ഡി.വി.സദാനന്ദ ഗൗഡ കുടക് -മൈസൂറു കോൺ.സ്ഥാനാർഥിയാവും; പ്രഖ്യാപനം രണ്ട് ദിവസത്തിനകം
text_fieldsഡി.വി.സദാനന്ദ ഗൗഡ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനൊപ്പം
മംഗളൂരു:മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഡി.വി.സദാനന്ദ ഗൗഡ എം.പി പാർട്ടി വിടുന്നു. മുൻ കേന്ദ്ര മന്ത്രി കൂടിയായ ഗൗഡ കുടക് -മൈസൂറു ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാവും.തെൻറ ജന്മദിനമായ ഇന്ന് (തിങ്കളാഴ്ച)വളരെ അടുപ്പമുള്ളവരുമായി അദ്ദേഹം ചർച്ച നടത്തി. ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാവുമെന്നറിയുന്നു.
ബംഗളൂരു നോർത്ത് മണ്ഡലം എം.പിയാണ് നിലവിൽ ഗൗഡ.അദ്ദേഹത്തിെൻറ സിറ്റിംഗ് സീറ്റിൽ ഉഡുപ്പി -ചിക്കമംഗളൂരു എം.പിയും കേന്ദ്ര കൃഷി സഹമന്ത്രിയുമായ ശോഭ കാറന്ത്ലാജെയെയാണ് ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ശോഭക്കെതിരെ ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തിൽ ബി.ജെ.പി അണികളിൽ നിന്ന് പ്രത്യക്ഷ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണിത്.
തുളു മേഖലയിൽ നിന്നുള്ള രണ്ടാമത് കർണാടക മുഖ്യമന്ത്രിയായിരുന്നു ഗൗഡ. കോൺഗസ് നേതാവ് എം.വീരപ്പ മൊയ്ലിയാണ് ഒന്നാമൻ. ബി.എസ്.യദ്യൂരപ്പയുടെ കൈപ്പിടിയിലുള്ള ലിംഗായത്ത് വിഭാഗത്തിെൻറ താൽപര്യം സംരക്ഷിക്കാനാണ് വൊക്കാലിഗ സമുദായക്കാരനായ ഗൗഡയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന രാഷ്ട്രീയ നിരീക്ഷണം അന്നേയുണ്ടായിരുന്നു.ജഗദീഷ് ഷെട്ടാറിനെയാണ് പകരം മുഖ്യമന്ത്രിയാക്കിയിരുന്നത്.ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ തണൽ ബി.ജെ.പിയിലായിരിക്കുമ്പോഴും സദാനന്ദ ഗൗഡക്ക് ലഭിച്ചിരുന്നു.ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തോടെ അത് നഷ്ടമായി.
വൊക്കാലിഗ ആചാര്യൻ ആദിചുഞ്ചണഗിരി സ്വാമിയുടെ അനുഗ്രഹമാണ് തന്നെ കർണാടക മുഖ്യമന്ത്രി പദത്തിൽ എത്തിച്ചതെന്ന് പ്രസംഗിച്ചതിന് പിന്നാലെയാണ് 11 വർഷം മുമ്പ് തനിക്ക് ആ കസേര നഷ്ടമായതെന്ന് ഡി.വി.സദാനന്ദ ഗൗഡ അദ്ദേഹത്തിെൻറ തട്ടകമായിരുന്ന ദക്ഷിണ കന്നട ജില്ലയിലെ കഡബയിലെ ചടങ്ങിൽ ഈയിടെ വെളിപ്പെടുത്തിയിരുന്നു. അന്ന് ബംഗളൂരുവിൽ സംഘടിപ്പിച്ച വൊകാലിക സമുദായക്കാരുടെ പരിപാടിയിലായിരുന്നു സ്വാമിയുടെ അനുഗ്രഹം പരാമർശിച്ചത്. ബി.എസ്.യദ്യൂരപ്പ ഖനി കുംഭകോണത്തിൽ പ്രതിയായി 2011 ആഗസ്റ്റിൽ രാജിവെച്ച ഒഴിവിലായിരുന്നു ഗൗഡ മുഖ്യമന്ത്രിയായത്.
2012ജൂലൈയിൽ പാർട്ടി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് വാങ്ങുകയും ലിംഗായത്ത് സമുദായത്തിലെ ബനാജിഗ ഉപവിഭാഗത്തിലെ ജഗദീഷ് ഷെട്ടാർ മുഖ്യമന്ത്രിയാവുകയും ചെയ്തു. സദാനന്ദ ഗൗഡ ഒന്നും രണ്ടും മോദി മന്ത്രിസഭയിൽ അംഗമായിരുന്നു. കേന്ദ്ര രാസ-വളം മന്ത്രിയായിരിക്കെ 2021ൽ നടന്ന മന്ത്രിസഭ പുനഃസംഘടനയിൽ പുറത്തായി. കുടക് -മൈസൂറു മണ്ഡലം വൊകാലിഗ വിഭാഗത്തിന് സ്വാധീനമുള്ളതാണ്. സിറ്റിംഗ് എംപിയും യുവ നേതാവുമായ പ്രതാപ് സിംഹയെ തഴഞ്ഞ് മൈസൂറു രാജകുടുംബാംഗം യദുവീറിനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയതിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യവുമുണ്ട് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

