പ്രജ്വൽ രേവണ്ണയുടെ അയോഗ്യത വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി തള്ളി
text_fieldsപ്രജ്വൽ രേവണ്ണ
ബംഗളൂരു: തന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ വിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജെ.ഡി-എസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ ഹരജി കർണാടക ഹൈകോടതി തള്ളി. തെരഞ്ഞെടുപ്പ് കമീഷന് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംർ ഒന്നിനായിരുന്നു കർണാടക ഹൈകോടതിയുടെ സിംഗിൾ ബെഞ്ച് പ്രജ്വൽ രേവണ്ണയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയത്. പ്രജ്വലിന്റെ ഹരജിയിൽ കഴിഞ്ഞയാഴ്ച വാദം നടന്നെങ്കിലും വിധി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽനിന്ന് ജയിച്ച പ്രജ്വൽ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് സംബന്ധിച്ച് വ്യാജ വിവരങ്ങൾ ചേർത്തെന്ന് ചൂണ്ടിക്കാട്ടി എതിർസ്ഥാനാർഥിയായിരുന്ന മുൻ ബി.ജെ.പി അംഗം എ. മഞ്ജുനാഥും മണ്ഡലത്തിലെ വോട്ടറായ ജി. ദേവരാജ ഗൗഡയും 2019 ജൂൺ 26ന് കർണാടക ഹൈകോടതിയിൽ നൽകിയ ഹരജികളിലാണ് ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ സിംഗിൾ ജഡ്ജി ബെഞ്ച് പ്രജ്വലിനെ അയോഗ്യനാക്കിയത്. പരാതിക്കാരനായ എ. മഞ്ജു നിലവിൽ ഹാസനിലെ അർക്കലഗുഡിൽനിന്നുള്ള ജെ.ഡി-എസ് എം.എൽ.എയാണ്. രാഷ്ട്രീയ കൂടുമാറ്റം പതിവാക്കിയ മഞ്ജു, അർക്കലഗുഡിൽനിന്ന് ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ് ടിക്കറ്റുകളിൽ എം.എൽ.എയായെന്ന അപൂർവതയുള്ള നേതാവുകൂടിയാണ്.
ഇപ്പോൾ ജെ.ഡി-എസ് എം.എൽ.എയാണെങ്കിലും പ്രജ്വലിനെതിരായ പരാതി പിൻവലിക്കില്ലെന്ന് മഞ്ജു വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന് പ്രജ്വലിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ഹൈകോടതി നിർദേശം നൽകിയിരുന്നു. പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണ, സഹോദരൻ സൂരജ് രേവണ്ണ എന്നിവർക്കെതിരെയും നടപടിക്ക് നിർദേശമുണ്ട്.
പ്രജ്വലിന്റെ ഉടമസ്ഥതയിലുള്ള ഹാസനിലെ ചന്നാംബിക കൺവെൻഷൻ ഹാളിന് നാലുകോടി വിലമതിക്കുമെങ്കിലും 14 ലക്ഷം മാത്രമാണ് നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചേർത്തത്. ബാങ്ക് ബാലൻസായി അഞ്ചുലക്ഷമാണ് ചേർത്തിരുന്നത്. എന്നാൽ, 48 ലക്ഷം ഉണ്ടായിരുന്നതായാണ് പരാതി. പല സ്വത്തുക്കളും ബിനാമികളുടെ പേരിലാണുള്ളതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2018ൽ കർണാടകയിൽ സർക്കാർ രൂപവത്കരിച്ച കോൺഗ്രസ്- ജെ.ഡി-എസ് സഖ്യത്തിന്റെ ഭാഗമായാണ് പ്രജ്വൽ രേവണ്ണ 2019ൽ കന്നിയങ്കത്തിനിറങ്ങിയത്. പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ സിറ്റിങ് സീറ്റായിരുന്ന ഹാസൻ മൂത്തമകൻ എച്ച്.ഡി. രേവണ്ണയുടെ നിർബന്ധത്തിന് വഴങ്ങി രേവണ്ണയുടെ മകൻ പ്രജ്വലിന് കൈമാറുകയായിരുന്നു.
പകരം തുമകുരു സീറ്റിൽ മത്സരിച്ച ദേവഗൗഡ തോൽക്കുകയും ഹാസൻ സീറ്റിൽ പ്രജ്വൽ വിജയിക്കുകയും ചെയ്തു. പ്രജ്വലിന്റെ വിജയം റദ്ദാക്കിയതോടെ ജെ.ഡി-എസിന്റെ ഏക ലോക്സഭാംഗത്വമാണ് നഷ്ടമായത്. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയാണ് പ്രജ്വലിനു മുന്നിലുള്ള വഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

