സർക്കാർ ആശുപത്രികളിലെ ക്യു.ആര്‍ കോഡ് രജിസ്‌ട്രേഷൻ സംവിധാനം പരാജയം
text_fieldsബംഗളൂരു: നഗരത്തിലെ സർക്കാർ ആശുപത്രികളിൽ ഏകീകൃത രജിസ്‌ട്രേഷൻ സംവിധാനത്തിന്‍റെ കുറവ് മൂലം രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നു. തിരക്ക് കുറക്കാനായി 2022ൽ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ ക്യു.ആർ കോഡ് അധിഷ്ഠിത രജിസ്‌ട്രേഷൻ സംവിധാനം പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സാങ്കേതികമായ സങ്കീർണതകൾ കാരണം സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും ഈ സംവിധാനം ഉപയോഗിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് നമ്പർ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
ഇതിനായി രജിസ്റ്റർ ചെയ്യണമെങ്കില്‍ ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പിയും ആവശ്യമാണ്. പല രോഗികളും ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത ഫോൺ നമ്പറുകൾ ഉപയോഗിക്കുന്നതിനാൽ ഒ.ടി.പി ലഭിക്കുന്നില്ല. കൂടാതെ സെർവർ തകരാറുകളും ഇന്‍റര്‍നെറ്റ് വേഗത കുറഞ്ഞതും രജിസ്‌ട്രേഷൻ വൈകാൻ കാരണമാകുന്നു. സാങ്കേതികവിദ്യ കൈകാര്യം ചെയ്യാൻ പ്രായമായവർക്കും മറ്റും പ്രയാസമാണ്. പലരും തെറ്റായ വിഭാഗങ്ങൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ ആശയക്കുഴപ്പങ്ങൾക്കും ഇടയാക്കുന്നു. സി.വി. രാമൻ ആശുപത്രി, ജയനഗർ ജനറൽ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിദിനം ആയിരക്കണക്കിന് രോഗികളാണ് എത്തുന്നത്.
വിക്ടോറിയ ഹോസ്പിറ്റൽ, ബൗറിങ് ഹോസ്പിറ്റൽ തുടങ്ങിയ പ്രധാന ആശുപത്രികളിലും സമാന രീതിയിൽ ക്യൂ നീളുകയാണ്. സാങ്കേതിക പ്രശ്നങ്ങളും സെർവർ തകരാറുകളുമാണ് ഇതിന് പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. തിരക്ക് കുറക്കാൻ കൂടുതൽ കാര്യക്ഷമമായ സംവിധാനം വേണമെന്നാണ് രോഗികളുടെ ആവശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

