എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ മൂന്ന് യുവാക്കൾക്ക് വധശിക്ഷ
text_fieldsമനീഷ് ടിർക്കി, മുകേഷ് സിങ്, ജയ്ബാൻ
മംഗളൂരു: വാമഞ്ചൂർ ഉലൈബെട്ടുവിലെ ഓട് നിർമാണ ഫാക്ടറിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളുടെ വധശിക്ഷ കർണാടക ഹൈകോടതി ശരിവെച്ചു. ശിക്ഷ കുറക്കുന്നത് ഇത്തരം ഹീനമായ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ബെഞ്ച് വ്യക്തമാക്കി. മധ്യപ്രദേശിൽനിന്നുള്ള ജയ്ബാൻ (28), മുകേഷ് സിങ് (27), ഝാർഖണ്ഡിൽനിന്നുള്ള മനീഷ് ടിർക്കി (30) എന്നീ പ്രതികൾ സമർപ്പിച്ച അപ്പീലുകളാണ് ഹൈകോടതി തള്ളിക്കളഞ്ഞത്. 2021 നവംബർ 21നായിരുന്നു കേസിനാസ്പദ സംഭവം. അതേസമയം, വിചാരണകോടതി മുമ്പ് നൽകിയ വധശിക്ഷ സ്ഥിരീകരിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഈ പ്രവൃത്തി വെറുമൊരു കുറ്റകൃത്യമല്ല, മറിച്ച് സമൂഹത്തിന്റെ കൂട്ടായ മനസ്സാക്ഷിയെ ഞെട്ടിച്ചതാണെന്ന് കോടതി നിരീക്ഷിച്ചു. അക്രമികൾ ഊഴമനുസരിച്ച് ആക്രമണം നടത്തുമ്പോൾ ഇരയുടെ ജീവിതത്തോട് ഒരു പരിഗണനയും കാണിച്ചില്ല.
ക്രൂരത കണക്കിലെടുക്കുമ്പോൾ, വധശിക്ഷ മാത്രമാണ് ഉചിതമായ ശിക്ഷ. ഏഴിനും എട്ടിനും ഇടയിൽ പ്രായമുള്ള പെൺകുട്ടിയായിരുന്നു ഇര. മാതാവ് തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഫാക്ടറിയിൽ താമസിച്ചിരുന്നു. നിഷ്കളങ്കയായ കുട്ടി പ്രതികളെ വിശ്വസിച്ചു, ലഘുഭക്ഷണം വാങ്ങാനെന്ന വ്യാജേന അവളെ വശീകരിച്ച് ആ വിശ്വാസം ചൂഷണംചെയ്തു. മെഡിക്കൽ പരിശോധനയിൽ ഗുരുതരമായ ആന്തരിക പരിക്കുകളും കനത്ത രക്തസ്രാവവും സ്ഥിരീകരിച്ചിരുന്നു. ലൈംഗികാതിക്രമത്തിനായി മനീഷ് ടിർക്കി അവളെ മുറിയിലേക്ക് കൊണ്ടുപോയി, തുടർന്ന് മറ്റ് രണ്ടുപേരും. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ പെൺകുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ തള്ളി.
ഇരയുടെ മാതാവിന്റെ പരാതിയെത്തുടർന്ന് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും എഫ്.എസ്.എൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) റിപ്പോർട്ടുകളും ഉപയോഗിച്ചു. വിചാരണ കോടതി ആദ്യം പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി, അവർക്ക് വധശിക്ഷയും ഓരോരുത്തർക്കും 40,000 രൂപ പിഴയും വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

