ഒഴിഞ്ഞ പ്ലോട്ടുകള്‍ പാർക്കിങ്ങിന് നൽകിയാൽ നികുതി ഇളവ്
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ഒഴിഞ്ഞ പ്ലോട്ടുകള്‍ പാർക്കിങ്ങിനായി നൽകിയാൽ നികുതിയിനത്തില്‍ 35 വർഷം ഇളവ്. ഓണ്‍ സ്ട്രീറ്റ് പാര്‍ക്കിങ് കൂടുതല്‍ ചെലവേറിയതിനാല്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഓഫ്-സ്ട്രീറ്റ് പാര്‍ക്കിങ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയും (ജി.ബി.എ) സിറ്റി ട്രാഫിക് പൊലീസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി 2026ലെ ഗ്രേറ്റർ ബംഗളൂരു ഏരിയ പാര്‍ക്കിങ് നിയമങ്ങൾക്ക് അന്തിമരൂപം നൽകുന്നതിനായി നഗരവികസന വകുപ്പ് (യു.ഡി.ഡി) ജി.ബി.എ ഉൾപ്പെടെയുള്ള വിവിധ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേർന്നു. വിവിധ വകുപ്പുകളുമായുള്ള മീറ്റിങ്ങുകള്‍ നടന്നതിന് ശേഷം നിയമങ്ങൾ അന്തിമമാക്കുമെന്ന് ജി.ബി.എ ചീഫ് കമീഷണർ എം. മഹേശ്വര റാവു പറഞ്ഞു.
സ്വകാര്യ ഭൂവുടമകളെ ഒഴിഞ്ഞ സ്ഥലങ്ങൾ പൊതു പാർക്കിങിനായി തുറന്നുകൊടുക്കുന്നതിലൂടെ നഗരത്തിലെ പാര്‍ക്കിങ് പ്രശ്നം വലിയ രീതിയില്‍ പരിഹരിക്കാന്‍ സാധിക്കും. വാണിജ്യ ആവശ്യങ്ങൾക്കായി ഭൂമി വിനിയോഗിച്ചാൽ ഉടമകൾക്ക് നേട്ടമുണ്ടാകും എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് നികുതി ഇളവുകൾ നൽകാനുള്ള ആശയം മുന്നോട്ടുവച്ചത്. ഉടമകൾക്ക് ഈടാക്കാവുന്ന പാർക്കിങ് ഫീസ് നയം ഇതുവരെ നിശ്ചയിച്ചിട്ടില്ല. 200 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന പ്ലോട്ട് കൈവശമുള്ള ഉടമകൾക്ക് 35 വർഷത്തെ ഭൂനികുതി ഇളവ് ലഭിക്കും. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടെങ്കില്‍ 25 വർഷത്തെ ഇളവ് ലഭിക്കും. ചെറിയ രീതിയില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടെങ്കില്‍ 15 വർഷത്തേക്ക് ഇളവ് ലഭിക്കും. പാര്‍ക്കിങ് സൗകര്യം വർഷത്തിൽ കുറഞ്ഞത് 250 ദിവസവും ദിവസത്തിൽ കുറഞ്ഞത് 12 മണിക്കൂറും പ്രവർത്തിക്കണം. ജി.ബി.എയുമായി തത്സമയ പാര്‍ക്കിങ് ഡേറ്റ പങ്കിടണം.
പൊതുജനങള്‍ക്കായി മാത്രം പാര്‍ക്കിങ് സൗകര്യം ഒരുക്കണം എന്നീ നിര്‍ദേശങ്ങള്‍ ജി.ബി.എ മുന്നോട്ട് വെച്ചിട്ടുണ്ട്. ഓട്ടോറിക്ഷ സ്റ്റാൻഡുകള്‍ ഒഴികെയുള്ള നഗരത്തിലെ സൗജന്യ പൊതു പാര്‍ക്കിങ് അവസാനിപ്പിക്കുകയും റോഡ് അടിസ്ഥാനമാക്കി പാര്‍ക്കിങ് നിരക്കുകൾ ഏർപ്പെടുത്താനും നയം നിർദേശിച്ചിട്ടുണ്ട്. ഏറ്റവും തിരക്കേറിയ കാറ്റഗറി-എ റോഡുകളിൽ കാറുകൾ തെരുവിൽ പാർക്ക് ചെയ്യുന്നതിന് മണിക്കൂറിന് കുറഞ്ഞത് 80 രൂപ നൽകണം. മെട്രോ, സബർബൻ റെയിൽവേ സ്റ്റേഷനുകളുടെ 150 മീറ്ററിനുള്ളിൽ പാർപ്പിടമല്ലാത്ത പാര്‍ക്കിങ് നിരോധിക്കുകയും പ്രധാന റോഡുകളിൽ 'നോ ടോളറൻസ് സോണുകൾ' നടപ്പാക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

