സിനിമ മേഖലയിലെ പ്രശ്നങ്ങൾ: റെഗുലേറ്ററി അതോറിറ്റിക്ക് കൂടുതൽ അധികാരം നൽകും
text_fieldsതിരുവനന്തപുരം: സിനിമ മേഖലയിലെ അശാസ്യമല്ലാത്ത പ്രവർത്തനങ്ങൾ തടയാൻ ലക്ഷ്യമിട്ട് സർക്കാർ രൂപവത്കരിക്കുന്ന റെഗുലേറ്ററി അതോറിറ്റിക്ക് കൂടുതൽ അധികാരങ്ങൾ. സിനിമ റെഗുലേഷൻ ആക്ടിലെ ഭൂരിഭാഗം ചട്ടങ്ങളും റദ്ദ് ചെയ്തായിരിക്കും ചലച്ചിത്രമേഖലയിലെ സമസ്ത വിഷയങ്ങളും കൈകാര്യം ചെയ്യാനുതകുന്ന രീതിയിൽ പുതിയ നിയമനിർമാണത്തിലൂടെ റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കുക. ഇതിെൻറ കരട് ചട്ടം പണിപ്പുരയിലാണ്.
സിനിമ റെഗുലേഷൻ ആക്ടിൽ അധികാരം നൽകിയിട്ടുള്ള എല്ലാ വകുപ്പുകളുടെയും പ്രതിനിധികളും സിനിമ സംഘടന പ്രതിനിധികളും നിയമോപദേഷ്ടാക്കളും സർക്കാർ പ്രതിനിധികളും ഉൾപ്പെടുന്നതാണ് അതോറിറ്റി. എല്ലാ സിനിമ സംഘടനകളും അതോറിറ്റിയിൽ രജിസ്ട്രേഷൻ എടുക്കണം. രജിസ്ട്രേഷൻ നടത്താത്ത സംഘടനകളുടെ പ്രവർത്തന അംഗീകാരം അതോറിറ്റിക്ക് റദ്ദ് ചെയ്യാം.
തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കേണ്ടത് അതോറിറ്റിയിലൂടെയായിരിക്കും. ഓരോ നിർമാതാവും പുതിയ സിനിമ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. പ്രതീക്ഷിക്കുന്ന മുടക്കുമുതൽ, അഭിനേതാക്കൾക്കും സാങ്കേതിക വിദഗ്ധർക്കും ചിത്രീകരണ ചെലവിനും നീക്കിവെക്കേണ്ടിവരുന്ന തുക തുടങ്ങിയവയുടെ വ്യക്തമായ ബജറ്റ് രജിസ്റ്റർ സമയത്ത് നൽകണം. ചിത്രീകരണ ഇടങ്ങളെപ്പറ്റിയുള്ള വിവരണം, എത്ര ദിവസത്തെ ചിത്രീകരണം വേണം തുടങ്ങിയവയും അതോറിറ്റിയെ അറിയിക്കണം.
മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ സിനിമ തിയറ്ററുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള അധികാരം അതോറിറ്റിയിൽ നിക്ഷിപ്തമാക്കാനും ആലോചനയുണ്ട്. ശബ്ദസജ്ജീകരണങ്ങളുടെ മികവ്, ശീതീകരണ വ്യവസ്ഥ, ശുചിത്വം, ഇരിപ്പിടം, പാർക്കിങ് സൗകര്യം എന്നിവ അനുസരിച്ച് തിയറ്ററുകൾക്ക് ഗ്രേഡിങ് നൽകും. നിർദേശങ്ങൾ പാലിക്കാത്ത തിയറ്ററുകളുടെ ലൈസൻസ് റദ്ദ് ചെയ്യാനും പുനഃപരിശോധിക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്.
സമഗ്രനിയമനിർമാണത്തിനായി ചർച്ച പുരോഗമിക്കുന്നതേയുള്ളൂവെന്നും ചലച്ചിത്രമേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമീഷൻ ശിപാർശകൾ കൂടി ഉൾപ്പെടുത്തിയാകും കരട് പൂർത്തിറക്കുകയെന്നും സാംസ്കാരിക മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.