കോൺഗ്രസ് നേതാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു
text_fieldsബംഗളൂരു: കോലാറിൽ കോൺഗ്രസ് നേതാവും ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വരയുടെ അടുത്ത സുഹൃത്തുമായ എം. ശ്രീനിവാസ് എന്ന കൗൺസിലർ സീനപ്പയെ (66) ആറംഗ സംഘം വെട്ടിക്കൊന്നു. കോലാർ ശ്രീനിവാസപുരയിലെ മുൽബാഗിലു റോഡിൽ തിങ്കളാഴ്ച പകലാണ് സംഭവം. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ചൊവ്വാഴ്ച രാവിലെ വനമേഖലയിൽ കണ്ടെത്തി. പ്രതികളെ പിന്തുടർന്ന പൊലീസ് സംഘത്തിനു നേരെയുണ്ടായ വെടിവെപ്പിൽ ഇൻസ്പെക്ടർമാർക്ക് പരിക്കേറ്റു. തുടർന്ന് പൊലീസ് പ്രതികളുടെ കാൽമുട്ടിന് താഴെ വെടിയുതിർത്ത് പ്രതികളെ പിടികൂടി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ പൊലീസുകാരും ആശുപത്രിയിൽ ചികിത്സ തേടി.
അറസ്റ്റിലായ പ്രതികളിൽ വേണുഗോപാൽ, മനിന്ദ്ര എന്നിവർക്കാണ് പൊലീസ് വെടിവെപ്പിൽ പരിക്കേറ്റത്. ഇൻസ്പെക്ടർമാരായ വെങ്കിടേഷ്, മഞ്ജുനാഥ്, കോൺസ്റ്റബിൾ നാഗേഷ് എന്നിവരാണ് ആശുപത്രിയിലുള്ളത്. മുൻ കർണാടക നിയമസഭ സ്പീക്കർ രമേശ് കുമാറിന്റെയും സുഹൃത്തായ ശ്രീനിവാസ് തന്റെ മദ്യശാല കെട്ടിടം നിർമാണ സ്ഥലം സന്ദർശിച്ച് ഫാം ഹൗസിൽ തിരിച്ചെത്തിയ വേളയിലാണ് കൊല്ലപ്പെട്ടത്. അതിഥികളായി എത്തിയ അക്രമി സംഘത്തിന് ശ്രീനിവാസ് ഇരിപ്പിടങ്ങൾ നൽകിയ ശേഷം തന്റെ അംഗരക്ഷകനെ കാപ്പി വാങ്ങാൻ അയക്കുകയായിരുന്നു. കണ്ണിൽ രാസവസ്തു സ്പ്രേ ചെയ്ത ശേഷം ശ്രീനിവാസിനെ സംഘം ആക്രമിക്കുന്നതാണ് താൻ കണ്ടതെന്ന് അംഗരക്ഷകൻ പൊലീസിനോട് പറഞ്ഞു.
അക്രമികൾ സ്ഥലംവിട്ട ശേഷം ശ്രീനിവാസയെ ജാലപ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശ്രീനിവാസയും വേണുഗോപാലും തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും മറ്റ് കാരണങ്ങളുമുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോലാറിലെ കോൺഗ്രസ് സ്ഥാനാർഥിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ദലിത് നേതാവായ ശ്രീനിവാസിന്റെ കൊലപാതകത്തിൽ ദലിത് സംഘടനകൾ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

