വൈദ്യുതി നിരക്ക് യൂനിറ്റിന് 12 പൈസ വർധനക്ക് ‘മെസ്കോം’ നിർദേശം
text_fieldsമെസ്കോം ആസ്ഥാനത്ത് കെ.ഇ.ആർ.സി ചെയർമാൻ പി. രവികുമാറിന്റെ അധ്യക്ഷതയിൽ നടന്ന പൊതു തെളിവെടുപ്പ്
മംഗളൂരു: വൈദ്യുതി നിരക്ക് യൂണിറ്റിന് 11 മുതൽ 12 പൈസ വരെ വർധിപ്പിക്കാൻ മംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (മെസ്കോം) കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷന് (കെ.ഇ.ആർ.സി) നിർദേശം സമർപ്പിച്ചു. 2024-25 സാമ്പത്തിക വർഷത്തിലുണ്ടായ 83.12 കോടി രൂപയുടെ റവന്യൂ കമ്മി നികത്തുന്നതിനാണ് ഈ വർധന. ബെജായിയിലെ മെസ്കോം ആസ്ഥാനത്ത് കെ.ഇ.ആർ.സി ചെയർമാൻ പി. രവികുമാറിന്റെ അധ്യക്ഷതയിൽ നടന്ന പൊതു തെളിവെടുപ്പിൽ ഉപഭോക്താക്കൾ ശക്തമായ എതിർപ്പുകൾ ഉന്നയിച്ചു. കഴിഞ്ഞ വർഷം മാത്രമാണ് കെ.ഇ.ആർ.സി മൂന്നുവർഷത്തെ താരിഫ് പരിഷ്കരണ പദ്ധതി അംഗീകരിച്ചതെന്നും കൂടുതൽ വർധന പൊതുജനങ്ങൾക്ക് അമിതഭാരം വരുത്തുമെന്നും അവർ ചൂണ്ടിക്കാട്ടി.
കെ.ഇ.ആർ.സി വൈദ്യുതി വാങ്ങൽ ചെലവ് 3,957 കോടി രൂപയായി നിശ്ചയിച്ചിരുന്നെങ്കിലും യഥാർത്ഥ ചെലവ് 4,477.95 കോടി രൂപയായി ഉയർന്നുവെന്ന് മെസ്കോം മാനേജിങ് ഡയറക്ടർ ജയകുമാർ ആർ വിശദീകരിച്ചു. വർധിച്ച പ്രവർത്തന ചെലവുകളും മൂല്യത്തകർച്ചയും നിലവിലെ കമ്മിക്ക് കാരണമായെന്നും സാമ്പത്തിക സ്ഥിരത നിലനിർത്താൻ താരിഫ് പരിഷ്കരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു എസ്കോമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മെസ്കോം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് കെ.ഇ.ആർ.സി ചെയർമാൻ രവികുമാർ നിരീക്ഷിച്ചു. ഉടനടി താരിഫ് പരിഷ്കരണമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നഷ്ടം സംബന്ധിച്ച മെസ്കോമിന്റെ നിർദേശം കമ്മീഷൻ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാദം കേൾക്കുന്നതിനിടെ നിരവധി പങ്കാളികളും പൊതുജന പ്രതിനിധികളും തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ചു. 2020-21ൽ വിപണി വിലയേക്കാൾ ഉയർന്ന നിരക്കിൽ വൈദ്യുതി തൂണുകൾ വാങ്ങിയതുമൂലം മെസ്കോമിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി അരഗ ജ്ഞാനേന്ദ്ര എം.എൽ.എ ആരോപിച്ചു.
മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ താരിഫുകൾക്ക് തുല്യമായി താരിഫ് കൊണ്ടുവരുന്നതിന് മെസ്കോമിന്റെ ഭരണപരമായ ചെലവുകൾ കുറക്കുകയും തെരുവുവിളക്കുകളിലും സർക്കാർ ഓഫിസുകളിലും വൈദ്യുതി പാഴാക്കുന്നത് തടയുകയും ചെയ്യണമെന്ന് മംഗളൂരുവിൽ നിന്നുള്ള ജികെ ഭട്ട് നിർദ്ദേശിച്ചു. സ്മാർട്ട് മീറ്ററുകളുടെയും സോഫ്റ്റ്വെയർ തകരാറുകളുടെയും ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഭാരതീയ കിസാൻ സംഘ് ഉയർത്തിക്കാട്ടി, കമ്പനി 52 ശതമാനം ജീവനക്കാരുടെ കുറവോടെയാണ് പ്രവർത്തിക്കുന്നതെന്നും ഇത് ലൈൻമാൻമാരിൽ പ്രത്യേകിച്ച് മഴക്കാലത്ത്, വലിയ സമ്മർദം ചെലുത്തുന്നുണ്ടെന്നും സത്യനാരായണ ഉഡുപ്പ ചൂണ്ടിക്കാട്ടി.
ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി മാനേജിങ് ഡയറക്ടർ ജയകുമാർ ആർ. വെളിപ്പെടുത്തിയത്, അടുത്തിടെ 496 പുതിയ ലൈൻമാൻമാരെ നിയമിച്ചിട്ടുണ്ടെങ്കിലും അവരിൽ ആരും തീരദേശ മേഖലയിൽ നിന്നുള്ളവരല്ല എന്നുമാണ്. പ്രദേശവാസികൾക്ക് പരിശീലനം നൽകുമ്പോഴും ചേരുന്നതിൽ താൽപര്യം കുറവാണെന്നും നിലവിലുള്ള 396 ജീവനക്കാർ സ്ഥലംമാറ്റം തേടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ഇ.ആർ.സി അംഗം എച്ച്.കെ. ജഗദീഷ്, മെസ്കോം ചെയർമാൻ ഹരീഷ് കുമാർ എന്നിവരും തെളിവെടുപ്പിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

