രാജ വേണുഗോപാൽ നായിക് എം.എൽ.എയായി ചുമതലയേറ്റു
text_fieldsവിധാൻ സഭയിൽ നടന്ന ചടങ്ങിൽ കോൺഗ്രസിന്റെ പുതിയ എം.എൽ.എ രാജ വേണുഗോപാൽ നായിക് സ്പീക്കർ
യു.ടി. ഖാദർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു
ബംഗളൂരു: സുർപുർ (ഷൊറാപുർ) നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി രാജ വേണുഗോപാൽ നായിക് എം.എൽ.എയായി ചുമതലയേറ്റു. വിധാൻ സഭ ഒന്നാം നിലയിലെ 106ാം മുറിയിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ സ്പീക്കർ യു.ടി. ഖാദറിന് മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലിയാണ് ചുമതലയേറ്റത്. പുതിയ എം.എൽ.എക്ക് സ്പീക്കർ ആശംസ നേർന്നു.
മന്ത്രി ശരണബസപ്പ ദർശനാപുര, എം.എൽ.എമാരായ ബി.ബി. ചിമ്മനകട്ടെ, അല്ലമ പ്രഭു പാട്ടീൽ, ജഗദേവ ഗുട്ടേദാർ, എം.പി. കുമാർ നായിക്, നിയമനിർമാണ കൗൺസിൽ സെക്രട്ടറി എം.കെ. വിശാലാക്ഷി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. 2023 മേയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സുർപൂരിൽനിന്ന് വിജയിച്ച കോൺഗ്രസിന്റെ രാജ വെങ്കടപ്പ നായികിന്റെ (64) നിര്യാണത്തെ തുടർന്നാണ് സുർപൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നാലുതവണ എം.എൽ.എയായ മുതിർന്ന നേതാവായിരുന്നു അദ്ദേഹം.
രാജ വെങ്കടപ്പ നായികിന്റെ മകൻ രാജ വേണുഗോപാൽ നായികിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയപ്പോൾ നരസിംഹ നായിക് എന്ന രാജു ഗൗഡയെയാണ് ബി.ജെ.പി നിർത്തിയത്. കഴിഞ്ഞവർഷവും നരസിംഹ നായിക് തന്നെയായിരുന്നു ബി.ജെ.പി സ്ഥാനാർഥി. അന്ന് കാൽലക്ഷത്തിലേറെ വോട്ടിനാണ് രാജ വെങ്കടപ്പ നായികിനോട് തോറ്റതെങ്കിൽ മകൻ രാജ വേണുഗോപാൽ നായികിനോട് 18,320 വോട്ടിനും അടിയറവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

