നഷ്ടമായത് വാത്സല്യനിധിയായ കാരണവരെ –സകരിയ്യ
text_fieldsവളാഞ്ചേരി: സ്നേഹവും വാത്സല്യവും നിറച്ച കാരണവരെയാണ് കെ.ടി.സി അബ്ദുല്ലയുടെ നിര്യാണത്തിലൂടെ തങ്ങൾക്ക് നഷ്ടമായതെന്ന് ‘സുഡാനി ഫ്രം നൈജീരിയ’സിനിമയുടെ സംവിധായകൻ സകരിയ്യ. ‘സുഡാനി’സിനിമയിലെ ഉപ്പയുടെ കഥാപാത്രത്തെ ആലോചിച്ചപ്പോൾതന്നെ അദ്ദേഹത്തിെൻറ മുഖമാണ് മനസ്സിൽ വന്നത്.
സ്ക്രിപ്റ്റ് വായിച്ചവരും ഒന്നടങ്കം കെ.ടി.സിയുടെ പേരാണ് കഥാപാത്രത്തിന് നിർദേശിച്ചത്. ആ കഥാപാത്രത്തെ ഉള്ളിലേറ്റിയാണ് അദ്ദേഹം അവതരിപ്പിച്ചത്. സിനിമയിലൊരിടത്ത് സാവിത്രി ശ്രീധരൻ അവതരിപ്പിച്ച ഭാര്യയുടെ കഥാപാത്രത്തോട് ‘നിനക്ക് കായി വല്ലതും വേണോ, ഞാൻ പോയിട്ട് വരാം, േട്ടാ’എന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്ന സീനിൽ ഉള്ളറിഞ്ഞാണ് അദ്ദേഹം അഭിനയിച്ചത്.
ആ സീൻ അഭിനയിച്ചശേഷം വന്ന് ‘താനൽപം ഇമോഷനലായിപ്പോയി’എന്ന് പറഞ്ഞിരുന്നു.
അദ്ദേഹം നെഞ്ചിലേറ്റിയ രണ്ടാനുപ്പയുടെ വേദന, പ്രേക്ഷകരും ഏറ്റെടുത്തതിൽ അദ്ദേഹം അതീവ സന്തുഷ്ടനായിരുന്നു. സുഡാനി സിനിമയുടെ ആദ്യ ക്ലാപ്പടിച്ചത് അദ്ദേഹമായിരുന്നു. അതിനാൽതന്നെ ഒരു രക്ഷാകർത്താവിെൻറ വേവലാതി ഷൂട്ടിങ് തീരുവോളം കൊണ്ടുനടന്നിരുന്നു. ‘‘ഞാൻ ബിസ്മി ചൊല്ലി അങ്ങ് ക്ലാപ്പടിക്കുകയായിരുന്നു.’’സിനിമ വിജയിപ്പിക്കണേ എന്ന് ആവർത്തിച്ച് പ്രാർഥിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിലുണ്ടാക്കിയ കല്ലുമ്മക്കായയുമായാണ് പലപ്പോഴും സെറ്റിലെത്തിയിരുന്നത്. സിനിമ വിജയിക്കുകയും ഒപ്പം തെൻറ കഥാപാത്രം ശ്രദ്ധിക്കെപ്പടുകയും ചെയ്തപ്പോൾ ‘‘ഇതിൽപരം തനിക്കിനിയെന്ത് വേണം’’എന്നാണ് പ്രതികരിച്ചത്. രണ്ടാഴ്ചയിലൊരിക്കലെങ്കിലും വിളിക്കുമായിരുന്നു. അസുഖമായി കിടന്നതറിഞ്ഞും ബന്ധപ്പെട്ടിരുന്നു. സുഡാനി സിനിമക്ക് വെളിച്ചമേകിയ ഒരു വാത്സല്യ തുരുത്താണ് അബ്ദുല്ലക്കൊപ്പം മറയുന്നതെന്നും സകരിയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.