അനധികൃത മണൽ ഖനനം തടയാൻ ഡി.ജി.പിക്ക് നിർദേശം നൽകി പ്രിയങ്ക് ഖാർഗെ
text_fieldsപ്രിയങ്ക് ഖാർഗെ
ബംഗളൂരു: കർണാടകയിൽ അനധികൃത മണൽ ഖനനം, സംഭരണം, ഗതാഗതം എന്നിവ പൂർണമായും തടയണമെന്ന് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ഡി.ജി.പിക്ക് നിർദേശം നൽകിയതായി ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കമീഷണർമാർ, ഇൻസ്പെക്ടർ ജനറൽമാർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽമാർ, പൊലീസ് സൂപ്രണ്ടുമാർ എന്നിവർക്ക് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ജി.പി) സർക്കുലർ പുറപ്പെടുവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അനധികൃത മണൽ ഖനനം ഗുരുതരമായ പരിസ്ഥിതിയുടെ നാശത്തിന് കാരണമാകുക മാത്രമല്ല ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കുകയും സർക്കാറിന്‍റെ വരുമാനത്തിൽ ഗണ്യമായ കുറവ് വരുത്തുകയും ചെയ്യുന്നു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ല എന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കാനും പൊലീസ് വകുപ്പിന് മാര്‍ഗ്ഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
അന്തർ സംസ്ഥാന റൂട്ടുകളിലും അതിർത്തി പ്രദേശങ്ങളിലും അനധികൃത മണൽ കടത്ത് തടയുന്നതിന് ഖനി, ഭൂമിശാസ്ത്രം, റവന്യൂ, വനം വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊലീസ് യൂനിറ്റുകള്‍ അവരുടെ അധികാരപരിധിയിലുള്ള അനധികൃത മണൽ ഖനന പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യാന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കൂക, ആവശ്യമുള്ള സ്ഥലങ്ങളില്‍ മിന്നൽ റെയ്ഡുകൾ നടത്തുക, അനധികൃത മണൽ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന പതിവ് കുറ്റവാളികൾക്കെതിരെ ഗുണ്ടാ നിയമത്തിലെ വ്യവസ്ഥകൾ ചുമത്തുക എന്നീ നിർദേശങ്ങള്‍ നൽകിയിട്ടുണ്ട്.
നിയമവിരുദ്ധ മണൽ ഖനനം, ഗതാഗതം, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ സ്റ്റേഷൻ തിരിച്ചുള്ള അവലോകനം എല്ലാ പ്രതിമാസ കുറ്റകൃത്യ അവലോകന യോഗത്തിലും ഉൾപ്പെടുത്തണമെന്നും കീഴുദ്യോഗസ്ഥർക്ക് ഉചിതമായ നിർദേശങ്ങൾ നൽകണമെന്നും സർക്കുലർ നിർദേശമുണ്ട്. വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഫലപ്രദമായ രീതിയില്‍ തടയുന്നതിനായി ജില്ല, താലൂക്ക് തല ടാസ്‌ക് ഫോഴ്‌സ് യോഗങ്ങൾ പതിവായി നടത്തണമെന്നും ഉത്തരവിൽ പറയുന്നു. ഏതെങ്കിലും പൊലീസ് യൂനിറ്റ് കൃത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

