എസ്.എസ്.എല്‍.സി ഒന്നാം പരീക്ഷ; രജിസ്റ്റര്‍ ചെയ്തത് 9.02 ലക്ഷം വിദ്യാര്‍ഥികള്‍
text_fieldsമന്ത്രി മധു ബംഗാരപ്പ
ബംഗളൂരു: എസ്.എസ്.എല്‍.സി ഒന്നാം പരീക്ഷയില്‍ ഇത്തവണ 9.02 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. മാർച്ച് 18നും ഏപ്രിൽ രണ്ടിനുമിടയിലാണ് പരീക്ഷ നടക്കുക. ഇത്തവണ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത 9,02,889 വിദ്യാര്‍ഥികളില്‍ 8.12 ലക്ഷം പേർ ആദ്യമായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നവരാണ്. കൂടാതെ 62,845 റിപ്പീറ്ററുകളും 27,189 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതുമെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.
കഴിഞ്ഞ വർഷം 8.96 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ചോദ്യപേപ്പറുമായി സംബന്ധിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.
സമൂഹ മാധ്യമങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ പോസ്റ്റുചെയ്യുന്നവരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം വർഷ പി.യു പരീക്ഷക്ക് 7,10,363 വിദ്യാര്‍ഥികള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 6,46,801പേർ ആദ്യമായി പി.യു പരീക്ഷ എഴുതുന്നവരും 50,540 പേർ റിപ്പീറ്ററുകളും 13,022 പേർ പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ്. സയൻസ് സ്ട്രീമിലാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ, 2.92 ലക്ഷം വിദ്യാര്‍ഥികള്‍. കൊമേഴ്‌സ് സ്ട്രീമില്‍ 2.11 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും.
ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ ആർട്‌സ് സ്ട്രീമിലാണ് 1.42 ലക്ഷം. ആർട്‌സ് സ്ട്രീമുകളില്‍ വിദ്യാര്‍ഥികള്‍ കുറവായതിനാല്‍ വരും വര്‍ഷങ്ങളില്‍ സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളിലേക്കുള്ള സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കില്ലെന്നും ഡ്രസ് കോഡ് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

