Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘അമ്മ’യെ തള്ളി...

‘അമ്മ’യെ തള്ളി ‘മക്കളെ’ കൈവിടാതെ സി.പി.എം

text_fields
bookmark_border
amma-generala-body1
cancel

തിരുവനന്തപുരം: നടൻ ദിലീപിനെയും ‘അമ്മ’യെയും തള്ളി, ഇടതുജനപ്രതിനിധികളായ നടന്മാരെ ഒപ്പം ചേര്‍ത്ത്   സി.പി.എം. സ്ത്രീസുരക്ഷയുടെ പേരില്‍ ‘അമ്മ’യില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്ന്​ സംസ്ഥാന  സെക്രട്ടേറിയറ്റ് യോഗശേഷം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ നേതൃത്വം വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുത്തത്​ തെറ്റായെന്ന് സെക്രട്ടേറിയറ്റ് പറയുന്നു. അതേസമയം, ‘അമ്മ’യിലെ  ഇടതുജനപ്രതിനിധികളെ ഒറ്റതിരിഞ്ഞ്​ ആക്ഷേപിക്കുന്നത്​  ദുരുദ്ദേശ്യപരമാണ്. നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്​ട്രീയനിറം നോക്കിയല്ല, സംഘടനയോട് പ്രതികരിക്കേണ്ട​െതന്നും സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. സ്‌ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന്‌ കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന്‌ ഇടയാക്കുന്നതാണ്​ നടനെ തിരിച്ചെടുത്ത തീരുമാനം. ഏറ്റവും ഹീനമായ അക്രമസംഭവത്തിന് ഇരയായ സ്ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.  

വിവാദം ഉയർന്ന സാഹചര്യത്തില്‍ ‘അമ്മ’യെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും തൽപരകക്ഷികള്‍ നടത്തുന്ന പ്രചാരണം സ്ത്രീസുരക്ഷക്ക്​ വേണ്ടിയാണെന്ന്​ കരുതുന്നത് മൗഢ്യമാണെന്നും ഇടതുപക്ഷത്തെ പരോക്ഷമായി ആക്ഷേപിക്കുന്നവരുടെ നിഗൂഢതാൽപര്യങ്ങള്‍ ഫലവത്താകാന്‍ പോകുന്നില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു. അതേസമയം, നടി ആക്രമിക്കപ്പെട്ടതി​​െൻറയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുടെയും ചുവടുപിടിച്ച് സിനിമാമേഖലയില്‍ സാമുദായികധ്രുവീകരണം നടത്താന്‍ ആര്‍.എസ്.എസ്-ബി.ജെ.പി ശക്തികള്‍ ശ്രമം നടത്തുന്നുവെന്ന്​ സി.പി.എം സെക്ര​േട്ടറിയറ്റ്​​ യോഗത്തിൽ അഭിപ്രായമുയർന്നു. മോഹന്‍ലാലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം രാഷ്​ട്രീയചായ്​വോടെയാണെന്ന്​ നേതാക്കൾ പറഞ്ഞു.‘അമ്മ’ നേതൃത്വം എടുത്ത തീരുമാനം എല്‍.ഡി.എഫ് ജനപ്രതിനിധികളുടെ ചുമലില്‍ കെട്ടിവെക്കുന്നത് സി.പി.എമ്മിനെയും എല്‍.ഡി.എഫ് സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കാനാണെന്നും യോഗം വിലയിരുത്തി.


സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്​ പുറത്തിറക്കിയ പ്രസ്​താവന
കേരളത്തിലെ സിനിമാരംഗത്തെ കലാകാരന്മാരും, കലാകാരികളും അണിനിരന്ന അമ്മ എന്ന സംഘടനയെക്കുറിച്ച്‌ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും, അതിലേക്ക്‌ നയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണ്‌. സംസ്ഥാനത്ത്‌ മാത്രമല്ല, രാജ്യത്താകമാനം ആദരവും, സ്വീകാര്യതയും നേടിയ നടീ-നടന്മാര്‍ അണിനിരന്ന ഒരു സംഘടനയായ `അമ്മ' സ്‌ത്രീവിരുദ്ധ പക്ഷത്ത്‌ നില്‍ക്കുന്നൂവെന്ന ആക്ഷേപത്തിനിരയാവാന്‍ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നു.

ഒരു നടിക്ക്‌ നേരെ നടന്ന അക്രമസംഭവത്തില്‍ പോലീസ്‌ ചാര്‍ജ്ജ്‌ ചെയ്‌ത ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്ന ദിലീപിനെ, നേരത്തെ `അമ്മ'യില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. ദിലീപ്‌ പ്രതിയായ കേസ്‌ നിലനില്‍ക്കെ അന്നത്തെ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ, ദിലീപിനെ അമ്മയിലേക്ക്‌ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി. ഒരു സംഘം നടികള്‍ അമ്മയില്‍ നിന്ന്‌ രാജിവെയ്‌ക്കാനും, പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമര്‍ശിക്കാനും ഇടയാക്കിയത്‌ ഈ നടപടിയാണ്‌. സ്‌ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന്‌ കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന്‌ ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനം.

ഈ യാഥാര്‍ത്ഥ്യം `അമ്മ' ഭാരവാഹികള്‍ തിരിച്ചറിയുകയും, സമൂഹ മനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട്‌ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന്‌ പ്രതീക്ഷിയ്‌ക്കുന്നു. ഏറ്റവും ഹീനമായ ഒരു അക്രമസംഭവത്തിന്‌ ഇരയായ സ്‌ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്‌. ഈ സാമൂഹ്യബോധം അമ്മ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമെന്ന്‌ കരുതുന്നു.

ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്‌പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്‌ത്രീസുരക്ഷയ്‌ക്ക്‌ വേണ്ടിയാണെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച്‌ ആക്ഷേപിയ്‌ക്കുന്നതും ദുരുദ്ദേശപരമാണ്‌. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്‌ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട്‌ പ്രതികരിക്കേണ്ടത്‌. 

ഏത്‌ മേഖലയിലായാലും സ്‌ത്രീകള്‍ക്ക്‌ മാന്യമായ സ്ഥാനവും, അര്‍ഹമായ പങ്കും ലഭിക്കണമെന്നതാണ്‌ ഇടതുപക്ഷ നിലപാട്‌. നടിക്കെതിരായി നടന്ന അക്രമസംഭവത്തില്‍, ഈ നിലപാട്‌ ഉയര്‍ത്തിപ്പിടിച്ച്‌, നിഷ്‌പക്ഷവും ധീരവുമായ നിലപാടാണ്‌ ഇടതുപക്ഷവും, എല്‍.ഡി.എഫ്‌ സര്‍ക്കാരും കൈക്കൊണ്ടത്‌. ഈ കാര്യങ്ങള്‍ കേരള ജനതയ്‌ക്ക്‌ നന്നായി അറിയാമെന്നിരിക്കെ, ഇടതുപക്ഷത്തെ പരോക്ഷമായി ആക്ഷേപിയ്‌ക്കുന്നവരുടെ നിഗൂഢ താത്‌പര്യങ്ങള്‍ ഫലവത്താകാന്‍ പോകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ താത്‌പര്യപൂര്‍വ്വം അംഗീകരിക്കുന്ന `സിനിമ' എന്ന കലയെ വിവാദങ്ങള്‍ക്കതീതമായി വളര്‍ത്താനും, സംരക്ഷിക്കാനും `അമ്മ' എന്ന സംഘടന പരിശ്രമിക്കുമെന്ന്‌ ഞങ്ങള്‍ കരുതുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammamoviesActor Mukeshmalayalam newsINNOSENT
News Summary - CPM on amma issue-Movies
Next Story