ബംഗളൂരുവിന് ദുരന്തവും ദുരിതവും നൽകി വേനല്‍ മഴ
text_fieldsബംഗളൂരു: വേനല്‍ചൂടില്‍ വെന്തുരുകുന്ന നഗരത്തിന് കുളിരായി എത്തിയ മഴ ദുരന്തവാഹകനായി. ബുധനാഴ്ച വൈകീട്ട് 5.30ഓടെ ആരംഭിച്ച മഴയിൽ ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ മതിലിടിഞ്ഞ് വീണ് മലയാളികളുൾപ്പെടെ എട്ടുപേർ മരിച്ചത് നഗരത്തിന് ആഘാതമായി. ഇതിന് പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു.
മെജസ്റ്റിക്, എം.ജി. റോഡ്, മഡിവാള, ബൊമ്മസാന്ദ്ര, കെ.ആർ. മാർക്കറ്റ്, ജയനഗർ, ബന്നാർഘട്ട റോഡ്, ഇന്ദിരാനഗർ, യെലഹങ്ക എന്നിവിടങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായി. നഗരത്തിന്‍റെ വടക്ക്, കിഴക്കൻ ഭാഗങ്ങളിൽ ഓറഞ്ച് അലേർട്ടും ബാക്കിയുള്ള പ്രദേശങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കനത്ത കാറ്റിലും മഴയിലും മരക്കൊമ്പുകൾ പൊട്ടിവീണും റോഡുകളിൽ വെള്ളക്കെട്ടും മൂലം കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന റോഡുകളില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
താഴ്ന്ന പ്രദേശങ്ങളിൽ മഴവെള്ളം കയറിയതിനെ തുടർന്ന് പ്രധാന ജങ്ഷനുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സിൽക്ക് ബോർഡ് ജങ്ഷൻ, ഔട്ടർ റിങ് റോഡ്, മാര്‍ത്തഹള്ളി, വൈറ്റ്ഫീൽഡ്, ഹെബ്ബാൾ തുടങ്ങിയ പ്രദേശങ്ങളിലാണ് ഗതാഗതക്കുരുക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്. മല്ലേശ്വരം, ശാന്തിനഗർ, ശേഷാദ്രിപുരം എന്നിവയുൾപ്പെടെ നഗരത്തിന്‍റെ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണു. ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് പൊലീസിനൊപ്പം അഗ്നിശമന സേനാംഗങ്ങളെയും പലയിടങ്ങളിലും വിന്യസിച്ചു. വെള്ളക്കെട്ടിലായ റോഡുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് സാധാരണ ഗതാഗതം പുനഃസ്ഥാപിച്ചു. റിച്ച്മണ്ട് ടൗൺ, ശാന്തിനഗർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ശക്തമായ കാറ്റിൽ വിധാൻ സൗധ ഓഫിസുകളിലേക്ക് വെള്ളം കയറി. കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ ഓഫിസും വെള്ളത്തിനടിയിലായി.
ബംഗളൂരു സിറ്റി ഒബ് സര്‍വേറ്ററിയിൽ 80 മില്ലിമീറ്റർ മഴയും എച്ച്.എ.എൽ. എയർപോർട്ട്സിറ്റി ഒബ് സര്‍വേറ്ററിയിൽ 30 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് നഗരത്തിലുടനീളം വീശിയതായി ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ( ഐ.എം.ഡി) അറിയിച്ചു. മഴ കാരണം ട്രെയിൻ സർവിസുകൾ പലതും മന്ദഗതിയിലായി. പ്ലാറ്റ്‌ഫോമുകളിൽ വെള്ളം കയറിയതിനാൽ പ്രവേശിക്കാൻ സാധിക്കാത്തതിനാല്‍ സ്റ്റേഷനുകളില്‍ പ്രവേശന കവാടങ്ങളിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. മെട്രോ സർവിസുകളെയും ചെറിയ തോതിൽ ബാധിച്ചു. ഏപ്രിൽ 29 മുതൽ മെയ് ഒന്നു വരെ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) പ്രവചിച്ചിരുന്നു. വെയിലിന്‍റെ കാഠിന്യം മൂലം ഉച്ചസമയത്ത് പുറത്തിറങ്ങാനാവാത്തപ്പോൾ വേനൽ മഴ വന്നെത്തിയതെന്നത് മാത്രമാണ് ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

