കലാഭവൻ മണിക്ക് കണ്ണീരിൽ കുതിർന്ന വിട
text_fieldsചാലക്കുടി: അന്തരിച്ച നടൻ കലാഭവൻ മണിക്ക് ജനന്മനാടിന്‍റെ കണ്ണീരിൽ കുതിർന്ന വിട.ചാലക്കുടിയിലെ വീട്ടുവളപ്പിലെത്തിച്ച മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. മൃതദേഹത്തിൽ ആയിരങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു.തൃശൂർ മെഡിക്കൽ കോളജിൽ നിന്നു പോസ്റ്റ്മോർട്ടത്തിന് ശേഷം തൃശൂർ സംഗീത നാടക അക്കാദമിയിലും ചാലക്കുടി നഗരസഭാ ഹാളിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. മണിയെ അവസാനമായി ഒരു നോക്ക് കാണാൻ ജനസാഗരമാണ് ഒഴുകിയത്.

മണിയുടെ ആരാധകരുടെ പ്രവാഹം നിയന്ത്രിക്കാനാകാതെ പൊലീസും സംഘാടകരും നിസ്സഹായരായി. ചാലക്കുടി നഗരസഭ അങ്കണത്തില്‍ മണിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സംസ്ഥാനത്ത് സമീപകാലത്തൊന്നും ഒരു മരണച്ചടങ്ങിലും കാണാത്തത്ര ആള്‍ക്കൂട്ടം തടിച്ചുകൂടി. തങ്ങളുടെ പ്രിയപ്പെട്ട മണിയെ അവസാനമായി കാണാനുള്ള ആഗ്രഹത്താല്‍ പതിനായിരങ്ങള്‍ അദ്ദേഹത്തിന്‍െറ ഭൗതികശരീരത്തിന് അടുത്തേക്ക് കുതിച്ചപ്പോള്‍ എല്ലാ ക്രമീകരണങ്ങളും തകര്‍ന്നു. അവിടെ വന്നത്തെിയ പകുതിയോളം പേര്‍ക്കേ മൃതദേഹം കാണാന്‍ കഴിഞ്ഞുള്ളൂ. മണിയുടെ സംസ്കാരച്ചടങ്ങുകള്‍ നടക്കുന്ന ചേന്നത്തുനാട്ടിലെ വീട്ടിലേക്ക് കുതിച്ചവര്‍ക്ക് പകുതിവഴി എത്തിയപ്പോഴേക്കും തിരക്കുമൂലം മുന്നോട്ട് പോകാനായില്ല. പലരും തങ്ങളുടെ വാഹനങ്ങള്‍ താലൂക്ക് ആശുപത്രി വഴിയില്‍ നിര്‍ത്തി. വീടിന് ഒരു കിലോ മീറ്റര്‍ അകലെ വെച്ച് പൊലീസ് കാണാനത്തെിയവരെ തടഞ്ഞു. വി.ഐ.പികള്‍പോലും കുടുങ്ങി. മന്ത്രി കെ. ബാബു അടക്കം പലരും വാഹനങ്ങളില്‍ കുടുങ്ങി. പലര്‍ക്കും കൊണ്ടുവന്ന പുഷ്പചക്രങ്ങള്‍പോലും അര്‍പ്പിക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു.

തിങ്കളാഴ്ച അവധിയായത് തിരക്ക് ഇരട്ടിയാക്കി. ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍നിന്നും മലപ്പുറം, എറണാകുളം ജില്ലകളില്‍നിന്നും നിരവധി പേര്‍ മണിയെ അവസാനമായി കാണാന്‍ എത്തിയിരുന്നു. പൊതുദര്‍ശനം ഹൈസ്കൂള്‍ അങ്കണത്തിലായിരുന്നുവെങ്കില്‍ എല്ലാവര്‍ക്കും സൗകര്യപ്രദമായേനെ. തൃശൂരില്‍നിന്ന് പുറപ്പെട്ട മൃതദേഹം വഹിച്ച വാഹനം വിവിധ സ്ഥലങ്ങളില്‍ ജനങ്ങളുടെ അഭ്യര്‍ഥനമാനിച്ച് നിര്‍ത്തി 2.30ഓടെയാണ് ചാലക്കുടിയിലത്തെിയത്. അപ്പോഴേക്കും കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങള്‍ ക്ഷീണിതരായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 7.15 ഓടെയായിരുന്നു കലാഭവന്‍ മണിയുടെ അന്ത്യം. കടുത്ത കരള്‍ രോഗം ഉണ്ടായിരുന്നുവെന്ന് പ്രാഥമിക നിഗമനം. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് ലിവര്‍ സിറോസിസ് രോഗം മൂര്‍ധന്യ നിലയിലായിരുന്നുവെന്ന് തെളിഞ്ഞത്. അതേസമയം, രക്തത്തിലെ മെഥനോള്‍ സാന്നിധ്യം ഉറപ്പിക്കാന്‍ രാസ പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. ഇതിനു വേണ്ടി സാമ്പിളുകള്‍ കൊച്ചി കാക്കനാട്ടെ ലാബിലേക്ക് അയച്ചു. അദ്ദേഹത്തിന്‍െറ ശരീരത്തില്‍ മിഥൈല്‍ ആല്‍ക്കഹോളിന്‍െറ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കടുത്ത കരള്‍ രോഗം ഉണ്ടായിരിക്കെ മദ്യപിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം, ശരീരത്തില്‍ വിഷാംശം കണ്ടെത്തിയ സംഭവത്തിൽ ചാലക്കുടി ഡി.വൈ.എസ്.പി കെ.എസ് സുദര്‍ശന്‍റെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേക അന്വേഷണസംഘം മണി സുഹൃത്തുകൾക്കൊപ്പം ചെലവഴിച്ച വീടിന് 500 മീറ്റർ അകലെയുള്ള ഔട്ട്ഹൗസ് പരിശോധിച്ചു. സ്ഥലത്ത് പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ധർ സാംപ്ൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡ് പരിശോധന പൂർത്തിയാക്കിയ ശേഷം സ്ഥലം പൊലീസ് സീൽ ചെയ്തു. അന്ന് മണിയോടൊപ്പം ഉണ്ടായിരുന്ന ഒരു സുഹൃത്തിനെ ചോദ്യം ചെയ്തു വരികയാണ്. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ റിപ്പോർട്ടും ലഭിച്ച ശേഷമെ അന്തിമ നിഗമനത്തിൽ എത്താൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
