ബാലവേലക്കെതിരെ പ്രത്യേക ഡ്രൈവ് ആരംഭിച്ചു
text_fieldsബംഗളൂരു: സംസ്ഥാനത്ത് ബാലവേലക്കെതിരെ പ്രത്യേക ഡ്രൈവ് ആരംഭിച്ചു. പൊലീസ് കമീഷണർ സീമന്ത് കുമാർ സങ്ങിന്‍റെ നിർദേശപ്രകാരം ബംഗളൂരു സിറ്റി പൊലീസിന്‍റെ നേതൃത്വത്തില്‍ കിഴക്കൻ, വടക്കൻ ഡിവിഷനുകളിലുടനീളമാണ് ഡ്രൈവ് ആരംഭിച്ചത്.
നൂറിലധികം കുട്ടികളെ ശനിയാഴ്ച രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കുട്ടികളെ ജോലിക്കെടുക്കാൻ സാധ്യതയുള്ള സ്ഥാപനങ്ങളും സ്ഥലങ്ങളും പരിശോധിക്കുന്നതിനായി കിഴക്കൻ ഡിവിഷനിൽ ഏകദേശം 85 ടീമുകളെ വിന്യസിച്ചു. കിഴക്കൻ ഡിവിഷനിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലെയും ഗോഡൗണുകൾ, മാർക്കറ്റ്, ഹോട്ടലുകൾ, ലോഡ്ജുകൾ, ബേക്കറികൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, അപ്പാർട്മെന്‍റ് സമുച്ചയങ്ങൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ പരിശോധന നടത്തി. തൊഴിലാളികളുടെ പ്രായവും തൊഴിൽ വിവരങ്ങളും പൊലീസ് പരിശോധിച്ചു.
ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തുന്ന കുട്ടികളെ രക്ഷിക്കുകയും ചെയ്തു. മൊത്തം 917 സ്ഥലങ്ങൾ പരിശോധിച്ചു. 71 കുട്ടികളെ രക്ഷപ്പെടുത്തി. വടക്കുകിഴക്കൻ ഡിവിഷനിൽ, ഗാരേജുകൾ, മാർട്ടുകൾ, റിപ്പയർ ഷോപ്പുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, ബാറുകൾ, റെസ്റ്റോറന്‍റുകൾ എന്നിവയുൾപ്പെടെ ഏകദേശം 295 സ്ഥലങ്ങളിൽ പരിശോധന നടത്തി.
ഡ്രൈവില്‍ 43 കുട്ടികളെ രക്ഷപ്പെടുത്തിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബാലവേല ചെയ്യുന്നതായി കണ്ടെത്തിയാൽ ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാലവേല ഇല്ലാതാക്കുന്നതിനായി പൊതുജനത്തിന്‍റെ സഹകരണം അനിവാര്യമാണ്. ബാലവേല നിയമങ്ങൾ ലംഘിച്ച് ജോലി ചെയ്യുന്ന കുട്ടികളെ തിരിച്ചറിയുന്നതിനും അവരെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുന്നതിനും വേണ്ടിയാണ് ഡ്രൈവ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

