ചെലുവമ്പ ആശുപത്രി സന്ദർശിച്ച് യദുവീർ വൊഡയാർ എം.പി
text_fieldsമൈസൂരുവിലെ ചെലുവമ്പ ആശുപത്രിയിലെത്തിയ മൈസൂരു-കുടക് എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ ആശുപത്രി അധികൃതരുമായി സംസാരിക്കുന്നു
ബംഗളൂരു: മൈസൂരുവിലെ ചെലുവമ്പ ആശുപത്രിയിൽ വ്യാഴാഴ്ച നവജാത ശിശു ഉറുമ്പിന്‍റെ കടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മൈസൂരു-കുടക് എം.പി. യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ ആശുപത്രി സന്ദർശിച്ചു. ഡോക്ടർമാരും രോഗികളുമായി സംവദിക്കുകയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ചെയ്തുവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മൈസൂരുവിലെ കുവേമ്പു നഗറിലെ നീല-സിദ്ധാർഥ് ദമ്പതികള്‍ക്ക് ഏപ്രിൽ 15 നാണ് 1.40 കിലോ ഭാരമുള്ള മാസം തികയാത്ത കുഞ്ഞ് ജനിച്ചത്. ജനനസമയത്ത് ഭാരം കുറവായതിനാൽ വിദഗ്ധ ചികിത്സക്കായി ചെലുവമ്പ ആശുപത്രിയിലെ നിയോനാറ്റൽ ഇന്‍റൻസീവ് കെയർ യൂനിറ്റിൽ (എൻ.ഐ.സി.യു)കുട്ടിയെ പ്രവേശിപ്പിച്ചു. ചികിത്സയിലിരുന്ന കുഞ്ഞ് ഏപ്രിൽ 17 ന് മരിച്ചു. നാല് ദിവസം മുമ്പ് കുട്ടിയുടെ ശരീരത്തില്‍ ഉറുമ്പുകളെ കണ്ടിരുന്നു. അതേക്കുറിച്ച് നഴ്സിനോട് പറഞ്ഞിരുന്നുവെന്നും കുഞ്ഞിന്‍റെ അവസ്ഥയെക്കുറിച്ച് ആശുപത്രി അധികൃതര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചുവെന്നും കുഞ്ഞിന്‍റെ അച്ഛൻ സിദ്ധാർഥ് പറഞ്ഞു.
ആശുപത്രി മാനേജ്‌മെന്‍റിന്‍റെ നിരുത്തരവാദ സമീപനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ആരോപണത്തെത്തുടര്‍ന്ന് എം.പി ആശുപത്രി ജീവനക്കാർക്ക് കർശന മുന്നറിയിപ്പ് നൽകി. അമ്മയുടെയും കുഞ്ഞിന്‍റെയും പരിചരണത്തിന് മുന്‍ഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഐ.സി.യു ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ യദുവീർ പരിശോധിച്ചു. എല്ലാ ജീവൻരക്ഷാ ഉപകരണങ്ങളും മെഡിക്കൽ ഉപകരണങ്ങളും ശരിയായി പ്രാവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം മെഡിക്കൽ ഓഫിസർമാർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

