മൈസൂരുവിലും മംഗളൂരുവിലും മോദിയുടെ റാലി
text_fieldsബംഗളൂരു/ മംഗളൂരു: കർണാടകയിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ഞായറാഴ്ച വൈകീട്ട് മൈസൂരു മഹാരാജാസ് കോളജ് മൈതാനത്ത് നടന്ന റാലിയിൽ ബി.ജെ.പി, ജെ.ഡി-എസ് നേതാക്കൾ മോദിക്കൊപ്പം അണിനിരന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും പരസ്പരം കൈപിടിച്ച് സദസ്സിനെ അഭിവാദ്യം ചെയ്തു. ബി.ജെ.പിയുടെ ചാമരാജ് നഗർ മണ്ഡലം സ്ഥാനാർഥി ബൽരാജ്, മൈസൂരു-കുടക് മണ്ഡലം സ്ഥാനാർഥി യദുവീർ ചാമരാജ ദത്ത വഡിയാർ, ജെ.ഡി-എസിന്റെ മണ്ഡ്യ സ്ഥാനാർഥി എച്ച്.ഡി. കുമാരസ്വാമി, ഹാസൻ സ്ഥാനാർഥി പ്രജ്വൽ രേവണ്ണ എന്നിവർ മോദിക്കൊപ്പം വേദി പങ്കിട്ടു. ‘തുക്കഡെ തുകഡെ ഗ്യാങ്ങി’ന്റെ സുൽത്താനാണ് കോൺഗ്രസെന്നും രാജ്യത്തെ വിഭജിച്ച് ദുർബലപ്പെടുത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും മോദി ആരോപിച്ചു.
മംഗളൂരുവിൽ മേരിക്കുന്നിന്റെ താഴ്വരയിൽ ശ്രീനാരായണഗുരു സർക്കിളിൽനിന്ന് പ്രയാണം തുടങ്ങും മുമ്പ് പ്രധാനമന്ത്രി ശ്രീനാരായണ ഗുരുവിന്റെ പ്രതിമക്ക് മുന്നിൽ തൊഴുതു വണങ്ങി. ബില്ലവ (ഈഴവ) വോട്ടുകൾ നിർണായകമായ ദക്ഷിണ കന്നട മണ്ഡലത്തിൽ മോദിയുടെ ഗുരുവന്ദനം തെരഞ്ഞെടുപ്പ് രാഷ്ട്രീയമർമം തൊട്ടു. ലാൽബാഗ് ജങ്ഷൻ, ബല്ലാൾബാഗ്, ബി.ജി സ്കൂൾ, ജങ്ഷൻ, പി.വി.എസ് ജങ്ഷൻ, നവഭാരത് സർക്കിൾ, ഹമ്പൻകട്ട സർക്കിൾ, കാർ സ്റ്റ്രീറ്റ്, കുദ്രോളി, കുളൂർ ഫെറി റോഡ്, എം.ജി റോഡ് വഴി സഞ്ചരിച്ച റോഡ്ഷോ നവഭാരത് സർക്കിളിൽ രാത്രി എട്ടരയോടെ സമാപിച്ചു. ദക്ഷിണ കന്നട സ്ഥാനാർഥി ക്യാപ്റ്റൻ ബ്രിജേഷ് ഛൗട്ട, ഉഡുപ്പി-ചിക്കമംഗളൂരു സ്ഥാനാർഥി കോട്ട ശ്രീനിവാസ പൂജാരി എന്നിവർ മോദിക്കൊപ്പം വാഹനത്തിൽ സഞ്ചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.