അധികാരം ലഭിച്ചാൽ എല്ലാവരും ഫാഷിസത്തിെൻറ വക്താക്കൾ -അലൻസിയർ
text_fieldsമസ്കത്ത്: അധികാരത്തിനു പുറത്തായിരിക്കുമ്പോൾ ഫാഷിസത്തിന് എതിരെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ അധികാരത്തിലെത്തിയാൽ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഏറ്റവും വലിയ ഫാഷിസ്റ്റ് വക്താക്കളായി മാറുമെന്ന് ചലച്ചിത്ര നടൻ അലൻസിയർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ‘സണ്ടേ ഹോളിഡേ’ എന്ന ചിത്രത്തിെൻറ നൂറാം ദിനാഘോഷത്തിൽ പങ്കെടുക്കാനാണ് അലൻസിയർ മസ്കത്തിൽ എത്തിയത്.
അക്രമം നടത്തിയോ അതിനെ പ്രോത്സാഹിപ്പിച്ചോ അല്ല ഫാഷിസത്തോട് താൻ പ്രതിഷേധിച്ചത്. മറിച്ച്, ഇന്ത്യയിൽ നിലവിലുള്ള നിയമ സംവിധാനത്തിലൂടെ പൗരെൻറ ജീവിക്കാനുള്ള മൗലികാവകാശം സ്ഥാപിച്ച് കിട്ടാനാണ്.
ഫാഷിസത്തോടുള്ള തെൻറ പ്രതിഷേധം പക്ഷപാതപരമാണ് എന്നു പറഞ്ഞുപരത്തുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. എം.എം. മണി ഇടുക്കിയിലെ പെമ്പിളൈ ഒരുമൈ കൂട്ടായ്മയെ കുറിച്ച് മോശം പരാമർശം നടത്തിയപ്പോൾ അഭിനയിച്ചിരുന്ന സിനിമയുടെ സെറ്റിൽ സാരി ഉടുത്ത് ഭക്ഷണം വെച്ചുവിളമ്പി പ്രതിഷേധം അറിയിച്ചിരുന്നു. ഹൃദയപക്ഷം ആയതിനാലാണ് താൻ ഇടതുപക്ഷത്തെ സ്നേഹിക്കുന്നത്. ചില നേതാക്കളുടെയും ഭരണാധികാരികളുടെയും തെറ്റുകൾക്ക് മൊത്തം പ്രസ്ഥാനത്തെ പഴിക്കരുത്. അറിയുന്നവരും സഹപ്രവർത്തകരും താൻ പക്ഷപാതമായി പെരുമാറുന്നയാളാണെന്നു പറയില്ലെന്നും അലൻസിയർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങൾ ശ്രദ്ധിക്കാറുണ്ടെങ്കിലും കാര്യമാക്കില്ല.
ഒരു തരത്തിൽ തനിക്കവരോട് നന്ദിയുണ്ട്. രാജ്യം ആദരിക്കുന്ന, ബഹുമാനിക്കുന്ന എം.ടി, എം. മുകുന്ദൻ, സാറാ ജോസഫ് എന്നിവർക്ക് ഒപ്പമാണ് അവർക്കിടയിൽ എനിക്കുള്ള സ്ഥാനം. ലയോൺ ലോപ്പസ് എന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ കൊച്ചുമകനെ ആരും രാജ്യസ്നേഹം പഠിപ്പിക്കേണ്ട. എല്ലാവരെയും സ്നേഹിച്ചും സഹകരിച്ചും ജീവിക്കാനാണ് എല്ലാവരും എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഇന്ത്യയുടെ സൗന്ദര്യം ബഹുസ്വരതയാണ്. അതിനെ ഇല്ലാതാക്കുന്ന ഏതിനെയും കലാകാരൻ എന്നതിൽ ഉപരി പൗരൻ എന്ന നിലയിലും എതിർക്കുമെന്നും അലൻസിയർ പറഞ്ഞു.
സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്ന സിനിമകളിൽ സഹകരിക്കില്ല. സിനിമയുടെ ഭാഗമായുള്ള കഥാപാത്രങ്ങൾ ഏതുതരമായാലും അഭിനയിക്കും. അഭിനയിച്ച കഥാപാത്രങ്ങളുടെ പേരിൽ ആരെയും ക്രൂശിക്കരുത്. കാരണം, സിനിമയിലെ കഥാപാത്രങ്ങൾ തിരശ്ശീലയിൽ മാത്രമാണ്. അതേസമയം, സിനിമകളിലെ ഏതു കഥാപാത്രങ്ങളെയും വിമർശിക്കാനുള്ള ഒരാളുടെ അവകാശത്തെ ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നതായും അലൻസിയർ ചൂണ്ടിക്കാട്ടി. കേരളത്തിലെ സംഭവങ്ങളിൽ അങ്ങേയറ്റം വേദനയുണ്ട്. അക്രമണങ്ങൾക്കെതിരെ ശബ്ദിക്കുന്ന നേതാക്കൾക്ക് അത് അവസാനിപ്പിക്കാൻ ആത്മാർഥത ഇല്ല. അടുത്തിടെ പുറത്തിറങ്ങിയ ‘ഇൗട’ കണ്ണൂരിലെ രാഷ്ട്രീയ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കഥ പറയുന്ന സിനിമയാണ്. രാഷ്ട്രീയ നേതാക്കൾ ഒരുമിച്ചിരുന്ന് അത് കണ്ടിരുന്നുവെങ്കിൽ അവർ ആരും അണികളെ അക്രമത്തിന് പ്രേരിപ്പിക്കില്ല.
പ്രതിഷേധം ബാധ്യതയല്ല
നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും പ്രതിഷേധിക്കുകയെന്നത് കലാകാരന്മാരുടെ ബാധ്യതയല്ല. ഓഖി പോലുള്ള പ്രകൃതിദുരന്തം ഉണ്ടാകുമ്പോൾ അവിടെ ചെന്ന് പ്രതിഷേധിച്ചിട്ട് കാര്യമില്ല. അത്തരം സന്ദർഭങ്ങളിൽ ഉറ്റവരും ഉടയവരും നഷ്ടമായവർക്ക് താങ്ങും തണലുമായി നിൽക്കുകയാണ് വേണ്ടത്. മധു എന്ന ആദിവാസി ചെറുപ്പക്കാരനെ കൂട്ടംചേർന്ന് കൊലപ്പെടുത്തിയത് നമുക്കിടയിലുള്ളവരാണ്. മനുഷ്യെൻറ വേദന മനസ്സിലാക്കാൻ കഴിയുന്ന ഒരാൾക്കും അത്തരമൊരു ക്രൂരത ചെയ്യാൻ കഴിയില്ല .
നന്ദിയുണ്ട്, ഒമാനോട്
ഒമാനിൽ ആദ്യമായാണ് വരുന്നത്. എങ്കിലും ഈ കൊച്ചു രാജ്യത്തെ എന്നും നെഞ്ചേറ്റിയിട്ടുണ്ട്. കാരണം, ഉപജീവനം തേടി ഗൾഫിൽപോയവർ തെൻറ നാട്ടിലും ഉണ്ടായിരുന്നു. അതിൽ അധികവും ഒമാനിലേക്കാണ് വന്നത്. നാടകത്തിലൂടെയാണ് താൻ കലാജീവിതത്തിന് തുടക്കം കുറിച്ചത്. നാടകം അവതരിപ്പിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ സഹായിച്ചത് അയൽവാസികളായ ഒമാനിലുള്ള പ്രവാസികളാണ്. അതുകൊണ്ടുതന്നെ തന്നിലെ നടനെ വളർത്തിയെടുത്തതിൽ ഒമാനും നല്ലൊരു പങ്കുണ്ട്. അതിനാൽ, പരിപാടിക്ക് രണ്ടുദിവസം മുമ്പ് മസ്കത്തിൽ എത്തി അവരെയൊക്കെ ഒന്ന് നേരിൽ കാണാനും അവരോടൊപ്പം കഴിയാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അലൻസിയർ പറഞ്ഞു.
ആപത്തിനെ കാണാതിരിക്കരുത്
സ്വന്തം നാട്ടിൽ അഭിമാനത്തോടെ, തെൻറ മൗലികാവകാശങ്ങൾ സംരക്ഷിച്ചു ജീവിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്. അതിനെ ഹനിക്കുന്ന കാര്യങ്ങൾ അനുദിനം നാം കേൾക്കുന്നു. ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന മുന്നറിയിപ്പുകളെ അവഗണിക്കരുതെന്നും അലൻസിയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.