കർണാടകയിൽ സംഭവങ്ങൾ വർഗീയവത്കരിക്കപ്പെടുന്നു -ബഹുത്വ കർണാടക
text_fieldsബംഗളൂരു: കർണാടകയിൽ അടുത്തിടെ നടന്ന രണ്ടു കൊലപാതകങ്ങൾ സമൂഹവും മാധ്യമങ്ങളും മതത്തിന്റെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്ത രീതി തുറന്നുകാട്ടി മതേതര സൗഹാർദ കൂട്ടായ്മയായ ബഹുത്വ കർണാടക. ഹുബ്ബള്ളി ബി.വി.ബി കോളജിൽ വ്യാഴാഴ്ച നേഹ ഹിരേമത് (23) എന്ന വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവവും മാർച്ച് 31ന് തുമകുരു കാടൂരിൽ കത്തിക്കരിഞ്ഞ നിലയിൽ റുക്സാന (21) എന്ന യുവതിയുടെ മൃതദേഹം കണ്ടെടുത്ത സംഭവവുമാണ് ബഹുത്വ കർണാടക ചൂണ്ടിക്കാട്ടുന്നത്.
ഹുബ്ബള്ളിയിൽ സഹപാഠിയായ ഫയാസിന്റെ വിവാഹാഭ്യർഥന നിരസിച്ചതിനെതുടർന്ന് നേഹ ഹിരേമതിനെ ഫയാസ് കോളജ് കാമ്പസിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടേത് മുസ്ലിം പേരായതിനാൽ ഈ സംഭവം സംഘ്പരിവാർ സംഘടനകൾ ‘ലവ് ജിഹാദ്’ എന്ന പേരിൽ ആരോപണമുയർത്തുകയും കർണാടക മുഴുവൻ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
ഫയാസും കൊല്ലപ്പെട്ട പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഈ സംഭവത്തെതുടർന്ന് ബി.ജെ.പിയുടെ ഔദ്യോഗിക സാമൂഹിക അക്കൗണ്ടുകളിലും മിക്ക മാധ്യമങ്ങളിലും ‘ലവ് ജിഹാദ്’ വിഷയമുയർത്തി.
എന്നാൽ, മാർച്ച് 31ന് തുമകൂരുവിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം സമാനമായിരുന്നിട്ടും ഇത്തരം ആരോപണങ്ങളുയർന്നില്ല. റുക്സാന എന്ന യുവതി കൊല്ലപ്പെട്ട കേസിൽ കാമുകനായ പ്രതി പ്രദീപ്കുമാർ അറസ്റ്റിലായിരുന്നു. ഇരുവരുമായുള്ള ബന്ധത്തിൽ യുവതി ഗർഭിണിയാവുകയും ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
തന്നെ വിവാഹം കഴിക്കണമെന്ന് പ്രദീപിനോട് നിരന്തരം ആവശ്യപ്പെട്ടു. എന്നാൽ, വിവാഹിതനായ യുവാവ് റുക്സാനയെ ഒഴിവാക്കാൻ കൊലപ്പെടുത്തി കത്തിച്ചു. കുഞ്ഞിനെ ബംഗളൂരുവിൽ തന്റെ താമസസ്ഥലത്തിനടുത്ത് ഉന്തുവണ്ടിയിൽ ഉപേക്ഷിച്ചു.
സമാനമായ രണ്ടു കേസുകളിൽ പ്രതികൾ രണ്ടുപേരും വിവിധ മതക്കാരാണ് എന്നതാണ് വ്യത്യാസം. എന്നാൽ, ആദ്യസംഭവത്തിൽ പ്രതിയുടെ സമുദായത്തെതന്നെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിൽ പെരുമാറുന്ന സമൂഹവും മാധ്യമങ്ങളും രണ്ടാമത്തെ സംഭവം ചർച്ച ചെയ്യുകയോ പ്രതിയുടെ പ്രവൃത്തികൊണ്ട് അയാൾ പ്രതിനിധാനം ചെയ്യുന്ന മതത്തെ പ്രതിക്കൂട്ടിലാക്കുകയോ ചെയ്തിരുന്നില്ലെന്ന് ബഹുത്വ കർണാടക ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.