തട്ടിക്കൊണ്ടുപോയ അധ്യാപികയെ രക്ഷിച്ചു
text_fieldsബംഗളൂരു: വിവാഹ വാഗ്ദാനം നിരസിച്ചതിന്റെ പേരിൽ ഹാസനിൽ തട്ടിക്കൊണ്ടു പോയ അധ്യാപികയെ രക്ഷപ്പെടുത്തി. ഹാസൻ സിറ്റി പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് അധ്യാപികയായ അർപിതയെ രക്ഷിച്ചത്. യുവതിയുടെ അടുത്ത ബന്ധു രാമു എന്ന യുവാവാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സ്ഥിരീകരിച്ചു.
ഇയാളുടെ മൊബൈൽ ഫോണും തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറും കേന്ദ്രീകരിച്ച് ഹാസൻ ടൗൺ പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവതിയെ രക്ഷപ്പെടുത്താനായത്. യുവതിയെ ബലംപ്രയോഗിച്ച് വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പ് മാതാപിതാക്കൾക്കൊപ്പം രാമു അർപിതയുടെ വീട്ടിലെത്തി വിവാഹ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, യുവതിയും മാതാപിതാക്കളും ഇത് നിരസിച്ചു.
ഇതിൽ നിരാശനായ യുവാവ് കഴിഞ്ഞദിവസം ഹാസൻ ബിട്ടഗൗദനഹള്ളി വില്ലേജിൽ സ്കൂളിന് സമീപത്തുവെച്ച് യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ദക്ഷിണ കന്നഡയിൽ കൊണ്ടുപോയി യുവതിയെ കല്യാണം കഴിക്കാനായിരുന്നു യുവാവിന്റെ തീരുമാനം. എന്നാൽ, പൊലീസ് അന്വേഷണത്തിൽ യുവാവ് കാർ സഹിതം പിടിയിലാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

