എസ്.ഐ.ആർ നടപടിക്രമങ്ങൾ ജൂൺ 20 മുതൽ ആരംഭിക്കും
text_fieldsബംഗളൂരു: ജൂൺ 20 മുതൽ കർണാടകയിൽ വോട്ടർ പട്ടികയുടെ എസ്.ഐ.ആർ നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് സി.ഇ.ഒ അൻബു കുമാർ. സംസ്ഥാനത്തെ 5.55 കോടിയിലധികം വോട്ടർമാരെ ഉൾപ്പെടുത്തിയാണ് ഡ്രൈവ് നടത്തുക. തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ച ഷെഡ്യൂൾ അനുസരിച്ച് ജൂൺ 20 മുതൽ ജൂൺ 29 വരെ തയാറെടുപ്പ്, പരിശീലനം, അച്ചടി പ്രവർത്തനങ്ങൾ എന്നിവ നടക്കും. ജൂൺ 30 മുതൽ ജൂലൈ 29 വരെ ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) വീടുതോറുമുള്ള സന്ദർശനം നടത്തും. ആഗസ്റ്റ് അഞ്ചിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും, തുടർന്ന് ആഗസ്റ്റ് അഞ്ചിനും സെപ്റ്റംബർ നാലിനും ഇടയിൽ വോട്ടര്‍ പട്ടികയിലെ തെറ്റ് തിരുത്തലിന് അവസരം നല്‍കും.
ആഗസ്റ്റ് അഞ്ച് മുതൽ ഒക്ടോബർ മൂന്നു വരെ നോട്ടീസുകള്‍ നല്‍കുകയും മറുപടി പരിശോധിച്ച് തീർപ്പാക്കൽ തുടരുമെന്നും അന്തിമ വോട്ടർ പട്ടിക ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വോട്ടർ പട്ടികയുടെ എസ്.ഐ.ആറുമായി മുന്നോട്ട് പോകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് പൂർണമായും തയാറാണെന്ന് സി.ഇ.ഒ കുമാർ പറഞ്ഞു. വോട്ടർമാരിൽ 86.46 ശതമാനം പേരെ വിജയകരമായി മാപ്പ് ചെയ്യാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
യോഗ്യരായ എല്ലാ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും അതോടൊപ്പം യോഗ്യരല്ലാത്ത ഒരു വ്യക്തിയെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രാഥമിക ലക്ഷ്യം. സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ എസ്.ഐ.ആറിൽ 59,050 ബി.എൽ.ഒമാർ ഉൾപ്പെടും.
മേയ് 12 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ ഏകദേശം 5,55,74,064 വോട്ടർമാരെ ഈ പ്രക്രിയയിൽ ഉൾപ്പെടുത്തും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നിയമിച്ച 25,284 ബൂത്ത് ലെവൽ ഏജന്‍റുമാരെ നിലവിൽ നിയമിച്ചിട്ടുണ്ട്. പുനഃപരിശോധന പ്രക്രിയയിൽ സജീവ പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കാൻ എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളും ഓരോ പോളിങ് സ്റ്റേഷനിലും ബൂത്ത് ലെവൽ ഏജന്‍റുമാരെ നിയമിക്കണമെന്ന് സി.ഇ.ഒ അഭ്യർഥിച്ചു.
വീടുതോറുമുള്ള വിതരണത്തിലും ഫോമുകൾ ശേഖരിക്കുന്നതിലും ബി.എൽ.ഒമാരുമായി സഹകരിക്കാൻ വോട്ടർമാരോട് അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്. പുനഃപരിശോധന പ്രക്രിയ, ഫോമുകൾ, ഷെഡ്യൂൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർ, കർണാടക ചീഫ് ഇലക്ടറൽ ഓഫിസർ, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ എന്നിവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

