സംവിധായകൻ ബസു ചാറ്റർജി അന്തരിച്ചു
text_fieldsമുംബൈ: ബോളിവുഡിലെ എഴുപതുകളിലെ ഹിറ്റ് മേക്കർ സംവിധായകൻ ബസു ചാറ്റർജി (93) അന്തരിച്ചു. സാന്താക്രൂസിലെ വീട്ടിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഛോട്ടി സി ബാത്ത്, ചിറ്റ്ചോർ, രജനിഗന്ധ, ബാതൂൻ ബാതൂൻ മേൻ, ഏക് രുക ഹുവ ഫൈസ്ല തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങൾ. ആക്ഷൻ സിനിമകളുടെ കാലമായ എഴുപതുകളിൽ റിയലിസ്റ്റിക് സിനിമകളെടുത്ത് ശ്രദ്ധേയനായി.
വിദ്യ സിൻഹ, അമോൽ പാലേക്കർ, സറീന വഹാബ് എന്നിവർക്ക് പ്രധാന വേഷം നൽകി അവതരിപ്പിച്ച മധ്യവർഗ കുടുംബ പ്രമേയങ്ങൾ ഹിറ്റുകളായി. അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന, ദേവ് ആനന്ദ്, മിഥുൻ ചക്രവർത്തി എന്നീ സൂപ്പർതാരങ്ങൾക്ക് വേറിട്ട വേഷങ്ങൾ നൽകി.
ബ്ലിറ്റ്സ് വീക്കിലിയിൽ കാർട്ടൂണിസ്റ്റായിരുന്നു. പിന്നീട് സംവിധായകൻ ബസു ഭട്ടാചാര്യയുടെ സഹായിയായി സിനിമയിൽ. ഇരു ബസുമാരും ഋഷികേശ് മുഖർജിക്കൊപ്പം ഹിന്ദി സിനിമയിലെ ത്രിമൂർത്തികളായി അറിയപ്പെട്ടു. ബംഗാളി സിനിമകളും സംവിധാനം ചെയ്തു.
മക്കൾ: സോണാലി ഭട്ടാചാര്യ, രുപാലി ഗുഹ. ജനഹൃദയങ്ങളെ സ്പർശിച്ച സിനിമകളുടെ സംവിധായകനായിരുന്നു ബസുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.