സ്ഥലംമാറ്റം വൈകിക്കുന്നുവെന്ന് പൊലീസ് കുടുംബങ്ങൾ; ക്രമസമാധാന പാലനം മുഖ്യമെന്ന് കമീഷണർ
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി മൂന്ന് മാസം പിന്നിടുമ്പോഴും മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി കുടുംബങ്ങൾ. ഡിജിപി ഡോ. എം.എ. സലീമിനെ സ്ഥലം മാറ്റം ലഭിച്ചവരുടെ കുടുംബാംഗങ്ങൾ നേരിൽ കണ്ട് അതൃപ്തി പ്രകടിപ്പിച്ചു .
സ്ഥലംമാറ്റ ഉത്തരവുകൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പത്ത് വർഷത്തെ സേവനം പൂർത്തിയാക്കിയ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റ ഉത്തരവ് നൽകിയിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ ഇതുവരെ പാലിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. വീട്ടിലെ ആരോഗ്യപ്രശ്നങ്ങൾ, പ്രായമായ കുടുംബാംഗങ്ങളെ പരിചരിക്കേണ്ടതിന്റെ ആവശ്യകത, കുട്ടികളുടെ സ്കൂൾ, കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കുടുംബങ്ങൾ ചൂണ്ടിക്കാട്ടി.
നീതി ലഭിക്കണമെന്ന് അവർ ആവശ്യപ്പെട്ടു, പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധിക്കാൻ നിർബന്ധിതരാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. സർക്കാർ മാനദണ്ഡങ്ങളുടെ തടസ്സമാണ് കാരണമെന്ന് സിറ്റി പൊലീസ് കമീഷണർ വ്യക്തമാക്കി. മംഗളൂരു സിറ്റി പൊലീസ് കമീഷണറേറ്റിൽ അനുവദിച്ച 801 തസ്തികകളിൽ 685 പേർ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്. ഗതാഗതം, ക്രമസമാധാനം, കുറ്റകൃത്യങ്ങൾ തടയൽ, അന്വേഷണം, ബീറ്റ് ഡ്യൂട്ടി എന്നിവ പൊലീസ് കൈകാര്യം ചെയ്യുമെന്ന് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും പൊതുജന സഹകരണത്തോടെ നഗരം സമാധാനപരമായി തുടരുന്നുവെന്നും കമീഷണർ പറഞ്ഞു.
ചില ഉദ്യോഗസ്ഥർ അന്തർ ജില്ലാ സ്ഥലംമാറ്റത്തിനായി സ്ഥാനക്കയറ്റം പോലും ഉപേക്ഷിച്ചിട്ടുണ്ടെന്നും കമീഷണർ ചൂണ്ടിക്കാട്ടി. കോൺസ്റ്റബിൾമാരുടെയും അവരുടെ കുടുംബങ്ങളുടെയും ആശങ്കകൾ അദ്ദേഹം അംഗീകരിച്ചു, അവരുടെ ക്ഷേമം പ്രധാനമാണെങ്കിലും നഗരത്തിലെ ക്രമസമാധാന പാലനവും ഒരുപോലെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

