എസ്.എസ്.എൽ.സി പരീക്ഷ ഗ്രേഡിങ് പുനഃപരിശോധന; ഹരജി പരിഗണിക്കാൻ കർണാടക ഹൈകോടതി വിസമ്മതിച്ചു
text_fieldsബംഗളൂരു: അടുത്തിടെ നടത്തിയ എസ്.എസ്.എൽ.സി. പരീക്ഷയുടെ മൂല്യനിർണയം നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി നടത്തണമെന്ന സിംഗിൾ ജഡ്ജിയുടെ നിർദേശത്തിനെതിരായ സംസ്ഥാന സർക്കാറിന്‍റെ പുനഃപരിശോധന ഹരജി പരിഗണിക്കാൻ കർണാടക ഹൈകോടതി ചൊവ്വാഴ്ച വിസമ്മതിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മൂന്നാം ഭാഷാ പേപ്പറുകൾക്ക് ഗ്രേഡുകൾ നൽകുന്നതിനു പകരം മാർക്ക് നൽകണമെന്ന കർണാടക ഹൈകോടതി നിർദേശത്തിനെതിരെ സർക്കാർ അപ്പീൽ നൽകിയിരുന്നു. എസ്.എസ്.എൽ.സി പരീക്ഷകൾ നടന്നതിന് ശേഷമാണ് പുതിയ മൂല്യനിർണയ സംവിധാനം നിലവിൽ വന്നതെന്ന് ജസ്റ്റിസ് ഇ.എസ്. ഇന്ദിരേഷ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. മൂല്യ നിര്‍ണയത്തിലെ മാറ്റങ്ങൾ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നില്ല. സർക്കാർ ഇക്കാര്യത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്ന് കോടതി വാദിച്ചു. മൂന്നാം ഭാഷ വിഷയമായ ഹിന്ദി പരീക്ഷയിൽ ലക്ഷക്കണക്കിന് വിദ്യാര്‍ഥികൾ പരാജയപ്പെട്ടുവെന്ന് അഡ്വക്കറ്റ് ജനറൽ ശശി കിരൺ ഷെട്ടി വാദിച്ചു. വിദ്യാര്‍ഥികളുടെ മേലുള്ള സമ്മർദം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.കരട് നിയമത്തിൽ സംസ്ഥാന സർക്കാർ ഉചിതമായ ഭേദഗതി കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
വിദ്യാര്‍ഥികൾക്ക് മാർക്കിന് പകരം ഗ്രേഡുകൾ നൽകും. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമായിരുന്നു. പരീക്ഷയിൽ 83 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചുവെന്നും എല്ലാവരും വിജയിക്കുക എന്നതാണ് ഉദ്ദേശ്യമെങ്കിൽ എന്തിനാണ് പരീക്ഷ നടത്തിയതെന്ന് കോടതി ചോദിച്ചു. 2025-26 അധ്യയന വർഷത്തേക്കുള്ള പരീക്ഷക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചപ്പോൾ അടുത്തിടെ നടത്തിയ എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയം നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി നടത്താൻ കോടതി അധികാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
മാർച്ച് 18 നും ഏപ്രിൽ രണ്ടിനും ഇടയിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ മൂന്ന് വിദ്യാര്‍ഥികള്‍ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിർദേശം പുറപ്പെടുവിച്ചത്. ഈ അധ്യയന വർഷം മുതൽ എസ്.എസ്.എൽ.സി പരീക്ഷയിലെ മൂന്നാം ഭാഷക്കുള്ള മാർക്ക് സമ്പ്രദായം സർക്കാർ മാറ്റി വിദ്യാര്‍ഥികളുടെ മൊത്തത്തിലുള്ള ഫലങ്ങളെ ബാധിക്കാത്ത വിധത്തില്‍ ഗ്രേഡിങ് സമ്പ്രദായം ഏർപ്പെടുത്തുമെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത മന്ത്രി മധു ബംഗാരപ്പ മാർച്ച് 27ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഹരജി സമർപ്പിച്ചത്.മൂന്നാം ഭാഷ പരീക്ഷക്ക് മുമ്പാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. ചില വിദ്യാര്‍ഥികൾ സമർപ്പിച്ച ഹരജിയിൽ വാദം കേട്ട കോടതി 2025-26 വിജ്ഞാപനം അനുസരിച്ച് പരീക്ഷകൾ നടത്താൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

