ഖത്തർ ഫിലിം ഫെസ്റ്റിവലിന് കൊടിയിറങ്ങി
text_fieldsദോഹ: രാജ്യത്തെ ചലച്ചിത്ര പ്രേമികള്‍ക്ക് മികച്ച കാഴ്ചയനുഭവങ്ങള്‍ പങ്കുവെച്ച് നാലാമത് അജ്യാല്‍ ഫിലിം ഫെസ്റ്റിവലിന് കൊടിയിറങ്ങി. മുഹഖ്, ഹിലാല്‍, ബദര്‍ എന്നീ മൂന്ന് ജൂറി വിഭാഗങ്ങളിലായി ഹണ്ട് ഫോര്‍ ദി വൈല്‍ഡര്‍പീപ്പിള്‍ദി, സെയില്‍സ്മാന്‍, ദി ഈഗിള്‍ ഹണ്ടേഴ്സ് എന്നിവ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. എട്ടിനും 12നും ഇടക്ക് പ്രായമുള്ളവരുടെ ജൂറിയാണ് മുഹഖ് എങ്കില്‍ 13നും 17നും ഇടക്കുള്ള വോട്ടര്‍മാരാണ് ഹിലാല്‍ വിഭാഗത്തില്‍ പെടുന്നത്. 18നും 21നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരുടെ ജൂറിയാണ് ബദര്‍.

ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ റൈസ്ബോള്‍സ്, കിങ്സ് ഡേ, മറിയം എന്നിവ മികച്ച ചിത്രങ്ങളായി തെരെഞ്ഞെടുക്കപ്പെട്ടു. തൈക വൈറ്റിറ്റി സംവിധാനം ചെയ്ത ന്യൂസിലാന്‍റില്‍ നിന്നുള്ള ചിത്രമാണ് ഹണ്ട് ഫോര്‍ വൈല്‍ഡര്‍പീപ്പിള്‍. ഈഗിള്‍ഹണ്ടേഴ്സ് സംവിധാനം ചെയ്തത് ഓട്ടോ ബെല്‍ ആണ്.

ആകെ 38 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേക്കായി ഈ വര്‍ഷമെത്തിയത്. മുഹഖ് വിഭാഗത്തില്‍ നാല് ഫീച്ചര്‍ ഫിലിമുകളും ഒമ്പത് ഷോര്‍ട്ട് ഫിലിമുകളുമെത്തി. മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ 17 ചിത്രങ്ങളാണ് ഫെസ്റ്റിവലിനെത്തിയത്. മികച്ച സംഭാഷണത്തിന് കശ്തക്കും മികച്ച ഡോക്യുമെന്‍ററിക്ക് അമീര്‍-ആന്‍ അറേബ്യന്‍ ലെജന്‍ഡിനും അവാര്‍ഡ് ലഭിച്ചപ്പോള്‍, നൂറ അല്‍ സുബായിയുടെ അല്‍ ജോഹറക്ക് പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചു. ഹോണററി ജൂറി അവാര്‍ഡിന് അഹ്മദ് അബ്ദല്‍ നാസര്‍ സംവിധാനം ചെയ്ത മോര്‍ ദാന്‍ ടു ഡേയ്സ് പരിഗണിക്കപ്പെട്ടു.
ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച നാലാമത് അജ്യാല്‍ ഫിലിം ഫെസ്റ്റിവലില്‍ മിഡ്നൈറ്റ് സ്ക്രീനിങ്, സ്പെഷ്യല്‍ സ്ക്രീനിങ്, വാരാന്ത്യത്തില്‍ കുടുംബങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു. കൂടാതെ ഗീക്ഡോം എന്ന വീഡിയോ ഗെയിം പ്രദര്‍ശനവും ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
