ശുദ്ധീകരിച്ച ജലം: താൽപര്യം പ്രകടിപ്പിച്ച് കൂടുതൽ കമ്പനികൾ
text_fieldsബംഗളൂരു: ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) ടെക് ഭീമനായ വിപ്രോക്ക് വ്യാഴാഴ്ച മുതൽ പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ ശുദ്ധീകരിച്ച ബാക്ടീരിയ രഹിത വെള്ളം വിതരണം ചെയ്യാൻ തുടങ്ങി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി സഹകരിച്ചാണ് ബാക്ടീരിയ രഹിതമായി ജലം ശുദ്ധീകരിക്കുന്നത്. വിപ്രോക്ക് ജലം വിതരണം ചെയ്യാൻ തുടങ്ങിയതോടെ അഡോബ്, ബ്രൂക്ക്ഫീൽഡ്, എച്ച്.എ.എൽ തുടങ്ങിയ കമ്പനികളടക്കം നാൽപതോളം ഐ.ടി പാർക്കുകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ജലവിതരണ ബോർഡ് ചെയർമാൻ പ്രശാന്ത് മനോഹർ പറഞ്ഞു.
നേരത്തേ ബി.ഡബ്ല്യു.എസ്.എസ്.ബിയുടെ ശുദ്ധീകരണ ശാലകളിൽ നിന്നുള്ള ജലത്തിന് മലിനീകരണ ബോർഡിന്റെ അംഗീകാരം ലഭിച്ചിരുന്നെങ്കിലും ചെറിയ അളവിൽ ബാക്ടീരിയകളുണ്ടായിരുന്നതിനാൽ പൂന്തോട്ട ആവശ്യങ്ങൾക്കും ഫ്ലഷിങ്ങിനും മാത്രമേ അവ ഉപയോഗിക്കാവൂ എന്ന് നിർദേശിച്ചിരുന്നു. അതേത്തുടർന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി പുതിയ ടെക്നോളജി സ്വീകരിച്ചതോടെയാണ് ഇതിന് പരിഹാരമായത്. ശുദ്ധീകരിച്ച ജലം ഇനി ശുചീകരണ പ്രവർത്തനങ്ങൾ, എയർ കൂളറുകൾ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ഉപയോഗിക്കാം. ഇത് കാവേരി ജലത്തെയും ഭൂഗർഭ കിണറുകളെയും ആശ്രയിക്കുന്നത് കുറക്കാൻ കഴിയുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.