സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ പരിഷ്കരണത്തിന് പദ്ധതികള്‍
text_fieldsബംഗളൂരു: സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂളുകളിലും കോളജുകളിലും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി എട്ട് ഘട്ടങ്ങളുള്ള പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു. സ്കൂളുകളിൽ അധ്യാപകരുടെ കുറവ് പരിഹരിക്കുക, പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികൾക്ക് സൗജന്യ ഗതാഗത സൗകര്യം ഒരുക്കുക, ഒന്നാം ക്ലാസ് മുതൽ വിദ്യാര്‍ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം ആരംഭിക്കുക എന്നിവയടങ്ങിയതാണ് പദ്ധതി. 50 ലക്ഷത്തിലധികം കുട്ടികൾക്ക് പദ്ധതി മുഖേന പ്രയോജനം ലഭിക്കും.
എസ്.എസ് .എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ ഇത്തവണ മികച്ച വിജയം നേടിയെന്നും എസ്.എസ്.എല്‍.സിയില്‍ 94.10 ശതമാനവും പ്ലസ് ടു വില്‍ 86.48 ശതമാനവും വിജയം എടുത്തുകാണിക്കുന്നത് സർക്കാർ സ്കൂൾ സംവിധാനത്തിന്‍റെ പുരോഗതിയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സൗജന്യ പാഠപുസ്തകങ്ങൾ, ഷൂസ്, ചൂടുള്ള ഭക്ഷണം, പാൽ, റാഗിമാൽറ്റ്, വാഴപ്പഴം, സ്കോളർഷിപ്പുകൾ, വിശാലമായ സ്കൂൾ മുറികൾ, കളിസ്ഥലങ്ങൾ, ലൈബ്രറികൾ, സയൻസ് ലാബുകൾ എന്നിവയുൾപ്പെടെ കുട്ടികളുടെ പഠനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ സ്കൂളില്‍ ലഭ്യമാണ്.
2026-27 അധ്യയന വർഷത്തേക്കുള്ള സ്കൂള്‍, കോളജ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചുവെന്നും കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ക്കണമെന്നും സിദ്ധരാമയ്യ രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു. സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി രക്ഷിതാക്കളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. രക്ഷിതാക്കള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും EDKarnataka@Gmail.Com എന്ന ഇ.മെയിൽ ഐ.ഡിയിലൂടെയോ 9448999314 എന്ന വാട്ട്‌സ്ആപ് നമ്പറിലൂടെയോ പങ്കുവക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

