ജില്ലയിൽ 88 സ്ഥലങ്ങൾ മണ്ണിടിച്ചിൽ ഭീതിയിൽ
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ നൂറിലധികം സ്ഥലങ്ങൾ മണ്ണിടിച്ചിലിന് സാധ്യതയുള്ളതായും ഇതിൽ 88 എണ്ണം വളരെ അപകടകരമായ മേഖലകളായും തരംതിരിച്ചു. അഞ്ച് വർഷത്തിനിടെ ജില്ലയിൽ മണ്ണിടിച്ചിലിൽ 17പേർ മരിച്ചതായി സർക്കാർ രേഖകൾ പറയുന്നു. തീരദേശ മേഖലയിൽ മൺസൂൺ കാലത്ത് മണ്ണിടിച്ചിൽ വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം മണ്ണിടിച്ചിലിൽ അഞ്ചിലധികം പേർ മരിച്ചു, ഈ വർഷത്തെ മഴക്കാലത്തിന്റെ ആദ്യ ഘട്ടത്തിൽ മൂന്ന് മരണങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, ബെൽത്തങ്ങാടി താലൂക്കിൽ ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളുണ്ട്, 35 ലധികം പ്രദേശങ്ങൾ ഗുരുതര അപകടസാധ്യതയുള്ളതായി തിരിച്ചറിഞ്ഞു.
ചാർമാദി ചുരം ഉൾപ്പെടെയുള്ള പശ്ചിമഘട്ടത്തിന്റെ താഴ്‌വരകൾ ഏറ്റവും ദുർബല പ്രദേശങ്ങളിൽപെടുന്നു. മംഗളൂരു നഗരത്തിലും പരിസരങ്ങളിലുമുള്ള നിരവധി പ്രദേശങ്ങളും അപകടമേഖലകളുടെ പട്ടികയിലാണുള്ളത്. കഴിഞ്ഞ വർഷം 200 ലധികം വീടുകൾ കുന്നിടിച്ചിൽ ഭീഷണി നേരിട്ട കെട്ടിക്കലിൽ ആശങ്ക തുടരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് 200 ലധികം വീടുകൾ അപകടത്തിലാണ്, ഏറ്റവും ദുർബലമായ സ്ഥലങ്ങളിൽ താമസിക്കുന്ന 12 കുടുംബങ്ങളെ താൽക്കാലികമായി ഒഴിപ്പിച്ചു. കെട്ടിക്കലിന്റെ ചില ഭാഗങ്ങളിൽ സംരക്ഷണഭിത്തികൾ നിർമിച്ചെങ്കിലും നിരവധി പ്രദേശങ്ങൾ ഇപ്പോഴും ഭീഷണിയിലാണ്. കനത്ത മഴയിൽ ഈ പ്രദേശങ്ങളിൽ പുതിയ മണ്ണിടിച്ചിൽ ഉണ്ടാകുമെന്നും ഇത് മംഗളൂരു-മൂഡബിദ്രി ദേശീയ പാതയിലെ ഗതാഗതത്തെയും തടസ്സപ്പെടുത്തുമെന്നും അധികൃതർ ഭയപ്പെടുന്നു.
ബണ്ട്വാൾ താലൂക്കിലെ ആംബ്ലാടി, മണിനൽകൂർ, പെർനെ, സജിപ്പനാട്, കരിങ്കാല എന്നിവയാണ് ജില്ലയിൽ ഉടനീളം കണ്ടെത്തിയ ഉയർന്ന അപകടസാധ്യതയുള്ള മേഖലകൾ. മംഗളൂരു താലൂക്കിൽ അഡൂർ, അർക്കുള, സൂരിഞ്ചെ, കെഞ്ചരു,സുള്ള്യ താലൂക്കിലെ സാമ്പാജെ, അറന്തോട്, ആലേട്ടി, മർകഞ്ഞ,കഡബ താലൂക്കിലെ സുബ്രഹ്മണ്യ, ഐനെകിടു, ഷിരാടി, പുത്തൂർ താലൂക്കിലെ ബജത്തൂർ, പുത്തൂർ കസ്ബ; ബെൽത്തങ്ങാടി താലൂക്കിലെ ചാർമാടി, നേരിയ, ശിശില, നാരാവി, വേണൂർ; ഉള്ളാൾ താലൂക്കിലെ പെര് മന്നൂരും ഉള്ളാളും കൂടാതെ മൂഡ്ബിദ്രി താലൂക്കിലെ ബെളുവായ്, ഷിർത്താടി, നിഡ്ഡോടി എന്നീ പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

