‘സുർമ ഭോപ്പാലി’ ഇനി ഒാർമകളുടെ വെള്ളിത്തിരയിൽ
text_fieldsമുംബൈ: ആറ് പതിറ്റാണ്ട് ഹിന്ദി സിനിമ പ്രേമികളെ ചിരിപ്പിച്ച േബാളിവുഡിെൻറ ‘സുർമ ഭോപ്പാലി’ ഇനി ഒാർമകളുടെ വെള്ളിത്തിരയിൽ. 81ാം വയസ്സിൽ വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ബുധനാഴ്ച രാത്രി ബാന്ദ്രയിലെ വീട്ടിൽ മരിച്ച ജഗ്ദീപ് എന്ന സയ്യിദ് ഇഷ്തിയാഖ് അഹ്മദ് ജഫ്രിയുടെ മൃതദേഹം ഖബറടക്കി.
മക്കളായ നടൻ ജാവേദ് ജഫ്രി, ചാനൽ അവതാരകൻ നാവേദ് ജഫ്രി അടക്കം ബന്ധുക്കളും ഹാസ്യ നടൻ ജോണി ലെവർ ഉൾപ്പെടെ സിനിമ പ്രവർത്തകരും സന്നിഹിതരായിരുന്നു.
കുഞ്ഞുനാളിൽ പട്ടിണിയെ മറികടക്കാൻ പണത്തിനായി സിനിമാഭിനയത്തെ ആശ്രയിക്കുകയായിരുന്നു സയ്യദ് ഇഷ്തിയാഖ് അഹ്മദ് ജഫ്രി. 1951 ൽ ബാലതാരമായായിരുന്നു തുടക്കം. സിനിമയിൽ കാലുറപ്പിച്ചതോടെ ജഗ്ദീപായി മാറി.
യുവ ജഗ്ദീപ് നായക നടനായി അഞ്ച് സിനിമകളിൽ അഭിനയിച്ചെങ്കിലും ഹാസ്യമാണ് തനിക്ക് ചേർച്ചയെന്ന തിരിച്ചറിവിൽ കളംമാറ്റി ചവിട്ടുകയായിരുന്നു. 1975 ൽ ‘ഷോലെ’ എന്ന ഹിറ്റ് ചിത്രത്തിലെ സുർമ ഭോപ്പാലി എന്ന കഥാപാത്രത്തിലൂടെ ജഗ്ദീപ് ആരാധകരുടെ ചിരിയായി മാറി. പിന്നീട് ആരാധകർക്ക് എന്നും അദ്ദേഹം സുർമ ഭോപ്പാലി മാത്രമായിരുന്നു. 1988 ൽ ഇൗ കഥാപാത്രത്തെ നായകനാക്കി ജഗ്ദീപ് സിനിമയെടുത്തു. സിനിമയുടെ പേരും സുറുമ ഭോപ്പാലി. തിരക്കഥയും സംവിധാനവും അഭിനയവുമെല്ലാം ഇദ്ദേഹമായിരുന്നു.
ആറ് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിൽ പ്രേത സിനിമകളിലുൾപ്പെടെ 400 ഒാളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നല്ല ഗായകൻ കൂടിയായിരുന്നു. അളന്നു മുറിച്ചുള്ള പ്രകടനമായിരുന്നു ജഗ്ദീപിനെ വേറിട്ടു നിർത്തിയതെന്നാണ് വിലയിരുത്തപ്പെട്ടത്. മൂന്ന് ഭാര്യമാരും ആറു മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.