മേക്കദട്ടു: ഡി.കെ. ശിവകുമാറിന്‍റെ മൗനത്തെ പരിഹസിച്ച് ആർ. അശോക
text_fieldsബംഗളൂരു: മേക്കദട്ടു അണക്കെട്ട് വിഷയത്തില്‍ ഡി.കെ. ശിവകുമാറിന്‍റെ മൗനത്തെ പരിഹസിച്ച് മുതിർന്ന ബി.ജെ.പി നേതാവ് ആർ. അശോക. ചെന്നൈയിലേക്ക് മാർച്ച് നടത്തി തമിഴ്നാട് കോൺഗ്രസ് ഓഫിസിന് മുന്നിൽ നിരാഹാര സമരം നടത്താൻ അശോക മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. അന്ന് അധികാരത്തിനു വേണ്ടി ‘പദയാത്ര’ നാടകം കളിച്ച ഡി.കെ. ശിവകുമാർ ഇപ്പോൾ തമിഴ്‌നാട് കോൺഗ്രസിന് മുന്നിൽ മൗനിയയി ഇരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് എക്‌സിലൂടെ അശോക ചോദിച്ചു.
കാവേരി നദീജല തർക്കത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ടി.എൻ.സി.സി സ്വീകരിച്ചത്. തമിഴ്‌നാടിന്‍റെ അനുമതിയില്ലാതെ കർണാടകയുടെ മേക്കദട്ടു അണക്കെട്ട് പദ്ധതിക്കായി ഒരു ഇഷ്ടിക പോലും ഇടാൻ അനുവദിക്കില്ലെന്ന് അവര്‍ മുന്നറിയിപ്പ് നൽകി. കാവേരി ഡെൽറ്റ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സംസ്ഥാന വ്യാപകമായി തീവ്ര പ്രക്ഷോഭങ്ങൾ ആരംഭിക്കാൻ തയ്യാറാണെന്ന് ടി.എൻ.സി.സി പ്രസിഡന്‍റ് ബി. മാണിക്കം ടാഗോർ എം.പിയുടെ അധ്യക്ഷതയിൽ ചെന്നൈയിൽ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരുടെ യോഗം പ്രഖ്യാപിച്ചിരുന്നു. കാവേരി നദിക്ക് കുറുകെ മേക്കദട്ടുവിൽ ജലസംഭരണി നിർമിക്കാനുള്ള കർണാടക സർക്കാറിന്‍റെ ശ്രമങ്ങളെ കമ്മിറ്റി ശക്തമായി അപലപിച്ചു.
മേക്കദട്ടു ബാലൻസിങ് റിസർവോയർ പദ്ധതി നടപ്പാക്കുന്നതിനായി 2022 ന്‍റെ തുടക്കത്തിൽ കർണാടക കോൺഗ്രസ് പ്രസിഡന്‍റ് എന്ന നിലയിൽ ശിവകുമാർ മേക്കേദാട്ടു പദയാത്ര നടത്തിയിരുന്നു. ബംഗളൂരുവിലും അയൽ ജില്ലകളിലും കുടിവെള്ളം ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. വോട്ടുകൾ നേടാൻ മാർച്ച് നടത്തിയ ശിവകുമാർ ഇപ്പോൾ തമിഴ്‌നാട്ടിലെ സഖ്യ രാഷ്ട്രീയത്തെ ഭയന്ന് ഒളിച്ചിരിക്കുകയാണോ എന്നും ആർ. അശോക ചോദിച്ചു. കാവേരി നദീതടത്തിലെ കർഷകരുടെ ജലക്ഷാമത്തെക്കാളും ബംഗളൂരുവിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തെക്കാളും ഡൽഹിയിലെ കോൺഗ്രസ് ഹൈകമാൻഡിന്‍റെ നിർദേശങ്ങളും തമിഴ്‌നാട്ടിലെ സഖ്യരാഷ്ട്രീയവത്തിനുമാണോ കൂടുതൽ പ്രധാന്യം നല്‍കുന്നത് എന്നും അശോക ചോദിച്ചു.
കോൺഗ്രസ് സർക്കാറിന് മേക്കദട്ടു പദ്ധതി നടപ്പാക്കാന്‍ യഥാർഥ ഉദ്ദേശ്യമില്ലെന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. കന്നഡിഗർക്കെതിരായ വിശ്വാസവഞ്ചനക്ക് സംസ്ഥാനത്തെ ജനങ്ങൾ തീർച്ചയായും ഉചിതമായ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

