ശമ്പള വർധനയും കുടിശ്ശികയും ആവശ്യപ്പെട്ട് ആർ.ടി.സി ജീവനക്കാർ
text_fieldsബംഗളൂരു: 38 മാസത്തെ ശമ്പള കുടിശ്ശികയും ഏഴാം ശമ്പള കമീഷൻ പ്രകാരമുള്ള പുതിയ ശമ്പള പരിഷ്കരണവും ആവശ്യപ്പെട്ട് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (ആർ.ടി.സി) ജീവനക്കാർ തിങ്കളാഴ്ച ഫ്രീഡം പാർക്കിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ലീഗാണ് പണിമുടക്കിന് നേതൃത്വം നൽകിയത്. ആർ.ടി.സി ജീവനക്കാരെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഗണത്തില്‍പ്പെടുത്തുമെന്നും ഏഴാം ശമ്പള കമീഷൻ അനുസരിച്ച് ശമ്പള വർധന നൽകുമെന്നും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനുള്ള വ്യക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തിൽ ലീഗ് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ നിലവിലുള്ള വേതന പരിഷ്കരണ സമ്പ്രദായം അപര്യാപ്തവും നിരാശജനകവുമാണ്. ദൈനംദിന ചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ, മറ്റ് ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും കത്തിൽ പരാമര്‍ശിച്ചിട്ടുണ്ട്.ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) മാനേജിങ് ഡയറക്ടറും കൂടിക്കാഴ്ച നടത്തിയെങ്കിലും ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ലീഗ് പ്രസിഡന്‍റ് ആർ. ചന്ദ്ര ശേഖർ പറഞ്ഞു.
2024 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ഏഴാം ശമ്പള കമീഷൻ അടിസ്ഥാനമാക്കിയുള്ള സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് തുല്യമായ ശമ്പളം നടപ്പാക്കുക, 2020 ജനുവരി ഒന്ന് മുതലുള്ള 38 മാസത്തെ ശമ്പള കുടിശ്ശിക നല്‍കുക, ട്രാൻസ്‌പോർട്ട് കോർപറേഷനുകളിലുടനീളം തെരഞ്ഞെടുപ്പുകൾ ഉടൻ നടത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.ആറ് യൂനിയനുകൾ ഉൾപ്പെടുന്നതാണ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്‍റെ ട്രേഡ് യൂനിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി. കുടിശ്ശിക, ശമ്പള വർധന എന്നിവക്കെതിരെ മേയ് 20 മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്തുമെന്ന് ജീവനക്കാർ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

