തുമകുരു സംഭവം: ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം
text_fieldsബംഗളൂരു: തുമകുരുവിൽ സർക്കാർ ആശുപത്രിയിൽ പ്രസവചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അമ്മയും ഇരട്ടക്കുഞ്ഞുങ്ങളും മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി കെ. സുധാകർ രാജിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ജെ.ഡി-എസും ആവശ്യപ്പെട്ടു. ആധാർ കാർഡും മറ്റ് രേഖകളും കൈവശമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തുമകുരു ജില്ല ആശുപത്രിയിൽനിന്ന് ഗർഭിണിക്ക് ചികിത്സ നിഷേധിച്ചത്. ഗുരുതരമായ കൃത്യവിലോപത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കർണാടക ആരോഗ്യ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം.
'ഡോക്ടർമാരുടെ അവഗണന കാരണം ഗർഭിണിയായ അമ്മയും രണ്ടു കുഞ്ഞുങ്ങളും മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദിയായ ആരോഗ്യ മന്ത്രി സുധാകർ രാജിവെക്കണം. ആരോപണ വിധേയരായ ഡോക്ടർമാരെ സസ്പെൻഡ് ചെയ്യുകയും സംഭവത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുകയും വേണം'-പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
കോവിഡ് വ്യാപന കാലത്ത് ആരോഗ്യവകുപ്പിന്റെ നിരുത്തരവാദിത്തം കാരണം നൂറുകണക്കിന് മനുഷ്യരാണ് മരിച്ചത്. സുധാകർതന്നെ ആരോഗ്യ മന്ത്രിയായി തുടർന്നാൽ തുടർച്ചയായ മെഡിക്കൽ മരണങ്ങൾക്ക് നമ്മൾ സാക്ഷിയാവേണ്ടി വരും. തെറ്റു വരുത്തുന്ന ഉദ്യോഗസ്ഥരെ തിരുത്താൻ അഴിമതിക്കാരായ ബി.ജെ.പി മന്ത്രിമാർക്ക് ഒരു ധാർമികാവകാശവുമില്ല. ജനങ്ങൾ റോഡിലെ കുഴികളിൽപെട്ടുണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്നു.
ചികിത്സക്കായി ആശുപത്രികളിൽ പോകുന്ന ആളുകൾ മരണപ്പെടുന്നു. 40 ശതമാനം കമീഷൻ നൽകാൻ കഴിയാത്തതിനാൽ കരാറുകാർ സ്വയം ജീവനൊടുക്കുന്നു. ബി.ജെ.പി സർക്കാർ ജനങ്ങളെ രക്ഷിക്കുന്ന സർക്കാറല്ല; കൊല്ലുന്ന സർക്കാറാണ് -തുടർച്ചയായ ട്വീറ്റിലൂടെ സിദ്ധരാമയ്യ പറഞ്ഞു. കർണാടകയുടെ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമാണ് തുമകുരുവിൽ നടന്നതെന്ന് ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം മുഖ്യമന്ത്രിയെ മാറ്റുന്നതും തെരഞ്ഞെടുപ്പും മാത്രമാണ് ചർച്ചയെന്നും വികസനമൊക്കെ പിൻസീറ്റിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുമകുരു സംഭവത്തിൽ സർക്കാറാണ് നേരിട്ടുള്ള ഉത്തരവാദി. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി കെ. സുധാകർ രാജിവെക്കണം. രാജിവെക്കുന്നില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തയാറാവണം. ആരോഗ്യ രംഗം എത്ര വഷളായെന്ന് തെളിയിക്കുന്നതാണ് തുമകുരു സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.