സിനിമ എവിടെ എപ്പോൾ കാണണമെന്ന് പ്രേക്ഷകൻ തീരുമാനിക്കട്ടെ -ലിജോ
text_fieldsകോഴിക്കോട്: ലോക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ സിനിമകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുമ്പോൾ അഭിപ്രായം രേഖപ്പെടുത്തി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ഏത് സിനിമ എവിടെ എപ്പോൾ കാണണമെന്ന് പ്രേക്ഷകൻ തീരുമാനിക്കട്ടെയെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
തങ്ങളുടെ സിനിമകൾ എവിടെ പ്രദർശിപ്പിക്കണമെന്ന് നിർമാതാക്കളും ഏതു സിനിമ പ്രദർശിപ്പിക്കണമെന്ന് തീയേറ്റേഴ്‌സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്.
നിലവിൽ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവർക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം. ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട് -ലിജോ പറഞ്ഞു.
ജയസൂര്യയും അതിഥി റാവുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സൂഫിയും സുജാതയും എന്ന സിനിമയാണ് ആമസോൺ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്. ഒാൺലൈനിലൂടെ (ഒ.ടി.ടി-ഓവർ ദ ടോപ്) റിലീസ് ചെയ്യുന്നത് തിയേറ്ററുകൾക്ക് തിരിച്ചടിയാകുമെന്നും ജീവനക്കാർക്ക് ജോലിയില്ലാതാകുമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.
ആമസോൺ പ്രൈമിൽ സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡൻറും തിയറ്ററുടമയുമായ ലിബര്‍ട്ടി ബഷീർ രംഗത്തെത്തിയിരുന്നു. ഒാൺലൈൻ റിലീസുമായി മുന്നോട്ടുപോയാൽ ലോക്ഡൗൺ കഴിഞ്ഞതിന് ശേഷം തിയറ്റർ തുറക്കുമ്പോൾ ജയസൂര്യ, വിജയ് ബാബു എന്നിവരുടെ ഒറ്റ സിനിമകളും തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.