മംഗളൂരു -ബംഗളൂരു വന്ദേഭാരത്; നാളത്തെ പരീക്ഷണ ഓട്ടം റദ്ദാക്കി
text_fieldsമംഗളൂരു: ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ബംഗളൂരു-മംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം സൗത്ത് വെസ്റ്റേൺ റെയിൽവേ റദ്ദാക്കി. കാരണം വ്യക്തമാക്കിയിട്ടില്ല. ഇത് തീരദേശ കർണാടകയിലേക്കുള്ള പ്രീമിയം ട്രെയിൻ സർവിസ് ഉടൻ ആരംഭിക്കുന്നതിൽ അനിശ്ചിതത്വം സൃഷ്ടിച്ചു. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ചീഫ് പാസഞ്ചർ ട്രാൻസ്‌പോർട്ടേഷൻ മാനേജരുടെ (സിപിടിഎം) ഓഫിസ് നിർദ്ദിഷ്ട ട്രയൽ റൺ പിൻവലിച്ചുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുകയും ബന്ധപ്പെട്ട എല്ലാ റെയിൽവേ ഡിവിഷനുകളെയും തീരുമാനം അറിയിക്കുകയും ചെയ്തു. ഇതേത്തുടർന്ന് എല്ലാ പ്രവർത്തന ക്രമീകരണങ്ങളും സ്റ്റേഷൻ തലത്തിലുള്ള തയാറെടുപ്പുകളും റദ്ദാക്കി.
ബംഗളൂരു-മംഗളൂരു റൂട്ടിൽ വന്ദേഭാരത് സർവിസ് ആരംഭിക്കുന്നതിന്റെ സാധ്യത വിലയിരുത്തുന്നതിൽ നിർണായകമായ ഒരു ഘട്ടമായിരിക്കും ഈ ട്രയൽ റൺ എന്ന് പ്രതീക്ഷിച്ചിരുന്നു. വേഗം, ട്രാക്ക് ശേഷി, തുരങ്കങ്ങളിലൂടെയുള്ള പ്രവർത്തന പ്രകടനം, റൂട്ടിലെ വെല്ലുവിളി നിറഞ്ഞ ചുരം ഭാഗങ്ങൾ തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തുന്നതിനായി രണ്ട് നഗരങ്ങൾക്കിടയിൽ എട്ട് കോച്ചുകളുള്ള വന്ദേഭാരത് ട്രെയിൻ സർവിസ് നടത്താൻ റെയിൽവേ അധികൃതർ പദ്ധതിയിട്ടിരുന്നു.
ഷിരാഡി ചുരം ഭാഗത്തിലൂടെ ചരക്ക് ട്രെയിൻ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നു, ഇത് റൂട്ടിൽ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വലിയ തടസ്സങ്ങളൊന്നുമില്ലെന്ന് സൂചിപ്പിക്കുന്നു. എന്നാൽ വന്ദേഭാരത് പരീക്ഷണത്തിന് ആവശ്യമായ പ്രത്യേക ക്രമീകരണങ്ങളും റേക്കും ആസൂത്രണം ചെയ്തതുപോലെ ലഭ്യമായില്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
നിർദിഷ്ട ബംഗളൂരു-മംഗളൂരു വന്ദേ ഭാരത് സർവിസ് തീരദേശ കർണാടക, ദക്ഷിണ കന്നട ജില്ലയിലെ നിവാസികൾക്കിടയിൽ വലിയ പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്. ടൂറിസം, ബിസിനസ് യാത്ര, പ്രാദേശിക കണക്റ്റിവിറ്റി എന്നിവ വർധിപ്പിക്കുന്നതിനൊപ്പം രണ്ട് പ്രധാന നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറക്കുമെന്നും പ്രതീക്ഷിക്കുന്നു. പരീക്ഷണ ഓട്ടത്തിന്റെ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

