സർക്കാർ ജോലിക്കായി ധാർവാഡിൽ ഉദ്യോഗാർഥികളുടെ വൻ പ്രതിഷേധ റാലി
text_fieldsബംഗളൂരു: ധാർവാഡ് നഗരത്തെ പിടിച്ചുകുലുക്കി ചൊവ്വാഴ്ച ഉദ്യോഗാർഥികൾ വൻ പ്രതിഷേധ റാലി നടത്തി. ഒഴിവുള്ള തസ്തികകൾ നികത്തണമെന്നാവശ്യപ്പെട്ട് നടത്തിയ റാലിയിൽ വിവിധ മത്സര പരീക്ഷകൾ പാസായി നിയമനം കാത്ത് കഴിയുന്ന ആയിരങ്ങൾ അണിനിരന്നു.
സംസ്ഥാനത്ത് രണ്ടര ലക്ഷത്തിലേറെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച പൊതുപരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു. പ്രതിഷേധത്തിൽ നഗരത്തിലെ സാധാരണ ജീവിതം സ്തംഭിച്ചു.
പ്രതിഷേധക്കാരെ സമാധാനിപ്പിക്കാനും റാലി തടയാനുമുള്ള പ്രാദേശിക പൊലീസ് ശ്രമങ്ങൾ വിജയിച്ചില്ല. നിയമസഭ കൗൺസിലിലെ പ്രതിപക്ഷ നേതാവ് ചാലുവാടി നാരായണസ്വാമി, അരവിന്ദ് ബെല്ലാഡ് എം.എൽ.എ എന്നിവരുൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ പ്രതിഷേധത്തിൽ പങ്കുചേർന്നതോടെ പ്രക്ഷോഭം ശക്തി പ്രാപിച്ചു . കർണാടക സർവകലാശാലക്ക് സമീപമുള്ള ശ്രീനഗർ സർക്കിളിൽ ഉദ്യോഗാർഥികൾ ആദ്യം ഒത്തുകൂടി സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.
സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരോട് സമാധാനപരമായി പ്രകടനം നടത്താൻ ആവശ്യപ്പെടുകയും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂബിലി സർക്കിളിലേക്ക് റാലി നടത്താൻ അനുമതി നിഷേധിക്കുകയും ചെയ്തു.
എന്നിൽ പ്രക്ഷോഭകർ പൊലീസ് നിർദേശങ്ങൾ ലംഘിച്ച് മാർച്ച് തുടർന്നു.
മുൻകരുതൽ നടപടിയായി അവരുടെ നേതാവ് കാന്തകുമാർ ഉൾപ്പെടെ നിരവധി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇത് ജനക്കൂട്ടത്തെ കൂടുതൽ പ്രകോപിപ്പിച്ചു, ബാരിക്കേഡുകൾ മറികടന്ന് ജൂബിലി സർക്കിളിലേക്ക് റാലി നീങ്ങി. പ്രതിഷേധക്കാർ രണ്ട് മണിക്കൂറിലധികം പ്രധാന റോഡുകൾ ഉപരോധിച്ചു.
ഇത് നഗരത്തിലുടനീളമുള്ള ഗതാഗതക്കുരുക്കിന് കാരണമാവുകയും ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തു.നാല് മാസത്തിനുള്ളിൽ നടക്കുന്ന ഇത്തരത്തിലുള്ള നാലാമത്തെ പ്രതിഷേധമാണിത്.
നേരത്തെ സമാനമായ പ്രതിഷേധങ്ങൾ തടയാൻ പൊലീസിന് കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

