സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു
text_fieldsതൃശൂർ: സിനിമ സംവിധായകൻ ബാബു നാരായണൻ (ബാബു പിഷാരടി -59) അന്തരിച്ചു. ശനിയാഴ്ച രാവിലെ 6.45നായിരുന്നു അന്ത്യം. അഞ്ച് വർഷമായി അർബുദ ചികിത്സയിലായിരുന്നു. ചെമ്പൂക്കാവിലെ വസ തിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിച്ചു. ചല ച്ചിത്ര പ്രവർത്തകർ ഉൾപ്പെടെ സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽനിന്ന് നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു.
സംവിധായകൻ അനിൽകുമാറുമായി ചേർന്ന് ‘അനിൽ ബാബു’ എന്ന പേരിൽ 24 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ തിരക്കുള്ള സംവിധായകനായിരുന്നു കോഴിക്കോട് സ്വദേശിയായ ബാബു. ഹരിഹരെൻറ സംവിധാന സഹായിയായാണ് തുടക്കം. അന്ന് പി.ആർ.എസ്. ബാബു എന്ന പേരിലാണ് അറിയപ്പെട്ടത്. ‘അനഘ’യാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് ‘പൊന്നരഞ്ഞാണം’ സംവിധാനം ചെയ്തു. ആ സമയത്താണ് അനിലിെൻറ ‘പോസ്റ്റ് ബോക്സ് നമ്പർ 27’ എന്ന ചിത്രത്തിൽ അസോസിയേറ്റായത്. ആ പരിചയം ഇരുവരും സംവിധായക ജോഡികളായി മാറുന്നതിലെത്തി.
1992ൽ ‘മാന്ത്രികചെപ്പി’ലൂടെയായിരുന്നു അനിൽ-ബാബു കൂട്ടുകെട്ടിെൻറ അരങ്ങേറ്റം. ജഗദീഷ് നായകനായ സിനിമ ഹിറ്റായതോടെ മലയാളത്തിലെ തിരക്കുള്ള സംവിധായകരായി ഇവർ. വെൽക്കം ടു കൊടൈക്കനാൽ, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമനവീടും അഞ്ഞൂറേക്കറും, രഥോത്സവം, കളിയൂഞ്ഞാൽ, മയില്പ്പീലിക്കാവ്, പട്ടാഭിഷേകം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, കുടുംബ വിശേഷം, സ്ത്രീധനം, ഉത്തമൻ, പകൽപ്പൂരം, വാൽക്കണ്ണാടി, ഞാൻ സൽപ്പേര് രാമൻകുട്ടി തുടങ്ങി നിരവധി ചിത്രങ്ങൾ ഇവരുടേതായി വന്നു.
മമ്മൂട്ടിയും ദിലീപും അഭിനയിച്ച കളിയൂഞ്ഞാലും സുരേഷ് ഗോപി നായകനായ രഥോൽസവവും കുഞ്ചാക്കോ ബോബെൻറ മയിൽപ്പീലിക്കാവും ഇക്കൂട്ടത്തിലുണ്ട്. 2004ൽ ഇറങ്ങിയ ‘പറയാം’ ആണ് അവസാന ചിത്രം. മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ സംവിധാനം ചെയ്ത കേരളവർമ പഴശ്ശിരാജയുടെ സഹ സംവിധായകനായി. ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്ത ‘ടു നൂറാ വിത്ത് ലൗ’ 2014ൽ പുറത്തുവന്നു. സ്കൂൾ അധ്യാപികയായ ജ്യോതി ലക്ഷ്മിയാണ് ഭാര്യ. ലാൽ ജോസ് സംവിധാനം ചെയ്ത ‘തട്ടിൻപുറത്ത് അച്യുതനി’ലെ നായിക ശ്രാവണയും അസി. കാമറാമാൻ ദർശനും മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.