കൗമാരക്കാർക്കിടയിൽ ഗർഭധാരണം വർധിക്കുന്നു; മൈസൂരുവിൽ മാത്രം റിപ്പോർട്ട് ചെയ്തത് 1,603 കേസുകൾ
text_fieldsബംഗളൂരു: കർണാടകയിൽ പ്രത്യേകിച്ച് മൈസൂരുവിൽ ശൈശവ വിവാഹം എന്ന വിപത്തിനെ നേരിട്ടതിനുശേഷം ഭരണകൂടത്തെ വർധിച്ചുവരുന്ന കൗമാര ഗർഭധാരണങ്ങൾ അലട്ടുന്നു. മൈസൂരു ജില്ലയിൽ മാത്രം അടുത്തിടെ 1,603 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, പഴയ മൈസൂരു മേഖലയിലെ അഞ്ച് ജില്ലകളിൽ ഏറ്റവും ഉയർന്ന കേസാണിത്.
മൈസൂരു ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 1,603 കേസുകളിൽ അഞ്ച് പെൺകുട്ടികൾ 14 മുതൽ 15 വരെ, 15 പെൺകുട്ടികൾ 15 മുതൽ 16 വരെ, 23 പേർ 16 മുതൽ 17 വരെ, 124 പേർ 17 മുതൽ 18 വരെ പ്രായമുള്ളവരാണ്. 18നും 19നും ഇടയിൽ പ്രായക്കാരാണ് 1436 പേർ. ഗർഭധാരണവുമായി ബന്ധപ്പെട്ട ഗുരുതര ആരോഗ്യ അപകടസാധ്യതകൾ കണക്കിലെടുക്കുമ്പോൾ, ഈ ഡേറ്റ ആരോഗ്യ വകുപ്പിനെ ആശങ്കാകുലരാക്കുന്നു. മൈസൂരു ആണ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നിൽ 1,087 കേസുകളുമായി ഹാസൻ, 948 കേസുകളുമായി മാണ്ഡ്യ, 424 കേസുകളുമായി കുടക്, 416 കേസുകളുമായി ചാമരാജനഗർ എന്നിവയുണ്ട്.
ആശുപത്രികളിൽ വൈദ്യസഹായം തേടുമ്പോഴാണ് ഇത്തരം കേസുകളിൽ ഭൂരിഭാഗവും പുറത്തുവരുന്നത്. അപകടസാധ്യതകളെയും നിയമപരമായ പ്രത്യാഘാതങ്ങളെയും കുറിച്ച് ബോധവാന്മാരായ ആരോഗ്യ ഉദ്യോഗസ്ഥർ സർക്കാർ ആശുപത്രികളിൽ രജിസ്റ്റർ ചെയ്യുന്ന നിമിഷം മുതൽ ഈ യുവ അമ്മമാർക്ക് പ്രത്യേക പരിചരണം നൽകുന്നു. എന്നാൽ സങ്കീർണമായേക്കാവുന്ന അടിയന്തര നിയമനടപടി സ്വീകരിക്കുന്നതിനുപകരം ആരോഗ്യ വകുപ്പ് അത്തരം കേസുകൾ പൊലീസിലും വനിത-ശിശു വികസന വകുപ്പിലും റിപ്പോർട്ട് ചെയ്യുന്നതിലേക്ക് പരിമിതപ്പെടുത്തുന്നു.
മൈസൂരു ജില്ലയിൽ എല്ലാ ഗർഭിണികളായ പ്രായപൂർത്തിയാകാത്തവരെയും പ്രത്യേക പരിചരണത്തിനായി മൈസൂരു നഗരത്തിലെ ചേലുവാംബ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നു. കേസ് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ പൊലീസും വനിത-ശിശു വികസന ഉദ്യോഗസ്ഥരും പെൺകുട്ടിയിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും തുടർനടപടികൾ തീരുമാനിക്കുകയും ചെയ്യുന്നു.
എച്ച്.ഡി കോട്ട, ഹുൻസൂർ താലൂക്കുകളിലെ ആദിവാസി ഗ്രാമങ്ങളിൽ നിന്നാണ് ഈ ഗർഭധാരണങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും രക്തബന്ധത്തിലുള്ളവർക്കിടയിലെ പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾ തുടരുന്നു. ഈ വിവാഹങ്ങളിൽ പലതും രഹസ്യമായി നടത്തപ്പെടുന്നു, യുവ വധു ഗർഭിണിയാകുകയും വൈദ്യസഹായം ആവശ്യമായി വരുകയും ചെയ്യുമ്പോൾ മാത്രമാണ് അവ പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

