സുഡാനിയുടെ സ്വന്തം ബിയ്യുമ്മ
text_fieldsനാടകം ജീവിതം നേടിയത്
നാടകജീവിതം തുടങ്ങിയിട്ട് 55 വർഷം പൂർത്തിയായി. ഇൗ കാലയളവിൽ കണ്ടുമുട്ടിയവരിൽനിന്നെല്ലാം ‘നാടകജീവിതം എന്ത് നേടിത്തന്നു?’ എന്ന ചോദ്യം പലയാവർത്തി കേട്ടു. ജീവിതം തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്. എന്തെങ്കിലും നേടണമെന്നോ സമ്പാദിക്കണെമന്നോ ആഗ്രഹിച്ചിട്ടില്ല. ജീവിതത്തിന്‍റെ അധിക സമയവും നാടക കുടുംബത്തിലായിരുന്നു. അപ്പോൾ സ്വന്തം കുടുംബജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ നെയ്യാൻ സമയം തരപ്പെട്ടില്ല. പക്ഷേ, കുടുംബത്തിൽ ഏറ്റവും മൂത്തവളായതിനാൽ താഴെയുള്ള മൂന്ന് ആണുങ്ങളെയും ഇളയസഹോദരിയെയും നോക്കിവളർത്തേണ്ട ഉത്തരവാദിത്തമുണ്ടായിരുന്നു. അച്ഛൻ അയ്യപ്പൻ ചെട്ട്യാർക്ക് പപ്പടമുണ്ടാക്കി വിൽക്കുന്ന ജോലിയായിരുന്നു. അമ്മക്ക് കുഞ്ഞുങ്ങളെ പരിപാലിക്കലും കുടുംബം നോക്കലും. ബാലുശ്ശേരി സർക്കാർ വിദ്യാലയത്തിൽ അഞ്ചാംതരം വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. തുടർന്ന് പഠിക്കാൻ വീട്ടിൽ വേറെ മാർഗങ്ങളൊന്നുമില്ലായിരുന്നു. അല്ലെങ്കിൽ ആരും നിർബന്ധിക്കാനുമുണ്ടായിരുന്നില്ല. അങ്ങനെ നിൽക്കുന്ന സമയത്താണ് നാട്ടുകാരനായ സി. കൊമ്പിലാടിന്‍റെ ‘ഹിന്ദുസ്ഥാൻ ഹമാര’ എന്ന നാടകത്തിൽ അഭിനയിക്കുന്നത്. അന്ന് എട്ട് വയസാണ് പ്രായം.
നാടക നടിയായി തുടക്കം
അന്ന് എനിക്ക് 20 വയസ്സായിക്കാണും. ഇൗവേഷം എനിക്ക് നല്ലവണ്ണം യോജിക്കുമെന്ന് തോന്നിയതുകൊണ്ടാവും കൊമ്പിലാട് എന്നോട് അഭിനയിക്കാമോ എന്ന് ചോദിച്ചത്. ആ കാലത്ത് ഒരു വേഷത്തിലഭിനയിക്കാനായി സ്ത്രീകളെ ലഭിക്കുകയെന്നത് ഏറെ ശ്രമകരമായ ഒരു ജോലിയായിരുന്നു. വീട്ടുകാർക്ക് അഭിനയം ഇഷ്ടവുമായിരുന്നു. അച്ഛനും അമ്മയും എതിർത്തതേയില്ല. നാടകത്തിന് അകത്ത് എന്താണ് പെരുമാറേണ്ടതെന്നോ എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നോ എനിക്ക് തീരെ വശമില്ലായിരുന്നു. സംവിധായകനും മറ്റു അണിയറപ്രവർത്തകരും പറയുന്നതിനനുസരിച്ച് നടിച്ചു. നാടകം തീർന്നപ്പോൾ കാണികളും നാട്ടുകാരും നല്ലത് പറഞ്ഞത് ആദ്യം ലഭിച്ച അവാർഡുപോലെ മനസ്സിെൻറ ചുമരുകളിൽ നല്ല ഒാർമകളായി വെളിച്ചംപകരുന്നുണ്ട്. ഒരു സ്റ്റേജിൽ കയറിനിന്ന് ജനങ്ങൾക്ക് മുന്നിലുള്ള അഭിനയം നല്ല ഒരനുഭവമായി തോന്നി. അത് തീർത്തും ഒരു അമച്വർ നാടകാവിഷ്കാരമായിരുന്നു. പിന്നീട് വേദികളിലൊന്നും കളിക്കാൻ അവസരമുണ്ടായിരുന്നില്ല. എെൻറ അമച്വർ നാടകവേഷങ്ങൾ കണ്ട ചില സംവിധായകർ വീണ്ടും നാടകങ്ങളിൽ അഭിനയിക്കാൻ ക്ഷണിച്ചുകൊണ്ടിരുന്നു. ജീവിതത്തിൽ ഒരു അഭിനേത്രി എന്ന നിലയിൽ വളർച്ചയുടെ ഒരു ഘട്ടമായിരുന്നു അക്കാലം.
ആദ്യകാല നാടക അനുഭവം
പഴയകാല നാടക സംഘങ്ങളിൽ റിഹേഴ്സൽ ഒരനുഭവമായിരുന്നു. എത്രയോ ദിവസങ്ങൾ നീളുന്ന റിഹേഴ്സൽ കളരിയിലൂടെയാണ് ഒാരോ കഥാപാത്രത്തെയും രൂപെപ്പടുത്തിയെടുക്കുന്നത്. നാടക രാപ്പകലുകളുടെ ക്യാമ്പനുഭവങ്ങളായിരുന്നു മറ്റൊരു രസമുള്ള ഒാർമകൾ. ദാരിദ്ര്യം മാത്രം കൈമുതലായി ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ഇൗ നാടക ക്യാമ്പുകളിൽനിന്ന് ലഭിക്കുന്ന ഭക്ഷണവും ഒരാശ്വാസമായിരുന്നു. ഒരുപാട് മാസങ്ങൾ കഴിഞ്ഞ് കിട്ടുന്ന നാല് രൂപയും എട്ട് രൂപയും വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്ന നാടകാംഗങ്ങൾക്ക് അതിജീവനത്തിെൻറ വലിയ നാണയത്തുട്ടുകളായിരുന്നു.
വർഷങ്ങൾ കഴിയുേന്താറും പ്രതിഫലം കൂടിയപ്പോൾ തോന്നി നാടകം ഒരു ജീവിതമാർഗംകൂടിയായി പരിഗണിക്കാമെന്ന്. സി.എൽ. ജോസിന്‍റെ അമച്വർ നാടക വേദികളിലാണ് കൂടുതലും കളിച്ചുകൊണ്ടിരുന്നത്. പിന്നീട് പുതിയ ചില നാടകങ്ങളും അരങ്ങിലെത്തിത്തുടങ്ങിയിരുന്നു. കടവൂർ ജി. ചന്ദ്രൻപിള്ള, പറവൂർ ജോർജ്, കെ.എസ്. നമ്പൂതിരി തുടങ്ങിയവരുടെ അമച്വർ നാടകങ്ങളിൽ വേഷമിട്ടതിന് ശേഷമാണ് എനിക്ക് ഒരു പ്രഫഷനൽ നാടകരംഗത്തേക്ക് കടന്നുവരാൻ കഴിഞ്ഞത്. അന്നത്തെ കാലത്ത് കോഴിക്കോട് അങ്ങാടിയിലൊക്കെ വലിയ, വലിയ നാടക ഗ്രൂപ്പുകളുണ്ടായിരുന്നെങ്കിലും ഗ്രാമവാസികളായിരുന്ന ഞങ്ങൾക്ക് അത്തരം നാടകക്കാരുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയുമായിരുന്നില്ല.
ഗുരുനാഥൻമാർ
കോഴിക്കോട് സ്റ്റേജ് ഇന്ത്യാ നാടക ഗ്രൂപ്പിലെ വിക്രമൻ നായരാണ് എന്നെ പ്രഫഷനൽ നാടകരംഗത്തേക്ക് ക്ഷണിക്കുന്നത്. ആദ്യംകളിച്ച നാടകം ‘ക്ഷുഭിതരുടെ ആശംസകൾ’ ആയിരുന്നു. നടിച്ച പ്രധാന വേഷങ്ങളെക്കുറിച്ചോ നാടകങ്ങളുടെ പേരുകളെക്കുറിച്ചോ എനിക്ക് നല്ല ഒാർമകളില്ല എന്നതാണ് വലിയ ദു:ഖം. കെ.ടി. മുഹമ്മദ്, പി.എൻ. താജ്, വിക്രമൻ നായർ, ഇബ്രാഹിം വെങ്ങര തുടങ്ങിയ വലിയ നാടകക്കാരുടെ കൂടെനിന്ന് നല്ല നാടകങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് തെളിഞ്ഞ ഒാർമയായി മനസ്സിലിന്നും മായാതെ നിൽക്കുന്നുണ്ട്. പല കാലഘട്ടങ്ങളിൽ കൂടെ നടിച്ച നടീനടന്മാരുടെ ൈകയിലൊക്കെ നാടകപ്രതിഭകളുടെ കൂടെയുള്ള ഫോേട്ടാകൾ കാണുേമ്പാൾ സങ്കടം തോന്നും. ഒരു ഒാർമച്ചിത്രംപോലും സ്വന്തം കൈയിൽ സൂക്ഷിച്ചുവെക്കാൻ കഴിഞ്ഞില്ലല്ലോയെന്ന്. അഭിനയിച്ച നാടകങ്ങളുടെയെല്ലാം സ്റ്റിൽസ് എവിടെയെങ്കിലുമൊക്കെ കാണുമായിരിക്കും. പിന്നീട് അതൊന്നും അന്വേഷിച്ച് നടക്കാനുള്ള സമയമുണ്ടായിരുന്നില്ല. അത് വലിയ ഒരു കാര്യമാണെന്ന് തോന്നിയതുമില്ല.
അഭിനയം
ഒരുപാട് നാളത്തെ റിഹേഴ്സൽ കൊണ്ടാണ് ഒരു നാടകത്തിെല കഥാപാത്രങ്ങളുടെ ഭാവപ്പകർച്ചയും സൂക്ഷ്മചലനങ്ങളും സംഭാഷണങ്ങളുമെല്ലാം പഠിച്ചെടുക്കുന്നത്. പുതിയ, പുതിയ നാടകങ്ങളിലേക്ക് കഥാപാത്രങ്ങൾ കൂടുമാറ്റം നടത്തുേമ്പാൾ പഴയതിനെ മനസ്സിൽനിന്ന് മായ്ച്ച് കളഞ്ഞെങ്കിലേ പുതിയതിനെ പൂർണമായും ഉൾക്കൊണ്ട് തുടങ്ങാനാവൂ. പുതിയ കാരക്റ്റേഴ്സിനെ അറിഞ്ഞുതുടങ്ങുേമ്പാഴേക്കും പഴയ കഥാപാത്രങ്ങൾ കണ്ണുനീർപൊഴിഞ്ഞ് മൂകമായി മടങ്ങുന്നുണ്ടാവും. ഇതുപോലെ നമ്മൾ സംസാരിച്ചിരിക്കുേമ്പാഴേക്കും ചില കഥാപാത്രങ്ങൾ ഒാർമയുടെ മച്ചിൻപുറങ്ങളിൽനിന്ന് നമ്മുടെ പേര് വിളിച്ച് ഒാടിവരുമെങ്കിലും അവരുടെ പേരുകൾ നാവിൽവന്ന് തത്തിക്കളിച്ച് ഒരിക്കലും പിടിതരാതെ മറവിയുടെ മാളങ്ങളിൽ മാഞ്ഞുപോവും. പിന്നെ എത്ര തവണ ഒാർമിച്ചെടുക്കാൻ ശ്രമിച്ചാലും സാധ്യമാവുകയില്ല. ചിലപ്പോൾ വല്ലാതെ സങ്കടം തോന്നും. പിന്നെയത് മാറും. ചിലപ്പോൾ പഴയ നാടകക്കാരുമായി സംസാരിച്ചാൽ ഒാർത്തെടുക്കാൻ പറ്റുമായിരിക്കും. പക്ഷേ, എന്തിന് ആർക്കാണ് ഇൗ നാടകക്കാരുടെ പഴമ്പുരാണങ്ങളായി മാറിയ ഒാർമകളെല്ലാം വേണ്ടത്. നാട് മാറി, നാടകം മാറി, നാട്ടുകാരും മാറി, ലോകം മുഴുവൻ സിനിമയുടെ പിറകെയാണിപ്പോൾ.
ഒാർമകൾ
ഒാർമത്തെറ്റുകൾ നിറയുന്ന ചില ഒാർമകൾ പറയാം. ‘അഗ്രഹാരം’ എന്ന നാടകത്തിലെ തമിഴ് ബ്രാഹ്മിൺ സ്ത്രീ ആയ സുബ്ബലക്ഷ്മി നാടകജീവിതത്തിലെ മറക്കാനാവാത്ത കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. മുഖത്ത് മഞ്ഞളൊെക്ക വാരിത്തേച്ച് വട്ടത്തിലൊരു പൊട്ടുംകുത്തി പൗർണമി തിങ്കളായി ഒളിമങ്ങാതെ നിൽക്കുന്നു.
‘അഗ്രഹാരം’ 30ലേറെ വേദികളിൽ അരങ്ങേറിയിട്ടുണ്ടാവണം. കെ.ടി. മുഹമ്മദിെൻറ ‘സാക്ഷാത്കാരം’, ‘സംഹാരം’ എന്നീ നാടകങ്ങൾ അഭിനയിച്ചത് സ്റ്റേജ് ഇന്ത്യക്ക് വേണ്ടിയായിരുന്നു. വിക്രമൻ നായരായിരുന്നു ഇതിെൻറയും സംവിധായകൻ. ‘അഗ്രഹാരം’, അമ്പലക്കാള’ എന്നിവയാണ് സ്റ്റേജ് ഇന്ത്യക്കുവേണ്ടി ഞാൻ വേഷമിട്ട മറ്റു പ്രധാന നാടകങ്ങൾ. ഇവയുടെ രചന നിർവഹിച്ചിരുന്നത് പി.എം താജ് ആയിരുന്നു. ഏകദേശം അഞ്ചുവർഷത്തോളം ഞാൻ സ്റ്റേജ് ഇന്ത്യക്കുവേണ്ടി നാടകങ്ങൾചെയ്തു. ഇക്കാലത്ത് അഭിനയജീവിതത്തിന് എനിക്ക് താങ്ങും തണലുമായിരുന്ന എെൻറ അച്ഛൻ ഞങ്ങളിൽനിന്ന് വിടവാങ്ങി. അച്ഛൻ മരിക്കുന്ന സമയത്ത് ഞാൻ കെ.ടി രചിച്ച ‘സാക്ഷാത്കാരം’ എന്ന നാടകത്തിൽ വേഷം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പേരാമ്പ്രയിലെ വേദിയിലായിരുന്നു നാടകം നടക്കുന്നത്. നാടകം പൂർണമായി സമാപിച്ചതിന് ശേഷമായിരുന്നു സംവിധായകൻ വിക്രമൻ നായർ എന്നോട് ഇൗ ദുഃഖ വിവരം പങ്കുവെച്ചത്.
നാടക ജീവിതത്തിൽ ഏറ്റവും കൂടുതൽ സംഘർഷം അനുഭവിച്ച ഒരു സമയമായിരുന്നു അത്. ചലനമറ്റ് കിടക്കുന്ന പ്രിയപ്പെട്ട അച്ഛനെ കാണാൻ പോകുേമ്പാൾ സംഘാടകർ ഒരു കാര്യം പ്രത്യേകം ഒാർമിപ്പിച്ചിരുന്നു. പിറ്റേ ദിവസം രാത്രി തിരുവനന്തപുരത്ത് ‘സാക്ഷാത്കാരം’ കളിക്കാനുള്ളതാണെന്നും എങ്ങനെയെങ്കിലും എത്തണമെന്നും. ഒരാൾ മുടങ്ങിയാൽ ഒരുപാട് നാടകങ്ങളും നാടക്കാരും മുടങ്ങും. സംസ്കാരത്തിന് കാത്തുനിന്നാൽ നാടകത്തിന് കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയില്ലെന്ന് സഹപ്രവർത്തകർ എന്നെ ഒാർമിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാൽ, അവസ്ഥ വീട്ടിലുണ്ടായിരുന്നവരോടോ നാട്ടിലുള്ളവരോടോ പറഞ്ഞാൽ അവർക്ക് അതൊരിക്കലും മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. തൊട്ടടുത്തുള്ള ഇടവഴിയിലൂടെ ഒളിച്ചുകടന്ന് ഒരു ഒാേട്ടാറിക്ഷ വിളിച്ച് അതിൽകയറി ബസ്സ്റ്റാൻഡിൽ എത്തുകയായിരുന്നു. ഇളയ സഹോദരനോട് മാത്രമേ കാര്യങ്ങൾ തുറന്നുപറയാൻ അവസരംകിട്ടിയിരുന്നുള്ളൂ. പോറ്റിവളർത്തി വലുതാക്കിയ അചച്ഛൻറ ചിത കത്തിത്തീരുന്നതിന് മുമ്പ് നാടകം കളിക്കാൻ പോയ മകൾ എന്നുപറഞ്ഞ് എത്രയോ പേർ അവഹേളിച്ചു.
ഇത്തരത്തിൽ ജീവിതവഴികളിൽ അന്തഃസംഘർഷത്തിെൻറ മുൾമുനയിൽ നിർത്തെപ്പട്ട ദിനങ്ങൾ തള്ളിനീക്കിയ ഒാർമകൾ ഒാരോ നാടകപ്രവർത്തകനും ഉണ്ടാകാതിരിക്കാൻ ഇടയില്ല.നാടകക്കാരുടെ ജീവിതം എളുപ്പം സാധിച്ചെടുക്കാൻ കഴിയാത്ത ജീവിതമാണ്. സർക്കസുകാരുടെ ജീവിതംപോലെ. പക്ഷേ, ഒരാൾക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷനിമിഷങ്ങൾ സർക്കസിനകത്തും നാടകത്തിനകത്തും നിറഞ്ഞുനിൽക്കുന്നുമുണ്ട്. ഒാരോ വർഷം കഴിയുന്തോറും അതൊരുതരം ലഹരിയായി മാറുകയും ചെയ്യും. പിന്നെ അതിൽനിന്ന് വിട്ടുപോകാൻ ആർക്കും കഴിയുകയില്ല. നാടകജീവിതത്തിൽ തന്നെ തുടർന്നാൽ നമ്മൾ ഏതുതരം ബുദ്ധിമുട്ടുകളും സഹിക്കാൻ തയാറാകും. മറ്റുള്ളവർ ജീവിതത്തിൽ വിലപ്പെട്ടതാണെന്ന് കരുതുന്നതെല്ലാം എളുപ്പം ത്യജിക്കാൻ തോന്നും.
കുടുംബ ജീവിതം
വിവാഹിതരായിട്ടും നാടകത്തിൽ തുടരുന്ന എത്രയോ ആളുകളുണ്ട്. പക്ഷേ, നടിമാരുടെ കാര്യത്തിൽ ഇതു വലിയൊരു തടസ്സംതന്നെ. അല്ലെങ്കിൽ പിന്നെ ഭർത്താവ് നാടകപ്രവർത്തകനോ നാടകപ്രേമിയോ ആവണം. നാടകഗ്രൂപ്പുകൾ നടത്തുന്ന എത്രയോ നാടക കമ്പനികൾ ഇന്ത്യയിലുണ്ട്. അതുപോലെ ഒരാളെ കണ്ടെത്തി വിവാഹം കഴിക്കാമായിരുന്നു. അപ്പോൾ അങ്ങനെയൊന്നും തോന്നിയില്ല. പിന്നീട് അതിനുള്ള സന്ദർഭങ്ങളുമുണ്ടായിരുന്നില്ല. കാരണങ്ങൾ പലതും ചോദിച്ചുകൊണ്ടിരുന്നു. അതിനുള്ള ഉത്തരം ഇപ്പോഴും എനിക്ക് കണ്ടെത്താനായിട്ടില്ല. അതങ്ങനെ സംഭവിച്ചു. അല്ലാതൊന്നുമല്ല. ഇനിയിപ്പോൾ അതൊന്നും ചിന്തിച്ചിട്ടു കാര്യമില്ല. ഏതായാലും ജീവിതത്തിൽ ഒേട്ടറെ കടമ്പകൾ കടന്നുനിൽക്കുേമ്പാൾ അമ്മയെന്ന പുണ്യവും ജീവിതത്തിൽനിന്ന് നഷ്ടമായി. ആ സമയം നിറയെ നാടകങ്ങളുണ്ടായിരുന്നെങ്കിലും അന്നു ഞാൻ നാട്ടിലുണ്ടായിരുന്നു. എല്ലാ ചടങ്ങുകളിലും പെങ്കടുക്കാനും കഴിഞ്ഞിരുന്നു. എന്തായാലും അചച്ഛൻറ ചിത കത്തിത്തീരുംമുമ്പ് നാടകം കളിക്കാൻ പോയ മകൾ എന്ന ചീത്തേപ്പര് ഇപ്പോഴും അങ്ങനെത്തന്നെ കിടക്കുന്നു.
കെ.ടിയുടെ നാടകങ്ങൾ
കെ.ടി. മുഹമ്മദിെൻറ സംവിധാനശൈലി വലിയ ഇഷ്ടമായിരുന്നു. കഥാപാത്രങ്ങളെ ഒാരോന്നായി വിശദീകരിക്കും. അതിനുശേഷം നമുക്കഭിനയിക്കാനുള്ള പൂർണ സ്വാതന്ത്ര്യം നൽകും. പിന്നെ സൗമ്യനായി നാടകത്തിനകത്ത് മുഴുകിയിരിക്കും. കെ.ടിയുടെ മുഖത്ത് നോക്കിയിരുന്നാൽമതി അതേ നടെൻറ വികാരവിന്യാസങ്ങളുടെ ഉയർച്ച^താഴ്ചകൾ അവിടെ കാണാവും. എവിടെയെങ്കിലും അഭിനേതാക്കൾക്ക് പിഴച്ചാൽ കെ.ടിക്ക് പെെട്ടന്ന് ദേഷ്യം വരും. പിന്നെ ദേഷ്യത്തിൽ തന്നെയാവും ഉപദേശങ്ങൾ നൽകുക. ആ കാലഘട്ടം ഞാൻ നന്നായി ഒാർക്കുന്നു. ഒരുപാട് നല്ല നാടക മുഹൂർത്തങ്ങൾ, കഴിവുള്ള കഥാപാത്രങ്ങൾ, എല്ലാം ഒന്നിനൊന്ന് മെച്ചം. ‘പടനിലം’ നാടകത്തിൽ ശ്രീദേവിയായി, മേഘപ്പത്തിലെ വിധവയായ അമ്മയുടെ വേഷം, പകിട പന്ത്രണ്ടിലെ ഉമ്മയുടെ വേഷം, ‘തീക്കനലിെല’ അമ്മുക്കുട്ടിയമ്മ തുടങ്ങിയവ ചിലത് മാത്രമാണ്.
വേഷങ്ങൾ
1992ലും 1994ലും സംസ്ഥാന സർക്കാറിെൻറ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു. എഴുത്തുകാരി മാധവിക്കുട്ടിയുടെ നാടകമായ ‘മാധവി വർമയിലും’ നല്ല ഒരു വേഷം ചെയ്യാൻ കഴിഞ്ഞു. പിന്നീട് കോഴിക്കോട് സങ്കീർത്തന, കാവ്യകല അങ്കമാലി, വടകര സഭ, വരദ, ഗുരുവായൂർ ബന്ധൂര തുടങ്ങിയ നാടക ഗ്രൂപ്പുകളിലായി ഇൗകാലത്തിനുള്ളിൽ നൂറുകണക്കിന് വേഷങ്ങൾ ആടിത്തീർത്തു.
നെല്ലിക്കോട് ഭാസ്കരൻ, ബാലൻ കെ. നായർ, ശിവജി ഗുരുവായൂർ, ചേമഞ്ചേരി നാരായണൻ നായർ, മണി നിലമ്പൂർ, സാവിത്രി ശ്രീധരൻ, എൻ.സി. സുകുമാരൻ, നിലമ്പൂർ ബാലൻ, വിജയലക്ഷ്മി നിലമ്പൂർ, ഗിരിജ നമ്പൂതിരി തുടങ്ങിയ മലബാർ മേഖലയിലെ പ്രമുഖരായ സംവിധായകർക്കൊപ്പവും നടീനടന്മാർക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി.
കെ.ടിയുടെ കലിംഗ
കെ.ടി. മുഹമ്മദിെൻറ കലിംഗ തിയറ്റേഴ്സിൽ തുടക്കംമുതലേ ഉണ്ടായിരുന്നു. കെ.ടിയുടെ അമച്വർ നാടകങ്ങൾ എത്രയോ അരങ്ങുകളിൽ കളിച്ചിട്ടുണ്ട്. ‘സൃഷ്ടി’ നാടകത്തിൽ നിലമ്പൂർ ആയിഷ ചെയ്ത വേഷവും ‘നാൽകവല’ എന്ന നാടകത്തിൽ കോഴിക്കോട് ശാന്താദേവി ചെയ്ത വേഷവും പിൽക്കാലത്ത് അഭിനയിക്കാൻ കഴിഞ്ഞത് വലിയ നിയോഗമായേ കാണാൻ കഴിയൂ. പുരാണ നാടകങ്ങളോട് ഒരിക്കലും ഇഷ്ടം തോന്നിയിട്ടില്ല. അതുപോലെത്തന്നെ മെയ്യഭ്യാസവും ശരീര പ്രാധാന്യമുള്ള ആധുനിക നാടക പരീക്ഷണങ്ങളോടും താൽപര്യം തോന്നിയിട്ടില്ല. മാത്രമല്ല, അത് തനിക്ക് വഴങ്ങുന്ന ഒരു മേഖലയല്ലെന്ന് തോന്നിയിട്ടുമുണ്ട്. ഒരിക്കൽ അത്തരം ഒരു ആധുനിക നാടകം ചെയ്യാൻ അവസരംകിട്ടി. എനിക്കോ, ചെയ്തയാൾക്കോ അതിൽ പറഞ്ഞതെന്താണെന്ന് മനസ്സിലായിട്ടുണ്ടാവില്ല. അതിനുശേഷം അത്തരത്തിലുള്ള നാടകങ്ങളോട് വിടപറഞ്ഞു. ജീവിതത്തിൽ നന്മകൾ കണ്ടുമുട്ടിയ മനുഷ്യരുടെ ജീവിതമാണ് നന്നായി ചേരുകയെന്ന് തോന്നി.
സിനിമാ മോഹം
ഒരിക്കലും സിനിമയുടെ പിറകെ പോയിട്ടില്ല. പി.എം. താജിെൻറ നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ‘ഉയരും ഞാൻ നാടാകെ’ എന്ന സിനിമയിൽ മോഹൻലാലിെൻറ അമ്മയായി അഭിനയിക്കുന്നത്. ഹരിപ്പാട് കെ.പി.എൻ. പിള്ളയുടെ സംഗീത സംവിധാനത്തിൽ വി.ടി. മുരളി പാടിയ മാതളത്തേനുണ്ണാൻ പാറിപ്പറന്നുവന്ന മാണിക്യ കുയിലാളേ...’ എന്ന ഗാനം ഇൗ സിനിമയിലേതായിരുന്നു. താജ് തന്നെയായിരുന്നു ഇൗ സിനിമയുടെ തിരകഥ. നാടകത്തിെൻറ അവധിദിനങ്ങളിലായിരുന്നു ആ സിനിമയിലഭിനയിച്ചത്. പിന്നീട് വീണ്ടും നാടകക്കാലമായി. നിരവധി പുതിയ നാടകങ്ങളുടെ റിഹേഴ്സൽ ക്യാമ്പുകളുമായി തിരക്കിലായി. പിന്നീട് സിനിമയുടെ പിറകിൽ പോകാൻ സമയമുണ്ടായിരുന്നില്ല. മാത്രവുമല്ല, എനിക്ക് സിനിമാ രംഗത്ത് അധികം പരിചയക്കാരുമുണ്ടായിരുന്നില്ല. പിന്നീട് ആരും വന്ന് വിളിച്ചതുമില്ല.
സിനിമയിൽ വരണമെന്ന് മോഹമുണ്ടായിരുന്നു. എം.ടി. വാസുദേവൻ സാറുടെ കടവ് ടെലിഫിലിമിൽ ചെറിയ ഒരു വേഷം കിട്ടി. അതല്ലാതെ സിനിമയിൽ വേറെ അനുഭവങ്ങളൊന്നും അതിനുശേഷം ഉണ്ടായില്ല. വലിയ പ്രതീക്ഷകൾ ഒരിക്കലും കൊണ്ടുനടക്കാറില്ല. ഒരു ദിവസംഒരു കാറിൽ കുറച്ച് ആളുകൾ വന്ന് ചോദിച്ചു: ‘‘ഇൗ നാടകത്തിലൊക്കെ അഭിനയിക്കുന്ന സരസ ബാലുശ്ശേരിയുടെ വീടല്ലേ എന്ന്.’’ ഞാൻപറഞ്ഞു: ‘‘ഞാന്തന്ന്യാ സരസ ബാലുശ്ശേരിന്ന്.’’ അപ്പോഴാണ് സക്കരിയ്യ എന്ന പുതുമുഖ സംവിധായകെൻറ ഫുട്ബാൾ പശ്ചാത്തലമായി ചിത്രീകരിക്കുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന പുതിയ പടമാണെന്നും വരണമെന്നുമൊക്കെ പറഞ്ഞത്. അങ്ങെന, പേടിച്ചുകൊണ്ടാണെങ്കിലും പോയി. ഇൗ സിനിമയിലെത്തന്നെ ചില സംഭാഷണങ്ങളാണ് അന്ന് പറയിപ്പിച്ചത്. ടെൻഷനടിച്ച് മരിച്ചു. പിന്നെ എല്ലാവരും സഹായിച്ചതുകൊണ്ട് നന്നായി ചെയ്യാനായി. കൂെട അഭിനയിച്ച സൗബിെൻറ അമ്മയായി വേഷം ചെയ്ത ശ്രീദേവിയും ഞാനും നീണ്ടകാലം മുതൽ ഒരുമിച്ചാണ്.
സുഡുവിന്‍റെ ഉമ്മ
കോഴിക്കോട്ടുകാരായതുകൊണ്ട് മലപ്പുറം ഭാഷ പഠിച്ചെടുക്കാനൊന്നും വലിയ ബുദ്ധിമുട്ടുകളുണ്ടായില്ല. 22 ദിവസം ഷൂട്ടുണ്ടായിരുന്നു. ൈഷജു ഖാലിദ്, സമീർ താഹിർ എന്നിവരെല്ലാം സൗഹൃദത്തോടെയാണ് പെരുമാറിയിരുന്നത്. സൗബിെൻറ തമാശ മാത്രം മതിയായിരുന്നു ചിരിച്ച് മരിക്കാൻ. പിന്നെ നമ്മുടെ സുഡു. ഭാഷ അറിയില്ലെങ്കിലും എല്ലാ ദിവസവും ആംഗ്യ ഭാഷകൊണ്ട് സംസാരിക്കും. സിനിമയെക്കുറിച്ച് നല്ല ഒാർമകൾ മാത്രമേ ബാക്കിയുള്ളൂ. സിനിമയുടെ കഥ എത്ര രസമായിട്ടാണ് ആ കുട്ടി പറഞ്ഞ് തീർത്തത്. ഇൗ സംവിധായകനാണ് ഇൗ പടത്തിലെ ഹീറോയെന്ന് ഷൂട്ടിങ്ങിനിടയിൽ പലപ്പോഴും തോന്നിയിരുന്നു. കോഴിക്കോട് അപ്സരയിൽനിന്ന് പടമൊക്കെ കണ്ട് ഇറങ്ങിപ്പോന്നപ്പോൾ കുറേ ആളുകൾ വന്ന് നല്ല അഭിപ്രായം പറഞ്ഞു. സിനിമക്കാരും നാടകക്കാരും ഒരുപാടുേപർ ഇപ്പോൾ അഭിനയിക്കാൻ വിളിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ(സാവിത്രി ശശിധരൻ) രണ്ടാളുടെയും വീടുകളിൽ ഇപ്പോൾ നിറയെ സ്നേഹവും സന്തോഷവും നിറഞ്ഞിരിക്കുന്നു. അവസാനമായി തിയറ്ററിൽനിന്ന് കണ്ട പടം ദേവാസുരമാണ്. ഇപ്പോൾ കണ്ടത് സുഡാനിയും.
ഉമ്മമാരിലെ സൂപ്പർസ്റ്റാർ
ഞങ്ങളാരുമല്ല, സംവിധായകൻ സക്കരിയയാണ് ഇൗ സൂപ്പർ ഹിറ്റിെൻറ സൂപ്പർ സ്റ്റാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.