ഭൂമി ഏറ്റെടുക്കൽ വൈകുന്നു; റെയിൽവേ പദ്ധതികൾ നിലച്ചു
text_fieldsമന്ത്രി അശ്വിനി വൈഷ്ണവ്
മംഗളൂരു: കർണാടകയിൽ റെയിൽവേ വികസനത്തിനുള്ള ഫണ്ട് കേന്ദ്രം വർധിപ്പിച്ചിട്ടും ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം കാരണം നിരവധി പ്രധാന റെയിൽവേ പദ്ധതികൾ നിലച്ചു. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതാണിത്. വിവിധ റെയിൽവേ പദ്ധതികൾക്കായി കർണാടകക്ക് 9020 ഹെക്ടർ ഭൂമി ആവശ്യമാണെന്നും അതിൽ 63 ശതമാനം (5679 ഹെക്ടർ) ഏറ്റെടുത്തിട്ടുണ്ടെന്നും 3341 ഹെക്ടർ ഇപ്പോഴും തീർപ്പാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കർണാടക സംസ്ഥാനവുമായുള്ള 50:50 ചെലവ് പങ്കിടൽ കരാറിന്റെ ഭാഗമായി ധാർവാഡ്-ബെലഗാവി വഴി കിറ്റൂർ പുതിയ പാത (73 കി.മീ) ഏറ്റെടുത്തു. ആവശ്യമായ ഭൂമി കൈമാറിയിട്ടില്ലാത്തതിനാൽ പദ്ധതിയിൽ പുരോഗതി ഉണ്ടായിട്ടില്ല. കരാർ പ്രകാരം സംസ്ഥാനം ഭൂമി സൗജന്യമായി നൽകണം. ഭൂമി ഏറ്റെടുക്കലിലെ കാലതാമസം കാരണം ശിവമോഗ്ഗ-റാന്നെബെന്നൂർ പുതിയ പാതയിൽ (96 കിലോമീറ്റർ) 333 ഹെക്ടർ ശേഷിക്കുന്നുണ്ട്.
ബെൽഗാം-ധാർവാഡ് പുതിയ പാതയിൽ (73 കിലോമീറ്റർ) 581 ഹെക്ടറും ശിവമോഗ്ഗ-ഹരിഹാർ പുതിയ പാതയിൽ (79 കിലോമീറ്റർ) 488 ഹെക്ടറും വൈറ്റ്ഫീൽഡ്-കോലാർ പുതിയ പാതയിൽ (53 കിലോമീറ്റർ) 337 ഹെക്ടറും ഹാസൻ-ബേലൂർ പുതിയ പാതയിൽ (32 കിലോമീറ്റർ) 206 ഹെക്ടറും ശേഷിക്കുകയാണ്. ഭൂമി ഏറ്റെടുക്കൽ, നിയമപരമായ അനുമതികൾ, വന അനുമതികൾ, യൂട്ടിലിറ്റി ഷിഫ്റ്റിങ്, ഭൂപ്രകൃതി വെല്ലുവിളികൾ, ക്രമസമാധാന സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും സമയക്രമങ്ങൾ. ഇവയെല്ലാം ചെലവിനെയും സമയത്തെയും ബാധിക്കുമെന്ന് വൈഷ്ണവ് പറഞ്ഞു. കേന്ദ്രം വേഗത്തിൽ നീങ്ങാൻ തയാറാണെങ്കിലും പുരോഗതി പ്രധാനമായും സംസ്ഥാന സർക്കാറിന്റെ പിന്തുണയെയും സഹകരണത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
2009-14 കാലയളവിൽ കർണാടകയുടെ വാർഷിക വിഹിതം 835 കോടി രൂപയിൽനിന്ന് 2025-26ൽ 7564 കോടി രൂപയായി ഉയർന്നതായും ഇത് ഒമ്പത് മടങ്ങിലധികം വർധിച്ചതായും മന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ ഒന്നിലെ കണക്കനുസരിച്ച് കർണാടകയിൽ 25 പദ്ധതികൾക്ക് അനുമതി ലഭിച്ചു. അതിൽ 15 പുതിയ ലൈനുകളും 3264 കിലോമീറ്റർ നീളമുള്ളതും 42,517 കോടി രൂപ ചെലവുള്ളതുമായ 10 ഇരട്ടിപ്പിക്കൽ ജോലികളും ഉൾപ്പെടുന്നു. ഇവ പൂർണമായോ ഭാഗികമായോ കർണാടകയിലാണ്. ഇതിൽ 1394 കിലോമീറ്റർ ഇതുവരെ കമീഷൻ ചെയ്തിട്ടുണ്ട്.
21,310 കോടി രൂപ ചെലവഴിച്ചു. കോട്ടൂർ-ഹരിഹർ, ഹാസൻ-ബംഗളൂരു, ബിദർ-ഗുൽബർഗ ലൈനുകളും ശിവമോഗ്ഗ, ബംഗളൂരു, മംഗളൂരു, അർസികെരെ, ഹുബ്ബള്ളി മേഖലകളിലെ നിരവധി ഇരട്ടിപ്പിക്കൽ പദ്ധതികളും അടുത്തിടെ പൂർത്തിയാക്കിയ പ്രവൃത്തികളിൽ ഉൾപ്പെടുന്നു. ഹോസ്പെട്ട്-ഹുബ്ലി-ലോണ്ട-വാസ്കോ ഇരട്ടിപ്പിക്കൽ, ഹോട്ഗി-ഗഡാഗ് ഇരട്ടിപ്പിക്കൽ, ഗഡാഗ്-വാഡി, ബാഗൽകോട്ട്-കുഡാച്ചി, തുംകൂർ-രായദുർഗ, തുംകൂർ-ദാവാംഗരെ തുടങ്ങിയ പുതിയ ലൈനുകൾ പോലുള്ള പ്രധാന പദ്ധതികൾ പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

