കേന്ദ്ര ബജറ്റ്; അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കൂടുതൽ വിഹിതം പ്രതീക്ഷിച്ച് കർണാടക
text_fieldsമേക്കദാട്ടു പദ്ധതി പ്രദേശം (ഫയൽ ചിത്രം)
ബംഗളൂരു: കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് വരുമാനം ഉണ്ടാക്കുന്ന കേവലം യൂനിറ്റുകളല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 2025 -26ലെ കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സിദ്ധരാമയ്യയുടെ പ്രസ്താവന. സംസ്ഥാനങ്ങളെ വരുമാനം ഉണ്ടാക്കുന്ന യൂനിറ്റുകളായി മാത്രം കണക്കാക്കരുത്. പകരം, കേന്ദ്ര സർക്കാർ അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളോട് സഹാനുഭൂതിയോടെ പ്രതികരിക്കണം. കർണാടക സംസ്ഥാനത്തിനുവേണ്ടി 2025 -26ലെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തുന്നതിനായി സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് സമർപ്പിച്ചിട്ടുണ്ട്. കർണാടകയോടുള്ള കേന്ദ്രസർക്കാറിന്റെ വിവേചനപരമായ സമീപനം എല്ലാവർക്കും അറിയാം. നമ്മുടെ ഫെഡറൽ സംവിധാനം ശക്തമാകണമെങ്കിൽ കേന്ദ്രസർക്കാർ നീതിപൂർവവും സുതാര്യവും വിവേചനരഹിതവുമായ നയം സ്വീകരിക്കണം. നികുതി വിഹിതം ഉൾപ്പെടെയുള്ള വിഭവങ്ങളുടെ വിതരണം ശാസ്ത്രീയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.
കർണാടകയെപ്പോലുള്ള മുൻനിര സംസ്ഥാനങ്ങളുടെ വികസന മുൻഗണനകൾ തിരിച്ചറിയുകയും വിഭവ വിഹിതം കൂടുതൽ അനുകൂലമാക്കുകയും വേണം. അവരുടെ ആവശ്യങ്ങൾ ക്രിയാത്മകമായി അഭിസംബോധന ചെയ്യുന്നത് രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും. ഈ സംസ്ഥാനങ്ങളുടെ പുരോഗതി രാജ്യത്തിന്റെ മൊത്തത്തിലുള്ള വളർച്ചക്ക് സംഭാവന ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കർണാടക നേരിടുന്ന ആവർത്തിച്ചുള്ള അനീതികൾ കർണാടക സർക്കാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അവ പരിഹരിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാർ പിരിച്ചെടുക്കുന്ന സെസിൽനിന്നും സർചാർജുകളിൽനിന്നും കർണാടകക്ക് അർഹമായ വിഹിതം നിഷേധിക്കുകയാണ്. മൊത്തം നികുതികളിലെ സെസിന്റെയും സർചാർജുകളുടെയും വിഹിതം 2010 -11ൽ 8.1 ശതമാനത്തിൽനിന്ന് 2024 -25ൽ 14 ശതമാനമായി വർധിച്ചു.
ഇത് കർണാടകയുടെ നികുതി വിഹിതം കുറച്ചു. കൂടാതെ, കേന്ദ്ര സഹായ ഗ്രാന്റുകൾ വർഷം തോറും കുറയുന്നു. അതിനാൽ, സെസും സർചാർജുകളും നിർത്തലാക്കുകയോ മൊത്തം നികുതി പൂളിൽ ചേർക്കുകയോ സംസ്ഥാനങ്ങൾക്കിടയിൽ വിതരണം ചെയ്യുകയോ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സേവന നികുതി പരിധി 1985 മുതൽ മാറ്റമില്ലാതെ തുടരുന്നു. വർഷങ്ങളായി സാമ്പത്തിക വളർച്ച കണക്കിലെടുത്ത്, പരമാവധി സേവന നികുതി പരിധി ഉയർത്താൻ ഭരണഘടന ഭേദഗതി അനിവാര്യമാണ്.
മിനിമം താങ്ങുവില (എം.എസ്.പി) പദ്ധതി പ്രകാരം 2,461.49 കോടി രൂപയാണ് കേന്ദ്ര സർക്കാർ കർണാടകക്ക് നൽകാനുള്ളത്. സംസ്ഥാന സർക്കാർ ഇതിനകം തന്നെ കർഷകർക്ക് ട്രഷറിയിൽ നിന്ന് പണം നൽകിയിട്ടുള്ളതിനാൽ ഈ കെട്ടിക്കിടക്കുന്ന തുക ഉടൻ അനുവദിക്കണം.
2023ൽ കർണാടകയിലെ 236 താലൂക്കുകളിൽ 223 എണ്ണവും വരൾച്ച നേരിടുകയും 48 ലക്ഷം ഹെക്ടറിനെ ബാധിക്കുകയും 35,162 കോടി രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തു. ദുരിതാശ്വാസമായി 18,171 കോടി രൂപ ആവശ്യപ്പെട്ടിട്ടും എൻ.ഡി.ആർ.എഫിൽ നിന്ന് 3,454 കോടി രൂപ മാത്രമാണ് കർണാടകക്ക് ലഭിച്ചത്. 2024ലെ വെള്ളപ്പൊക്കത്തിൽ ബംഗളൂരുവിന് കനത്ത നഷ്ടമുണ്ടായെങ്കിലും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല.
ദേശീയ ദുരന്ത പ്രതികരണ നിധിയും (എൻ.ഡി.ആർ.എഫ്) സംസ്ഥാന ദുരന്ത പ്രതികരണ നിധിയും (എസ്.ഡി.ആർ.എഫ്) കർണാടകക്ക് മതിയായ വിഹിതം ലഭിച്ചിട്ടില്ല. സുതാര്യവും സമയബന്ധിതവുമായ ദുരിതാശ്വാസ വിഹിതം ഉറപ്പാക്കാൻ എൻ.ഡി.ആർ.എഫ് പ്രക്രിയ പരിഷ്കരിക്കണം. വരൾച്ച ബാധിത സംസ്ഥാനങ്ങളെ മികച്ച രീതിയിൽ പിന്തുണക്കുന്നതിന് മാനദണ്ഡങ്ങൾ പരിഷ്കരിക്കണം.
റെയിൽവേ പദ്ധതികൾ കേന്ദ്ര ലിസ്റ്റിന് കീഴിലാണെങ്കിലും സംസ്ഥാന സർക്കാറുകൾക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് ചുമത്തുന്നത്. നിലവിൽ ഭൂമി ഏറ്റെടുക്കലിന്റെ മുഴുവൻ ചെലവും നിർമാണച്ചെലവിന്റെ 50 ശതമാനവും കർണാടകയാണ് വഹിക്കുന്നത്. നിർമാണച്ചെലവും ഭൂമി ഏറ്റെടുക്കുന്നതിനുള്ള പകുതി ചെലവും കേന്ദ്രസർക്കാർ വഹിക്കുംവിധം ഇത് പരിഷ്കരിക്കണം.
2023 മാർച്ചിൽ 995.30 കോടി രൂപക്ക് അംഗീകരിച്ച മഹാദായി കലസ കനാൽ പദ്ധതി 26,925 ഹെക്ടർ വനഭൂമിയിൽ ഗോവയുടെ എതിർപ്പിനെ തുടർന്ന് മുടങ്ങിക്കിടക്കുകയാണ്.
ദേശീയ വന്യജീവി ബോർഡ്, ദേശീയ കടുവ സംരക്ഷണ അതോറിറ്റി അനുമതികൾ വേഗത്തിലാക്കണം. 28 ഹെക്ടർ വനഭൂമി ആവശ്യമുള്ള ബന്ദൂരി കനാൽ വഴിതിരിച്ചുവിടൽ പദ്ധതിക്ക് കാലതാമസം കൂടാതെ അംഗീകാരം നൽകണം.കൃഷ്ണ ജല തർക്ക ട്രൈബ്യൂണൽ 2010ൽ 173 ടി.എം.സി ജലം കർണാടകക്ക് അനുവദിച്ചു. ഇതിൽ 130 ടി.എം.സി 51,148 കോടി രൂപയുടെ മൂന്നാം ഘട്ട കൃഷ്ണ അപ്പർ ബേസിൻ പദ്ധതിക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ, മറ്റു സംസ്ഥാനങ്ങളുടെ എതിർപ്പിനെത്തുടർന്ന് ട്രൈബ്യൂണൽ വിധി ഗസറ്റിൽ പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാർ വിസമ്മതിക്കുന്നു. കേന്ദ്രം ഈ പ്രശ്നം വേഗത്തിൽ പരിഹരിക്കണം. ബംഗളൂരുവിൽ കുടിവെള്ളം എത്തിക്കുന്നതിനും 400 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്ത മേക്കേദാട്ടു പദ്ധതിക്ക് ഉടൻ കേന്ദ്രാനുമതി ലഭിക്കണം.
കർണാടകയുടെ പശ്ചിമഘട്ട മേഖല സവിശേഷമായ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്നു. വികസനത്തിനും സംരക്ഷണത്തിനുമായി കേന്ദ്രം അഞ്ചു വർഷംകൊണ്ട് 10,000 കോടി രൂപ അനുവദിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ബംഗളൂരുവിന് പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്ന ആവശ്യവും കർണാടക മുന്നോട്ടുവെച്ചിട്ടുണ്ട്. 11,495 കോടിയാണ് പതിനഞ്ചാം ധനകാര്യ കമീഷനിൽനിന്ന് കർണാടക പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ, മുമ്പ് അപ്പർ ഭദ്ര പദ്ധതിക്കായി പ്രഖ്യാപിച്ച 5000 കോടി വിട്ടുനൽകുക, കല്യാണ കർണാടക, മലനാട് മേഖലകൾക്ക് സ്പെഷൽ പാക്കേജ് അനുവദിക്കുക, ആശ-അംഗൻവാടി ജീവനക്കാരുടെയും ഉച്ചഭക്ഷണ തൊഴിലാളികളുടെയും ഓണറേറിയം വർധിപ്പിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഹെബ്ബാളിലെ എസ്റ്റീം മാൾ മുതൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെയുള്ള 15,000 കോടിയുടെ എസ്റ്റിമേറ്റിൽ 18.5 കിലോമീറ്റർ നിർദിഷ്ട തുരങ്ക പാത, കെ.ആർ പുരം മുതൽ നായന്ദഹള്ളി വരെ 25,000 കോടി എസ്റ്റിമേറ്റിൽ 28.5 കിലോമീറ്റർ നിർദിഷ്ട തുരങ്കപാത എന്നിവക്ക് സാമ്പത്തിക സഹായം അനുവദിക്കുക, 8916 കോടി എസ്റ്റിമേറ്റുള്ള ജെ.പി നഗർ മുതൽ ഹെബ്ബാൾ വരെ ഡബ്ൾ ഡക്കർ പാലത്തോടെ മെട്രോ നാലാംഘട്ട പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുക, ബംഗളൂരു നഗരത്തിലെ രൂക്ഷ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന 11 ജങ്ഷനുകളിലെ 17 മേൽപാലങ്ങൾക്കായുള്ള 12,000 കോടിയുടെ പദ്ധതിക്ക് സഹായമനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ബംഗളൂരുവിന്റെ വികസന പദ്ധതികൾക്കായി ധനകാര്യമന്ത്രി മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
കർണാടകയുടെ പ്രധാന ആവശ്യങ്ങൾ
- ബംഗളൂരുവിന് പ്രത്യേക ഗ്രാന്റ്
- ബംഗളൂരുവിലെ നിർദിഷ്ട തുരങ്കപാതകൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക
- ബംഗളൂരുവിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി മേക്കേദാട്ടു പദ്ധതിക്ക് കേന്ദ്രാനുമതി നൽകുക
- പരമാവധി സേവന നികുതി പരിധി ഉയർത്താൻ ഭരണഘടന ഭേദഗതി അനിവാര്യം
- മിനിമം താങ്ങുവില പദ്ധതി പ്രകാരം നൽകാനുള്ള 2461.49 കോടി രൂപ അനുവദിക്കുക
- സുതാര്യവും സമയബന്ധിതവുമായ ദുരിതാശ്വാസ വിഹിതം ഉറപ്പാക്കാൻ എൻ.ഡി.ആർ.എഫ് പ്രക്രിയ പരിഷ്കരിക്കുക
- നിർമാണച്ചെലവും ഭൂമി ഏറ്റെടുക്കുന്നതിനുള്ള പകുതി ചെലവും കേന്ദ്രസർക്കാർ വഹിക്കുംവിധം റെയിൽവേ പദ്ധതികൾ പരിഷ്കരിക്കുക
- പശ്ചിമഘട്ട മേഖല വികസനത്തിനായി അഞ്ചുവർഷംകൊണ്ട് 10,000 കോടി രൂപ അനുവദിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

