മംഗളൂരു -ബംഗളൂരു വന്ദേഭാരത് പരീക്ഷണ ഓട്ടം ഈമാസം അവസാനം
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: ബംഗളൂരു-മംഗളൂരു റൂട്ടിൽ വന്ദേ ഭാരത് ട്രെയിൻ പരീക്ഷണ ഓട്ടം ഈ മാസം അവസാനം നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.ഈ മാസം മൂന്നിന് നടത്താൻ നിശ്ചയിച്ച പരീക്ഷണ ഓട്ടം പൊടുന്നനെ നിർത്തലാക്കിയിരുന്നു. ചുരം സെക്ഷനിൽ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഈ നിയന്ത്രണം കണക്കിലെടുത്ത് വന്ദേ ഭാരത് ട്രെയിനിൽ പ്രത്യേക ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് (എഇബി) സിസ്റ്റം സ്ഥാപിക്കേണ്ടത് നിർബന്ധമാണ്. നിശ്ചിതപരിധി കവിഞ്ഞാൽ ട്രെയിനിന്റെ വേഗത എഇബി സിസ്റ്റം യാന്ത്രികമായി കുറക്കും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) ട്രെയിൻ കോച്ചുകളിൽ ഈ സാങ്കേതിക വിദ്യ നിലവിൽ ഘടിപ്പിക്കുന്നുണ്ട്. അടുത്ത ആഴ്ച ട്രെയിൻ കർണാടകയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.
സകലേശ്പുരിനും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള വെല്ലുവിളി നിറഞ്ഞ 55 കിലോമീറ്റർ ചുരത്തിലാണ് പരീക്ഷണ ഓട്ടം പ്രധാനമായും നടത്തുക. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ഈ ദൗത്യം നിർവഹിക്കുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ മൈസൂരു ഡിവിഷനൽ മാനേജർ (ഡിആർഎം) മുദിത് മിത്തൽ പറഞ്ഞു.
പരീക്ഷണ ഓട്ടം വിജയിക്കുകയും ആർഡിഎസ്‌ഒ റെയിൽ മന്ത്രാലയത്തിന് അനുമതി നൽകുകയും ചെയ്താൽ ബംഗളൂരുവിനും മംഗളൂരുവിനും ഇടയിൽ വന്ദേ ഭാരത് സർവിസ് നടത്തുന്നതിലെ ഏറ്റവും വലിയ സാങ്കേതിക തടസ്സം മറികടക്കാനാവും. ഈ റൂട്ടിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ഡിസംബറിൽ പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

