കർണാടക പബ്ലിക് സ്‌കൂളുകൾ ജൂൺ ഒന്നിന് സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും -മധു ബംഗാരപ്പ
text_fieldsമധു ബംഗാരപ്പ
ബംഗളൂരു: കർണാടക പബ്ലിക് സ്കൂൾ (കെ.പി.എസ്) സംരംഭം മുഖ്യമന്ത്രി സിദ്ധരാമയ്യ ജൂൺ ഒന്നിന് ശിവമൊഗ്ഗയിൽ ഉദ്ഘാടനം ചെയ്യുമെന്ന് കർണാടക സ്കൂൾ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ.ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്ന ശിവമൊഗ്ഗയിലെ അല്ലാമ പ്രഭു ഗ്രൗണ്ടിൽ ഒരുക്കങ്ങൾ പരിശോധിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.എസ് സ്കൂളുകളുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പിന് വലിയ നേട്ടമാകും. ഏകദേശം 1,000 കെ.പി.എസ് സ്കൂളുകൾക്ക് തറക്കല്ലിടല്‍ ചടങ്ങ് അന്നുതന്നെ നടക്കും.
വിദ്യാര്‍ഥികളുടെ അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി വകുപ്പ് നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. . 2026 ലെ എസ്.എസ്.എൽ.സി പരീക്ഷകളിൽ ഒന്നാം ക്ലാസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിൽ 6.4 ശതമാനം വർധനയുണ്ടായത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം പി.യു വിജയശതമാനം ഏകദേശം 62 ശതമാനമായിരുന്നു എങ്കില്‍ ഈ വർഷം അത് 66.5 ശതമാനമായി വർധിച്ചു.
അടുത്തിടെ പ്രഖ്യാപിച്ച രണ്ടാം പി.യു പരീക്ഷ ഫലങ്ങളിൽ വിജയശതമാനം 92 ശതമാനമായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും അധ്യാപന നിലവാരത്തിലും സർക്കാർ സ്കൂളുകൾ വലിയ പുരോഗതി കൈവരിച്ചിരിക്കുന്നു. ശിവമൊഗ്ഗ ജില്ലയിൽ മാത്രം 19 കെ.പി.എസ് സ്കൂളുകൾ ആരംഭിക്കും അതില്‍ ശിവമൊഗ്ഗ നഗരത്തിനുള്ളിലെ ഏഴ് സ്കൂളുകളും ഉൾപ്പെടും.
ഓരോ കെ.പി.എസ് സ്ഥാപനത്തിനും 3.5 കോടി രൂപ അനുവദിക്കും. ജൂൺ, ജൂലൈ മാസങ്ങളിൽ എല്ലാ കെ.പി.എസ് സ്കൂളുകളും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉദ്ഘാടന പരിപാടിയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നിരവധി മന്ത്രിമാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിപാടിയിൽ മുഖ്യമന്ത്രി വിദ്യാര്‍ഥികളുമായി സംവദിക്കുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്യും.
600 ൽ കൂടുതൽ മാർക്ക് നേടിയ 900 ഓളം വിദ്യാര്‍ഥികളെ പരിപാടിയിൽ ആദരിക്കും. അർബുദ ബാധിതരായ കുട്ടികൾക്കായി വരും ദിവസങ്ങളിൽ പ്രത്യേക സ്കൂളുകൾ സ്ഥാപിക്കാനുള്ള പദ്ധതികളും പരിഗണനയിലുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. മെഡിക്കൽ വിദഗ്ധരുമായി കൂടിയാലോചിച്ച് സംരംഭം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സ്കൂളുകളിലേക്കുള്ള ഗെസ്റ്റ് അധ്യാപകരുടെ നിയമനവും ജൂണില്‍ നടക്കും. 52,000 ഗെസ്റ്റ് അധ്യാപകരെയാണ് നിയമിക്കുകയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

