കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപ്പത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. നടിയെ ആക്രമിച്ച സംഭവത്തിന് മുൻപ് തന്നെ ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുറ്റപ്പത്രത്തിൽ പറയുന്നു. കേസിൽ ദിലീപിന്‍റെ പങ്കിനെക്കുറിച്ച് ആദ്യം സൂചന നൽകിയത് നടിയുടെ സഹോദരനാണ്. സംഭവത്തിൽ ദിലീപിന് പങ്കുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടെന്നായിരുന്നു സഹോദരന്‍റെ മൊഴി. പിന്നീട് പൾസർ സുനി ദിലീപിനയച്ച കത്തും കൂടി ലഭിച്ചതോടെ ദിലീപിന്‍റെ പങ്കിനെക്കുറിച്ചുള്ള സംശയം ബലപ്പെടുകയായിരുന്നു.
കൊച്ചിയിലെ 'മഴവില്ലഴകിൽ അമ്മ' എന്ന താരനിശക്കിടെ ദിലീപ് നേരിട്ട് നടിയെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപ്പത്രത്തിലുണ്ട്. കാവ്യ മാധവെനെക്കുറിച്ച് നടി ചില കാര്യങ്ങൾ സഹപ്രവർത്തകരോട് പറഞ്ഞുവെന്ന് കാവ്യ ദിലീപിനോടും നടൻ സിദ്ദിഖിനോടും വെളിപ്പെടുത്തിയിരുന്നു. ഇതുകേട്ട് ക്ഷുഭിതനായ ദിലീപ് പരിപാടിക്കിടെ നടിയെ പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു. നടൻ സിദ്ദിഖ് ഇതിന് ദൃക് സാക്ഷിയാണ്. സിദ്ദിഖും നടിയെ വിളിച്ച് ഇത്തരം കാര്യങ്ങൾ ഇനി പറയരുതെന്ന് താക്കീത് ചെയ്തിരുന്നു എന്നും കുറ്റപ്പത്രത്തിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ദിലീപിനെ എട്ടാം പ്രതിയാക്കികൊണ്ടുള്ള അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചത്. ദിലീപുള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കെതിരായ കുറ്റപത്രമാണ് സമര്‍പ്പിച്ചിരുന്നത്. കൂട്ടബലാത്സംഗം അടക്കം 17 കുറ്റങ്ങളാണ് ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.