഡിെൻറ പിടിവാശികാരണം ലക്ഷങ്ങൾ ചെലവഴിച്ച് പൂർത്തിയാക്കിയ സിനിമ പുറത്തിറക്കാൻ കഴിയുന്നില്ലെന്ന് പ്രവാസി നിർമാതാവ്. ‘ചിലപ്പോൾ പെൺകുട്ടി’യെന്ന സിനിമയുടെ നിർമാതാവാണ് സിനിമയുടെ റിലീസിന് വേണ്ടി അനിശ്ചിതമായ കാത്തിരിപ്പ് തുടരുന്നത്. ദമ്മാമിലെ എസ്.എൻ.സി ലാവ്ലിൻ കമ്പനിയിലെ ക്വാളിറ്റി അഷ്വറൻസ് മാനേജരായി ജോലി ചെയ്യുന്ന ആലപ്പുഴ ചുനക്കര സാംസൻ വില്ലയിൽ സുനീഷ് സാമുവൽ ആണ് ‘ചിലപ്പോൾ പെൺകുട്ടി’യെന്ന സിനിമയുടെ നിർമാതാവ്. റിലീസിന് വേണ്ടി അധികൃതരുടെ വാതിലുകൾ മുട്ടിത്തളർന്നുവെന്ന് ഇദ്ദേഹം പറയുന്നു. കൈക്കൂലി കൊടുക്കാൻ മടിച്ച ഒരു പ്രവാസിയെയാണ് അനാവശ്യ കാരണങ്ങൾ കാട്ടി ഇവർ പീഡിപ്പിക്കുന്നതെന്നാണ് ഇദ്ദേഹത്തിെൻറ ആരോപണം.
നവംബർ ആദ്യവാരം സിനിമ റിലീസിനെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ആദ്യ കടമ്പയായ ‘അനിമൽ വെൽഫയർബോർഡിെൻറ അംഗീകാരം കിട്ടാൻ ആറ് തവണയാണ് മാറ്റങ്ങൾ നിർദേശിച്ച് അധികൃതർ തള്ളിയത്.‘പുലി മുരുകൻ’ പോലുള്ള വന്യമൃഗത്തെ വേട്ടയാടുന്ന സിനിമകൾ ഒരു തടസ്സവുമില്ലാതെ പ്രദർശിപ്പിക്കപ്പെടുന്ന സമയത്താണ് കാട്ടിൽ ഷൂട്ട് ചെയ്തു എന്ന കാരണത്താൽ ആറ് തവണ ചിത്രം തിരസ്കരിച്ചത് . ഒടുവിൽ ഒരു കാരണവും കിട്ടാതെ വന്നതോടെ അവർ അനുമതി നൽകി. തുടർന്ന് സെൻസർ ബോർഡിെൻറ മുന്നിലെത്തി.
സിനിമ കണ്ട് കഴിഞ്ഞ അംഗങ്ങൾ പറഞ്ഞത് ‘കഠ്വ’ സംഭവത്തെ പരമാർശിക്കുന്നതിനാൽ അത് ഭരണകൂടത്തെ ബാധിക്കുന്നതിനാൽ ആ ഭാഗം വെട്ടിമാറ്റാതെ സിനിമക്ക് അനുമതി നൽകാനാവില്ല എന്നാണ്. പ്രസാദ് നൂറനാടാണ് ‘ചിലപ്പോൾ പെൺകുട്ടി’ എന്ന സിനിമ സംവിധാനം ചെയ്തത്. കഠ്വയിൽ ആസിഫ എന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ നിന്നാണ് സിനിമ പിറന്നത്. കുട്ടികളോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ചൂണ്ടുവിരലാണ് സിനിമയെന്നാണ് പിന്നണിയിലുള്ളവരുടെ വാദം. താരമൂല്യത്തേക്കാൾ സമൂഹത്തിനെ പലതും ഒാർമപ്പെടുത്തുന്ന ഇൗ സിനിമ കഠ്വയിൽ ആസിഫ പീഡിപ്പിക്കപ്പെട്ട അതേ സഥലത്ത് തന്നെ 14 ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു.
കഥ കഠ്വ സംഭവവുമായി ബന്ധപ്പെട്ടതല്ലെങ്കിലും ഇത് പരാമർശിക്കാൻ പോലും പാടില്ല എന്നാണ് ജൂറികളുടെ വാദം. അടുത്തത് ആർ.സി കമ്മിറ്റിയാണ് ഇതിെൻറ മേലുള്ള തീരുമാനം എടുക്കേണ്ടത്. ഇൗ കമ്മിറ്റിക്ക് സിനിമ അയക്കുന്നതിനുള്ള രേഖകൾ കിട്ടാൻ രണ്ടര മാസമെടുത്തു. എന്തിനാണ് ഇൗ താമസമെന്ന ചോദ്യത്തിന് യാതൊരു ഉത്തരവും നൽകാൻ ആരും തയാറാകുന്നില്ലെന്ന് സുനീഷ് പറഞ്ഞു. മുഖ്യമന്ത്രിയേയും സംസ്കാരിക വകുപ്പ് മന്ത്രിയേയും നേരിൽ കണ്ട് പരാതി ബോധിപ്പിച്ചിട്ടും തങ്ങളുടെ പരിധിക്കപ്പുറമാണ് ഇൗ കാര്യങ്ങൾ എന്ന മറുപടിയാണ് കിട്ടിയത്.
നേരത്തെ തീരുമാനിച്ചതു പ്രകാരം റിലീസിനു മുമ്പായി 25 ലക്ഷത്തിലധികം രൂപ ചെലവാക്കി നടത്തിയ എല്ലാ പ്രചാരണങ്ങളും ഇതോടെ വെറുതെയായി. ഇതുമായി ബന്ധപ്പെട്ട് നിരന്തരം നാട്ടിലേക്കുള്ള യാത്ര ജോലിയെ ബാധിക്കുകയും സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയും ചെയ്തു. ചിലരുടെ ഇഷ്ടങ്ങൾക്ക് എതിരായത് ഒന്നും പറയരുത് എന്നതാണ് താൻ ഇതിലൂടെ തിരിച്ചറിയുന്നതെന്നും അദ്ദേഹം നിസ്സഹായതയോടെ പറയുന്നു. ശരികൾക്ക് വേണ്ടി നിലകൊള്ളുന്ന പ്രവാസി സമൂഹമെങ്കിലും തന്നെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് സുനീഷ് സാമുവൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.