ജയ്ശ്രീറാം വിളിച്ചതിന് യുവാക്കൾക്ക് മർദനം; മൂന്നുപേർ പിടിയിൽ
text_fieldsബംഗളൂരു: രാമനവമി ദിനത്തിൽ ജയ്ശ്രീറാം വിളിച്ചതിന്റെ പേരിൽ യുവാക്കളെ മർദിച്ച സംഭവത്തിൽ എസ്.ജി പാളയ സ്വദേശികളായ മൂന്നുപേരെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. ചിക്കബെട്ടഹള്ളിയിൽ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സഞ്ജീവനി നഗർ സ്വദേശികളായ പവൻ കുമാർ, രാഹുൽ, ബിനായക് എന്നിവർക്കാണ് മർദനമേറ്റത്. പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തിയാവാത്തയാളാണ്. പവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാരണ്യ പുര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മർദനമേറ്റവരെ ബംഗളൂരു നോർത്ത് മണ്ഡലം ബി.ജെ.പി എം.പി ശോഭ കരന്ത്ലാജെ വീട്ടിൽ സന്ദർശിച്ചു.
ജയ് ശ്രീറാം വിളിച്ച യുവാക്കളെ മർദിക്കുകയും അല്ലാഹു അക്ബർ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ശോഭ കരന്ത്ലാജെ ആരോപിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി. ജയ്ശ്രീറാം വിളിച്ചവരെ ആക്രമിച്ചു എന്ന പരാതിയിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതായും പ്രായപൂർത്തിയാവാത്തയാളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതായും ബംഗളൂരു നോർത്ത് -ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണർ ബി.എം. ലക്ഷ്മി പ്രസാദ് പറഞ്ഞു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. പാതയോരത്ത് നടന്ന ഒറ്റപ്പെട്ട സംഭവമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ അറിവായത്. സംഭവത്തിന്റേതെന്ന നിലയിൽ പ്രചരിക്കുന്ന വിഡിയോ പരിശോധിക്കുമെന്നും ഡി.സി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.