റേഷൻ വ്യാപാരികൾ സമരത്തിന്
text_fieldsബംഗളൂരു: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷൻകട വ്യാപാരികൾ സമരത്തിന്. സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ ഏഴുവരെ റേഷൻ സാധനങ്ങൾ വിതരണം ചെയ്യില്ലെന്ന് വ്യാപാരികളുടെ സംഘടന അറിയിച്ചു.
നവംബർ ഏഴിന് ഫ്രീഡം പാർക്കിൽ വ്യാപാരികളുടെ സമരവും നടക്കും. സർക്കാറിന്റെ സൗജന്യറേഷൻ വിതരണ പദ്ധതിയിൽ അരിക്കുപകരം പണം നൽകുന്നത് സർക്കാർ നിർത്തണമെന്നും അരി തന്നെ നൽകണമെന്നുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. വ്യാപാരികൾക്കുള്ള കമീഷൻ കുടിശ്ശിക ഉടൻ നൽകണം. ഉപഭോക്താക്കളുടെ ഇ.കെ.വൈ.സി നടത്തിയതിന് നൽകാനുള്ള 23.75 കോടി രൂപ ഉടൻ നൽകണം. ഒരു ക്വിന്റൽ അരിക്ക് 250 രൂപ കമീഷനായി നൽകണം.
കേരള, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ചെയ്യുന്നതുപോലെ കർണാടകയിലും റേഷൻ വ്യാപാരികൾക്കുള്ള കമീഷൻ നൽകണം. വ്യാപാരികൾ മരണപ്പെട്ടാൽ വ്യാപാരിയുടെ കുടുംബത്തെ സർക്കാർ സഹായിക്കണം. ഒറ്റ സർവർ മാത്രം ഉള്ളതിനാൽ നിരവധി സാങ്കേതിക തടസ്സങ്ങളാണ് റേഷൻ വ്യാപാരികൾ അനുഭവിക്കുന്നത്. ഇതിന് പരിഹാരമായി എല്ലാ ജില്ലകളിലും സർവർ സ്ഥാപിക്കണം. വ്യാപാരികളുടെ കമീഷൻ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ നൽകണം എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്ത് ആകെ 20,350 റേഷൻ വ്യാപാരികളാണുള്ളത്. സർക്കാറിന്റെ ‘അന്നഭാഗ്യ’ പദ്ധതി വഴി അർഹരായവർക്ക് 10 കിലോ അരിയാണ് സൗജന്യമായി നൽകേണ്ടത്.
4.30 കോടി ഉപഭോക്താക്കളാണ് പദ്ധതിക്ക് കീഴിലുള്ളത്. 2.28 ലക്ഷം മെട്രിക് ടൺ അരിയാണ് ഉപഭോക്താക്കൾക്ക് മാസം അഞ്ച് കിലോ അരി നൽകാൻ വേണ്ടത്. എന്നാൽ, 10 കിലോ നൽകാൻ മാത്രമുള്ള അരി സംസ്ഥാനത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനാൽ അഞ്ച് കിലോ അരിയും ബാക്കി അഞ്ചുകിലോക്ക് 170 രൂപയുമാണ് ഓരോ ഉപഭോക്താവിനും ബാങ്ക് അക്കൗണ്ടിലേക്കായി നിലവിൽ സർക്കാർ നൽകുന്നത്. ഒരു കിലോ അരി വിതരണം ചെയ്താൽ റേഷൻ വ്യാപാരികൾക്ക് 1.24 രൂപയാണ് കമീഷൻ ഇനത്തിൽ ലഭിക്കുക. സർക്കാർ അരി നൽകാതെ പണം നൽകുന്നതിലൂടെ ഈ കമീഷൻ വ്യാപാരികൾക്ക് കിട്ടാത്ത സ്ഥിതിയാണ്. ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിലൂടെ പണം നൽകിയാൽ സർക്കാറിന് ആകെ 733 കോടി രൂപയാണ് വേണ്ടിവരുന്നത്. അരിയാണ് നൽകുന്നതെങ്കിൽ കമീഷൻ ഇനത്തിൽ വ്യാപാരികൾക്ക് മാസന്തോറും 856 കോടി രൂപ സർക്കാറിന് നൽകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.