കൊച്ചി: നടൻ കുഞ്ചാക്കോ ബോബനെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് ഒരുവർഷം തടവ്. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി വീട്ടിൽ സ്റ്റാൻലി ജോസഫിനെയാണ് (76) എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം 2018 ഒക്ടോബർ അഞ്ചിന് അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം.
കണ്ണൂരിലെ സിനിമ ചിത്രീകരണസ്ഥലത്തേക്ക് പോകാൻ കുഞ്ചാക്കോ ബോബൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് പ്രതി കത്തിവീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പാഞ്ഞടുത്തത്. കുഞ്ചാക്കോ ബോബനടക്കം എട്ട് സാക്ഷികളെ വിസ്തരിച്ച കോടതി സി.സി ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് ശിക്ഷ വിധിച്ചത്.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരുവർഷവും ആയുധനിരോധന നിയമപ്രകാരം ഒരുവർഷവും അടക്കം രണ്ടുവർഷം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും രണ്ടുംകൂടി ഒരുവർഷം അനുഭവിച്ചാൽ മതിയാവും. അറസ്റ്റിലായ അന്നുമുതൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.